എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഏഴ് വയസ്സുള്ള മോന് കiള്ള് കൊടുത്തൂവെന്ന് പറഞ്ഞാണ് ഭാര്യ പിണങ്ങി പോയത്. ഇനിയും കൊടുക്കുമെന്ന് പറഞ്ഞപ്പോൾ വരുകയേ ഇല്ലായെന്നും അവൾ മൊഴിഞ്ഞു. പോയാലും പോയാലും എത്രനാളെന്ന കരുതലോടെയാണ് പിന്നീടുള്ള നാളുകളെ ഞാൻ തള്ളി നീക്കിയത്.
എന്റെ അച്ഛനും ചെത്തുകാരൻ ആയിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്രായത്തിലേ ആവോളം മധുരക്കiള്ള് ഞാൻ മോന്തിയിട്ടുണ്ട്. അതിനെ വെല്ലാൻ മാത്രമൊരു പ്രകൃതിദത്ത പാനീയം വേറെ ഇല്ലെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്. പുളിക്കാത്ത കള്ളെന്നാൽ കുഞ്ഞുങ്ങൾക്ക് പോലും കുടിക്കാൻ പറ്റുന്ന ടോണിക്കാണ്. എന്നെക്കാളും പഠിച്ചുവെന്ന് പറഞ്ഞിട്ട് അതേക്കുറിച്ച് ഭാര്യയ്ക്ക് യാതൊരു വിവരവുമില്ല. തോന്നുമ്പോൾ വരട്ടെ… പക്ഷെ, എന്റെ മോനെ കാണാതെ…
അന്ന്, എനിക്കും ഏതാണ്ട് എന്റെ മോന്റെ പ്രായമൊക്കെയുള്ളൂ. പിറന്നാൾ സമ്മാനമാണെന്ന് പറഞ്ഞ് അച്ഛൻ എനിക്കൊരു കുടം മധുരക്കiള്ള് തന്നു. തന്നതെല്ലാം മോന്തിയിട്ടും ഇനിയും വേണമെന്ന് അച്ഛനോട് ഞാൻ പറയുകയായിരുന്നു. പൂങ്കുലയിൽ നിന്ന് ഊറി വീഴുന്ന പുള്ളിക്കാത്ത നീരിന്റെ സ്വാദ് വിവരണങ്ങൾക്കും അപ്പുറമാണ്.
എനിക്ക് നല്ല ഓർമ്മയുണ്ട്. പത്താമത്തെ പിറന്നാളിന് അച്ഛനോട് ഞാനൊരു ആഗ്രഹം പറഞ്ഞിരുന്നു. തെങ്ങിന്റെ മണ്ടയിലേക്ക് കയറി മധുരക്കiള്ള് കുടിക്കാനുള്ള കൊതിയായിരുന്നുവത്. അച്ഛൻ ചിരിച്ചു. ശേഷം, തളപ്പൊരുക്കുന്ന ബലമുള്ള കയറിൽ എന്നെയൊരു സ്കൂൾബാഗ് പോലെ പുറത്ത് കെട്ടിക്കോർത്ത് തെങ്ങിലേക്ക് വലിഞ്ഞ് കയറി. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു സ്വപ്നത്തിലേക്ക് ഉയരുകയായിരുന്നു…
ആ ഉച്ചത്തിൽ എല്ലാം സജ്ജമായിരുന്നു. കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്ന തേറും. കേടായ പൂങ്കുല ചെത്തിക്കളയുന്നതിനായുള്ള പിച്ചാത്തിയും അരയിലെ കെട്ടിൽ നിന്ന് അച്ഛൻ എടുത്തു. കiള്ള് ശേഖരിക്കുന്നതിനായുള്ള മൺകുടുക്ക എന്റെ കൈയ്യിലും തന്നു.
ഒരു പച്ചയോല പടപ്പിൽ അച്ഛന്റെ പുറം കുപ്പായം പോലെ ഞാൻ അങ്ങനെ ഇരിക്കുകയാണ്. പൂങ്കുലയിൽ നിന്ന് ഊറിയൂറി ശേഖരിക്കുന്ന ആ ഇളം കiള്ള് മധുരിക്കുന്നതും നിർവീര്യവും ആയിരുന്നു. ഇത് അമൃതാണ് മോനേയെന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. അത്രത്തോളം ആഹ്ലാദിച്ച നാൾ പിന്നീട് ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അറിഞ്ഞവരെല്ലാം അച്ഛനെ കുറ്റപ്പെടുത്തി.
‘നാട്ടുകാര് പറയുന്നത് ശരിയാണ്. നിങ്ങക്ക് പിരാന്താണ് മനുഷ്യാ… അല്ലെങ്കിൽ പിന്നെ, മോനെ പിടിച്ച് പിറകിൽ കെട്ടി ആരെങ്കിലും തെങ്ങിൽ കയറോ…? ആലോചിക്കാൻ പോലും വയ്യന്റെ മന്നൻപുറത്ത് കാവിലമ്മേ…’
ആ രാത്രിയിൽ അമ്മ പറഞ്ഞതാണ്. തെറ്റ് ചെയ്ത കുട്ടികളായി രണ്ടാളും തല കുനിച്ച് നിന്നു. അമ്മയെ പേടിക്കുന്നതായി അഭിനയിക്കുമ്പോഴും ഞങ്ങൾ ഒളിക്കണ്ണുകൾ ചിമ്മി ചിരിക്കുന്നുണ്ടായിരുന്നു. ഇന്ന്, എന്റെ മോനുമായി ഞാനൊരു തെങ്ങിൽ കയറിയിട്ടുണ്ടെങ്കിൽ എന്തായിരുന്നേനേ സ്ഥിതി. എന്താകാൻ..! ആദ്യം അറിയുന്നത് നാട്ടുകാരാണെങ്കിൽ ഞാൻ ജയിലിൽ പോകും… ഭാര്യയാണ് അറിഞ്ഞതെങ്കിൽ, എന്നെ കൊന്നിട്ട് അവളായിരിക്കും ജയിലിൽ പോകുക…
പിന്നേയും പിറന്നാൾ വന്നു. മതിയാവോളം മധുരക്കള്ളും കുടിച്ചു. പക്ഷെ, തെങ്ങിൽ കയറി കുടിക്കാൻ മാത്രം പറ്റിയില്ല. പകരം അച്ഛൻ എന്നെ പരിശീലിപ്പിക്കുകയാണ് ചെയ്തത്.
പതിയേ, കുഞ്ഞ് കുഞ്ഞ് തെങ്ങുകളെ ഞാൻ കീഴടക്കി. ആറ് വർഷം മുതൽ മുപ്പത് വർഷം വരെ പ്രായമുള്ള ആരോഗ്യവൻമാരായ തെങ്ങുകളാണ് ചെത്താൻ തിരഞ്ഞെടുക്കേണ്ടതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. നാടൻ തെങ്ങാണെങ്കിൽ അവയുടെ ഇലകൾക്ക് നല്ല പച്ച നിറമാണത്രേ… പച്ചയിൽ തന്നെ എത്രയെത്ര പച്ചയെന്ന് ഓർത്ത് ഞാൻ മേലേക്ക് നോക്കി. കയറാൻ ഇനിയും ഉയരങ്ങളേറെ…
അന്ന്, പതിനേഴാമത്തെ പിറന്നാൾ നാളിലായിരുന്നു ഞാൻ. ചോദിക്കാതെ തന്നെ അച്ഛൻ തരുമെന്ന് അറിഞ്ഞിട്ടും, ഒറ്റക്ക് തെങ്ങിൽ കയറി മധുരക്കiള്ള് കുടിക്കണമെന്ന് എനിക്ക് തോന്നി. സമ്മതിക്കില്ല ല്ലോയെന്ന് ഓർത്തപ്പോൾ ആരോടും പറഞ്ഞില്ല. അതിനായി അച്ഛന്റെ പണിയായുധങ്ങളും കൈക്കലാക്കി ഹാജിയാരെ തൊപ്പിലേക്ക് ഞാൻ നടന്നു.
അച്ഛൻ സ്ഥിരമായി ചെത്തുന്നതും, ചെത്താൻ വിട്ട് വെച്ച തെങ്ങുകളെയും എനിക്ക് അറിയാമായിരുന്നു. അങ്ങനെയൊരു ഊഹത്തിൽ ഞാൻ ഒന്നിലേക്ക് വലിഞ്ഞ് കയറി. ഉയരത്തിലെത്തി നോക്കിയപ്പോൾ അതിന്റെ കൂമ്പ് കരിഞ്ഞിരിക്കുന്നു. അത്തരത്തിൽ തെങ്ങിനെ പിടികൂടുന്നയൊരു രോഗമുണ്ടെന്ന് അച്ഛൻ പറഞ്ഞത് അപ്പോഴാണ് ഓർക്കുന്നത്.
ചെത്താനായുള്ള കൂമ്പുകളുടെ പ്രായം നോക്കിയാൽ, പച്ചരിപ്പരുവം, പാൽപ്പരുവം, നെൽപ്പരുവം എന്നിങ്ങനെ തരം തിരിക്കാൻ പറ്റും. പാൽപ്പരുവം എന്നാൽ ഇളം കൂമ്പും, നെൽപ്പരുവം എന്നാൽ വിളഞ്ഞ കൂമ്പും എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയുടെ ഇടയിലുള്ളതാണ് പച്ചരിപ്പരുവം. പച്ചരിപ്പരുവത്തിലുള്ള കൂമ്പുകളാണ് ചെത്തുന്നതിനായി പൊതുവേ തിരഞ്ഞെടുക്കാറുള്ളത്.
കരിഞ്ഞ കൂമ്പ് കണ്ട നിരാശയിൽ ഞാൻ താഴേക്ക് നോക്കി. ഇത്രയും ഉയരത്തിൽ കയറിയെന്നത് തന്നെ അതിശയമായാണ് ആ നേരം തോന്നിയത്. ഞാൻ ഇറങ്ങാൻ ശ്രമിച്ചു. പാതി എത്തിയപ്പോഴേക്കും കൈകൾക്കൊരു ബലക്കുറവ് പോലെ അനുഭവപ്പെടുകയായിരുന്നു! നെഞ്ചുരഞ്ഞ് താഴേക്ക് ഊർന്ന് പോയി!ചiന്തി കുiത്തി വീണപ്പോൾ അച്ഛായെന്ന് അറിയാതെ വിളിച്ചും പോയി. തുടർന്ന്, അച്ഛൻ തരുന്ന മധുരക്കiള്ള് കുടിക്കാമെന്ന ചിന്തയിൽ നടുവിൽ കൈ താങ്ങി വീട്ടിലേക്ക് പതിയേ ഞാൻ നടക്കുകയായിരുന്നു.
‘നീ എവിടെയായിരുന്നു…?’
വീട്ടിലേക്ക് എത്തും മുമ്പേ അയൽക്കാരനായ രാഘവേട്ടൻ ചോദിച്ചു. വീട്ടിൽ ആരുമില്ല പോലും. അച്ഛൻ ആശുപത്രിയിലാണ് പോലും…
വേദന മറന്ന് രാഘവേട്ടന്റെ കൂടെ ഞാൻ ആശുപത്രിയിലേക്ക് ചെന്നു. അപ്പോഴേക്കും അച്ഛൻ പോയിരുന്നു! അമ്മ തളർന്നിരുന്നു! എഴുന്നേൽപ്പിക്കാൻ ഞാനേ ഉള്ളൂവെന്ന തോന്നലിൽ ആയിരിക്കണം ആ രംഗങ്ങളിലെല്ലാം എനിക്ക് കല്ലായി നിൽക്കാൻ പറ്റിയത്. ഉരഞ്ഞ പ്പോൾ പൊടിഞ്ഞ രiക്തമെല്ലാം അപ്പോഴേക്കും നെഞ്ചിൽ പറ്റിപ്പിടിച്ചിരുന്നു…
അത്രയും വർഷങ്ങൾ ജീവിതം പിന്നേയും താണ്ടി. ഇടയിൽ ജീവിത്തിലേക്കൊരു പെണ്ണ് വന്നു. ഞങ്ങൾക്ക് മോൻ പിറന്ന വർഷം എന്റെ അമ്മയും പോയി. അച്ഛൻ മറഞ്ഞുപോയ ആ പിറന്നാളിന് ശേഷം ആ തീയതിയെ ഞാൻ ഓർക്കാറില്ലായിരുന്നു. ഭാര്യ ഓർമിപ്പിച്ചാലും ആഘോഷിക്കാറുമില്ല.
അച്ഛൻ ഉണ്ടായിരുന്നപ്പോൾ പിറന്ന നാളൊരു സന്തോഷത്തിന്റെ മധുര കുടമായിരുന്നു. ഇല്ലാതായപ്പോൾ പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവും അധികം ഔഷധഗുണമുള്ള ആ പൂങ്കല നീര് പുളിച്ച് പോയിരിക്കുന്നു. ഞാൻ അടക്കമുള്ള പുതിയ ചെത്തുകാരുടെ പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഊറ്റിയെടുക്കുന്ന ലഹരിയുടെ വ്യാപാര കള്ളായി അത് മാറിയിരിക്കുന്നു…
‘നിങ്ങക്ക് മനസ്സെന്ന് പറയുന്നയൊരു സാധനമുണ്ടാ മനുഷ്യാ..?’
പിണങ്ങിപ്പോയ ഭാര്യ ഏഴാം നാളിൽ മോനുമായി തിരിച്ച് വന്നിരിക്കുന്നു. മധുരക്കiള്ള് കുടിച്ചാൽ കുഞ്ഞുങ്ങൾക്ക് പ്രശ്നമൊന്നുമില്ലെന്ന് വിവരമുള്ള ആരിൽ നിന്നോ അവൾ അറിഞ്ഞിരിക്കുന്നു. വീട് മലർത്തിയിട്ടുവെന്ന പരിഭവവമാണ് പിന്നീട് അവൾ കാണിച്ചത്. ഒതുക്കി വെക്കാനും തുടങ്ങി. ഞാൻ മോനുമായി മുറ്റത്തായിരുന്നു. അവനെ മേലോട്ടുയർത്തി ചുണ്ടുകൊണ്ട് വയറിനെ വിറപ്പിച്ചു. അവൻ ചിരിയോട് ചിരിയായിരുന്നു..
‘ ഇതാ, നാളെ സാധനങ്ങൾ വാങ്ങിക്കാനുള്ള ലിസ്റ്റ് ഇവിടെയുണ്ട്.’
രാത്രിയിൽ കിടക്കാൻ നേരമാണ് അവളത് പറഞ്ഞത്. മേശയിൽ ഇരിക്കുന്ന മോന്റെ പുസ്തകത്തിന്റെ അടിയിലാണ് അവളത് വെച്ചിരിക്കുന്നത്. ശേഷം, കാര്യമായിട്ട് കലണ്ടറിൽ നോക്കുകയും. ചില തീയതികളി ൽ വട്ടമിടുകയും ചെയ്യുന്നുണ്ട്. നീ വന്ന് കിടക്കുന്നു ണ്ടോയെന്ന് ശബ്ദിച്ച് ഞാൻ ധൃതി പ്രകടിപ്പിച്ചു. മോൻ ഉറങ്ങിയിരിക്കുന്നു. അവളുടെ ചൂടിനായി ഞാൻ വല്ലാതെ ദാഹിക്കുന്നുണ്ട്.
‘അതേയ്.. നിങ്ങക്കൊരു കാര്യമറിയോ..! ഇന്നായിരുന്നു നിങ്ങടെ പിറന്നാള്…’
ഓർക്കാൻ വൈകിപ്പോയല്ലോയെന്ന നിരാശയോടെയാണ് ഭാര്യയത് പറഞ്ഞത്. കേട്ടിട്ട് പ്രത്യേകിച്ച് യാതൊന്നും എനിക്ക് തോന്നിയില്ല.
‘ഓ, ഇന്നായിരുന്നുവല്ലേ ആ നാള്…!’
തനിയേയെന്ന പോലെ ചുണ്ടുകൾ മൊഴിഞ്ഞു. അതിന് ശേഷമാണ് മനസ്സിനൊരു പന്തികേട് അനുഭവപ്പെടുന്നത്. കഴിഞ്ഞ നാളുകളി ലെല്ലാം, പോയ കാലത്തെ അയവിറത്തത് കൊണ്ടാണോയെന്ന് അറിയില്ല. കൈകൾ വല്ലാതെ വിയർക്കുകയാണ്… കണ്ണുകൾ അടച്ചപ്പോൾ, ഏതോയൊരു ഉയരമുള്ള തെങ്ങിൽ നിന്നും നെഞ്ചുരഞ്ഞ് ഞാൻ ഊർന്ന് വീഴുകയാണ്… ചiന്തി കുiത്തി നിലം തൊട്ടപ്പോൾ വേദനയോടെ അച്ഛായെന്ന് ഉള്ള് വിളിച്ച് പോയി. അതും, തലയിൽ ആവർത്തിച്ച് മുഴങ്ങാൻ പാകം അത്രയ്ക്കും ഒച്ചത്തിൽ…!!!
