എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
നിങ്ങളുടെ മോൻ കുറക്കനാണോയെന്ന് അയൽക്കാരിയായ സുശീല അമ്മയോട് ചോദിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
‘നേരിട്ട് ചോദിച്ചൂടെ നിനക്ക്…?’
അമ്മയുടെ ആ മറുപടി നന്നായി ബോധിച്ചു. അല്ലെങ്കിലും, എന്നോട് ചോദിക്കാനുള്ള ധൈര്യമൊന്നും പരിസരത്ത് ആർക്കുമില്ല. എന്റെ തലവട്ടം കണ്ടപ്പോൾ തന്നെ കുത്തികയറ്റിയ മാക്സി താഴേക്ക് ഇറക്കി സുശീല അവളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ഓർമ്മ ശരിയാണെങ്കിൽ കഴിഞ്ഞ വിഷുവിന് ശേഷമുള്ള ഞായറാഴ്ച ആണെന്ന് തോന്നുന്നു…. രാത്രി ഏതാണ്ട് പതിനൊന്നര മണിയായിട്ടുണ്ടാകും. എനിക്ക് തൊണ്ടപൊട്ടി കൂകാൻ തോന്നി. തുടങ്ങിയാൽ അലർച്ചയോടെയാണ് അവസാനിക്കുക. ശേഷം നാട്ടുനായകളുടെ കുരകൾ ഉയരും. പക്ഷികളുടെ ചിറകടികളുമായി ആ രാത്രി നീണ്ടുപോകും. തെല്ല് ആശ്വാസത്തോടെ ഞാൻ ഉറങ്ങുകയും ചെയ്യും…
‘അശോകാ, നീയെന്തിനാണ് ഇങ്ങനെ കൂകുന്നേ? അയൽക്കാർക്ക് ഉറങ്ങണ്ടേ…!’
പിറ്റേന്ന് മുറ്റത്ത് തന്നെ നിന്നുകൊണ്ട് മെമ്പറ് പറഞ്ഞതാണ്. മെമ്പറ് കാണാൻ വന്നിരിക്കുന്നുവെന്ന് അമ്മ പറഞ്ഞപ്പോഴേ വിഷയം ഇതായിരിക്കുമെന്ന് തോന്നിയിരുന്നു. നേരിട്ട് പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് മെമ്പറെ പറഞ്ഞയിച്ചിരിക്കുകയാണ്.
‘എപ്പോഴെങ്കിലുമല്ലെ മെമ്പറെ…. അതിത്ര കാര്യമാക്കാനുണ്ടോ…?’
മെമ്പർക്കും ഒരു പരിധിവിട്ട് എന്നോട് മോശമാകാൻ പറ്റില്ല. പുള്ളീടെ വീടിന്റെ മരപ്പണി ഞാനാണ് ചെയ്യേണ്ടത്. നാട്ടിൽ വേറെ ആശാരിയൊന്നുമില്ല. കൈയ്യിൽ ഉളിയും ചുറ്റികയുമൊക്കെ സദാ സമയം ഉഉള്ളത് കൊണ്ടാണ് നാട്ടുകാർക്കും എന്നോടൊരു ചെറുതല്ലാത്ത ഭയം. ചില നട്ട പാതിരാത്രിക്ക് തൊണ്ടപൊട്ടി കൂകിയലറുന്ന ആളുടെ പക്കൽ ആയുധം ഉണ്ടെന്ന് വരുമ്പോൾ എങ്ങനെ ഭയപ്പെടാതിരിക്കുമല്ലേ…!
‘മെമ്പറെ… വിഷുവിന് ഞാൻ പടക്കം പൊട്ടിക്കാറില്ല. എന്നിട്ടും നിങ്ങളൊക്കെ പൊട്ടിക്കുന്നത് ഞാൻ സഹിക്കുന്നില്ലേ…?’
മെമ്പറ് തല ചൊറിഞ്ഞു. കളിയിൽ ജയിച്ചാലും രാഷ്ട്രീയത്തിൽ തോറ്റാലും പടക്കം പൊട്ടിച്ചുള്ള ആഘോഷമാണ്. അതിന് പുറമേ, നാല് ഭാഗത്തു നിന്നും മനുഷ്യരെ ശാന്തമായി നിലനിർത്താനെന്ന വ്യാജേനയുള്ള ദൈവങ്ങളുടെ ശബ്ദമാണ്. ആ ഉടയോരെ കുനിച്ച് നിർത്തി കൂമ്പിനിടിക്കാൻ തോന്നിയിട്ടും ഞാൻ സഹിക്കുന്നില്ലേ മെമ്പറേയെന്ന് പറഞ്ഞപ്പോൾ ആ പാവം ജനപ്രതിനിധി ഒന്നും മിണ്ടാതെ തിരിച്ച് പോകുകയായിരുന്നു.
എന്ത് കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും. ഒരു പക്ഷെ, കണ്ടും കേട്ടും നിന്ന ഈ നാട്ടുകാർ എല്ലാം മറന്നിട്ടുണ്ടാകും. അത് കൊണ്ടാകണം എന്താണ് എന്റെ കുഴപ്പമെന്ന് അറിയാൻ പലർക്കും തോന്നുന്നത്. അവരേയും കുറ്റം പറയാൻ പറ്റില്ല. വർഷങ്ങൾ പതിനെട്ടെണ്ണം കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിൽ ആ ഓർമ്മ തൊണ്ട പൊട്ടി പുറത്തേക്ക് വരാൻ തുടങ്ങിയിട്ട് കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾ മാത്രമേ ആയുള്ളൂ…
മൂന്നിൽ പഠിക്കുന്ന മോനുമായി ടൗണിൽ തുണിയെടുക്കാൻ പോയതായിരുന്നു എന്റെ ഭാര്യ. കുഴഞ്ഞ് വീണ് പോയി. ആശുപത്രിയിൽ നിന്നായിരുന്നു മരണം. ഓടിക്കിതച്ചെത്തിയ ഞാൻ ആകെ പരിഭ്രമിച്ചു. അവളുടെ തണുത്ത കൈകൾ മുഖത്തേക്ക് ചേർത്ത് പൊട്ടിക്കരയുമ്പോഴാണ് എന്റെ മോനെ ഞാൻ ഓർക്കുന്നത്. ആശുപത്രി ജീവനക്കാർക്കൊ, അവളെ ആശുപത്രിയിൽ എത്തിച്ചവർക്കോ അങ്ങനെയൊരു കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവുമില്ല.
ജീവനുണ്ടെന്ന് അറിയുന്നത് അപ്പോഴായിരുന്നു. തുടിപ്പ് നിന്ന് പോകുന്ന എന്തോയൊന്നിനെ ഞാൻ ആ നേരം അനുഭവിച്ചിരുന്നു…
മരണത്തേക്കാളും ദുഃഖകരമായ വിഷയം കാത്ത് സൂഷിക്കേണ്ടവരെ എന്നെന്നേക്കുമായി കളഞ്ഞ് പോകുമ്പോഴാണ്. അത് മക്കളാകുമ്പോഴുള്ള വേദന മരണത്തിലും മരിപ്പ് അനുഭവപ്പെടുന്നത് പോലെയൊരു മരവിപ്പാണ്. ഒരു തുള്ളി കണ്ണീര് പോലും ആദ്യ വർഷങ്ങളിൽ ഞാൻ പൊഴിച്ചിട്ടില്ല. അതിന്റെ കനം എന്റെ കരളിൽ ഇല്ലാതിരിക്കുമൊ..!
ആ ഓർമ്മകളെല്ലാം ഉണങ്ങിയ വിറകുകൾ പോലെ തലയുടെ മച്ചിൻ പുറത്തുണ്ട്. ഇടയ്ക്കൊക്കെ വാലിന് തീ പിടിച്ച എലിയെ പോലെ ബോധം അതിലൂടെ പരക്കം പായും. ഒടുവിൽ, താലോലിച്ച് ഉറക്കിയതിൽ തന്നെ വാല് ഉരസ്സും. പൊള്ളുന്നത് സഹിക്കാൻ പറ്റാത്ത ഉൾവേദനയിലാണ് ഞാൻ കൂകി അലറാറുള്ളത്. ആ തൊണ്ട പൊട്ടലിന് ശേഷമൊരു നീണ്ട മൗനം ആയിരിക്കും. അതിൽ തന്നെയാണ് ആശ്വാസത്തിന്റെ ശ്വാസവും. ഒടുവിൽ, ഇനിയും അലറാനുള്ള ആയുസ്സ് ഉണ്ടാകണമേയെന്ന ആഗ്രഹവും കൊണ്ടാണ് സുഖമായി ഉറങ്ങാറുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചാൽ അറിയില്ല. എന്റെ കഥ തീരാൻ പാടില്ല. പോയവരെല്ലാം ജീവനോടെ ഇരിക്കുന്ന ഉള്ളത്തെ എല്ലാ കാലചക്രത്തിലും എനിക്ക് അറിഞ്ഞ് കൊണ്ടേയിരിക്കണം…
അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്ത ഈ ജീവിതം ജീവിച്ച് തീർക്കാൻ ഞാനും ബാധ്യസ്ഥനാണ്. ഇതല്ലെങ്കിൽ മറ്റൊന്നെന്ന തലത്തിൽ നോവുകൾ കൂടി നിറയാനുള്ളതാണ് പരിസരമെന്ന് കരുതുമ്പോഴും മനസ്സ് ഇടക്ക് കൈവിട്ട് പോകും!
മെമ്പറോട് പറഞ്ഞത് പോലെ പലതും ഞാൻ സഹിക്കുമ്പോൾ, എന്നെയും ഈ ലോകം ചിലപ്പോഴൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം. അല്ലെങ്കിൽ എന്നെ കൊണ്ടുപോയി തുറങ്കിൽ അടക്കണം. അപ്പോഴും പൂട്ട് എന്റെ വായക്കല്ലെങ്കിൽ, ഇതുപോലെ ചിലപ്പോഴൊക്കെ നെഞ്ച് കീറി തൊണ്ട പൊട്ടുമായിരിക്കും…
അങ്ങനെ ഓർക്കുമ്പോൾ തന്നെ തലയോട്ടിയിൽ ഒരു എലിയുടെ വാലുരയുന്നത് പോലെ! ശ്രദ്ധിച്ചാൽ അതിന്റെ മൂളക്കവും കേൾക്കാം!
രാത്രിയാണ്. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. പതിനെട്ട് വർഷങ്ങൾക്ക് മുമ്പുള്ളയൊരു ആശുപത്രി രംഗമാണ് ഉൾപോളകളിൽ തെളിയുന്നത്. ഒന്നും ചെയ്യാൻ പറ്റാതെ മുട്ട് കുത്തി വിതുമ്പുന്നയൊരു മെലിഞ്ഞ ചെറുപ്പക്കാരനേയും കാണാം. ഭാര്യയും മോനും നഷ്ട്ടപ്പെട്ടുവെത്രെ! അത് ഞാൻ തന്നെയാണെന്ന് ബോധം പറഞ്ഞ് തന്നപ്പോൾ തലക്ക് തീ പിടിച്ചത് പോലെയായിരുന്നു. തലയോട്ടിയുടെ ഉൾഭിത്തി വരെ പൊള്ളിപ്പോയി…!
പ്രാണൻ വിയർക്കുന്ന ആ നേരം, തൊണ്ട പൊട്ടിപ്പോയത് ഞാൻ പോലും അറിഞ്ഞില്ല…
‘കൂ….. ഹ്ഹ്ഹ്ഹ് ഹ് ഹ് ഹാഘ്രാഘ്രാ..!!!’