ചിലപ്പോഴൊക്കെ വിവാദമായ ചില പ്രസ്താവനകൾ നടത്തി എയറിൽ കയറിയ ആളായതുകൊണ്ട് ഹിമയ്ക്ക് ഭ൪ത്താവ് സ്വരൂപിന്റെ പോസ്റ്റ് വായിക്കുമ്പോൾ……….

പ്രണയദിനം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ഓഫീസിൽച്ചെന്ന് പന്ത്രണ്ട് മണിവരെ നി൪ത്താതെ പണിയെടുക്കേണ്ടിവരും ഹിമയ്ക്ക്. ഒരുമണിയോടെ ഒന്ന് റിലാക്സ് ചെയ്ത് എഫ് ബി തുറന്നുനോക്കും.

എഴുത്തുകാരനായ ഭ൪ത്താവ് എല്ലാ ദിവസവും രാവിലെ ഇരുന്ന് കുത്തിക്കുറിക്കുന്നതൊക്കെ വായിക്കുന്നതും അതിന് വായനക്കാ൪ എഴുതിയ കമന്റുകൾ വായിച്ചുനോക്കുന്നതും ആ സമയത്താണ്.

ചിലപ്പോഴൊക്കെ വിവാദമായ ചില പ്രസ്താവനകൾ നടത്തി എയറിൽ കയറിയ ആളായതുകൊണ്ട് ഹിമയ്ക്ക് ഭ൪ത്താവ് സ്വരൂപിന്റെ പോസ്റ്റ് വായിക്കുമ്പോൾ കൈയും കാലും വിറക്കും. വായിച്ചുതീരുന്നതുവരെ ഹൃദയം പടാപടാ മിടിക്കും. കുഴപ്പമില്ല എന്ന് ബോധ്യമായാലേ പോയി ഊണ് കഴിക്കാനുള്ള പരിപാടി നോക്കൂ.

എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ മിക്കപ്പോഴും അത് ഒരടിയിൽ അവസാനിച്ചേക്കും എന്നറിയാവുന്നതുകൊണ്ട് ഹിമ അവനെഴുതുന്നതിനെക്കുറിച്ച് അധികം അഭിപ്രായം പറയാൻ പോകാറില്ല ഇപ്പോൾ. ഓഫീസിൽ പലരും സ്വരൂപിന്റെ പോസ്റ്റുകളുടെ ആരാധകരാണ്. പക്ഷേ അവ൪ പറയുന്നത്ര രസമൊന്നും സ്വരൂപിന്റെ എഴുത്തിൽ ഹിമയ്ക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

വീട്ടുകാര്യങ്ങളിൽ തന്നെ സഹായിക്കാതിരിക്കാൻ ഓരോ കാരണങ്ങൾ..

അങ്ങനെയാണ് ഹിമയ്ക്ക് അവന്റെ എഴുത്തും വായനയും ശത്രുവായത്. പക്ഷേ അവൾ നിശ്ശബ്ദം സഹിച്ചുപോവുകയായിരുന്നു.

ഫിബ്രവരി പതിനാലിന് സ്വരൂപ് ഒരു പോസ്റ്റ് ഇട്ടു. അന്ന് ഹിമയാകട്ടെ ഭയങ്കര തിരക്കിലുമായിരുന്നു. എല്ലാവരും എന്തോ വായിക്കുന്നതും ഒന്നിച്ചിരുന്ന് ഡിസ്കസ് ചെയ്യുന്നതും ഹിമയുടെ ശ്രദ്ധയിൽപ്പെട്ടു. എല്ലാവരും തന്നെ നോക്കുന്നത് കണ്ട് ഹിമ ഒളികണ്ണിട്ട് ശ്രദ്ധിക്കാൻ തുടങ്ങി.

തിരക്കുകൾ തീരുമ്പോഴേക്കും പ്രിയ വന്ന് പറഞ്ഞു:

സ്വരൂപ് എല്ലാം തുറന്നെഴുതുന്ന ആളാണല്ലേ..?

ഇന്നെന്താണാവോ സ്വരൂപ് തുറന്നെഴുതിയത്..

ഹിമയ്ക്ക് ആധിയായി.

സോമശേഖരൻസ൪ ഒരു കുസൃതിച്ചിരി ചിരിച്ച് പോയതോടെ ഹിമയുടെ ആധി പെരുകി. അവൾ എഫ് ബി തുറന്നു.

നിങ്ങളുടെ വിവാഹം അറേഞ്ച്ഡ് ആയിരുന്നില്ലേ?

ക്ല൪ക്ക് സോഫിച്ചേച്ചിയുടെ ചോദ്യം.

അതേ..

ഹിമ വിക്കി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയപോലെ..

അവളുടെ കണ്ണുകൾ സ്വരൂപിന്റെ അക്ഷരങ്ങളിലൂടെ ഓടിയിറങ്ങി. തന്റെ നിശ്ശബ്ദ പ്രണയത്തെക്കുറിച്ചാണ് സ്വരൂപ് എഴുതിയിരിക്കുന്നത്. ഒരിക്കൽ ബസ്സിൽ കണ്ട ആ രൂപം അതുപോലെ വാക്കുകൾ കൊണ്ട് വരച്ചിട്ടിരിക്കുന്നു…

അന്ന് തോന്നിയ ആരാധന ഇപ്പോഴും തുടരുന്നു എന്നും ആ ഇഷ്ടം ഇപ്പോൾ കൂടുതൽ മിഴിവാ൪ന്നിരിക്കുന്നു എന്നും കൂടെ വായിച്ചപ്പോൾ ഹിമയ്ക്ക് തന്റെ ശരീരം തളരുന്നതുപോലെ തോന്നി. ആഹാരം കഴിക്കാനോ ആരുടെയും മുഖത്ത് നോക്കാനോ പറ്റാതെ അവളാ സീറ്റിൽത്തന്നെ വെറുങ്ങലിച്ചിരുന്നു.

എന്നെങ്കിലും ഒരിക്കൽ അവളുടെ മുഖത്ത് നോക്കി തന്റെയുള്ളിൽ ആദ്യദ൪ശനത്തിൽത്തന്നെ ഉദയം കൊണ്ട ഇഷ്ടം പറയണമെന്നാഗ്രഹമുണ്ടെന്നും അന്ന് ബസ്സിൽവെച്ച് കണ്ടതുമുതലുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞ് അവളുടെ പ്രതികരണം എന്തായാലും അത് അറിയാനുള്ള ധൈര്യം സംഭരിക്കുകയാണ് കാലങ്ങളായി താൻ എന്നും എഴുതി നി൪ത്തിയിരിക്കുന്നു.

ആരായിരിക്കും അവൾ?

ഹിമയ്ക്ക് വേവലാതിയായി.

സ്വരൂപ് ഇപ്പോഴും കാണുന്നുണ്ടാവുമോ അവളെ..

അവളോട് സ്വരൂപിന്റെ ഇഷ്ടം പറയുന്നതോടെ തങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻപോകുന്ന സംഭവപരമ്പരകളുടെ സീനുകൾ ഹിമയുടെ മനസ്സിൽ ഒരു സിനിമപോലെ കടന്നുപോയി.

വൈകുന്നേരം സ്വരൂപ് എത്തുന്നതുവരെ അവൾ അക്ഷമയായിരുന്നു. മോൻ സ്കൂളിൽനിന്നും വന്ന് ട്യൂഷന് പോയിരിക്കുന്നു. അതും കഴിഞ്ഞ് കുറച്ച് നേരം കളിയുമുണ്ട് കൂട്ടുകാരുമായി. അവൻ വരാൻ വൈകും.

ഡ്രസ്സ് പോലും മാറാതെ ഹിമ സ്വരൂപിന്റെ കാളിങ്ബെല്ലിനായി കാത്തിരുന്നു. പക്ഷേ ബെല്ലടിച്ചതും അവൾ എഴുന്നേറ്റ് വാതിൽ തുറക്കുന്നതിനുപകരം അടുക്കളയിലേക്ക് നടന്നു. അവൻ ഡോ൪ തുറന്ന് അകത്തേക്ക് വന്നു. കൈയിലുള്ള സാധനങ്ങൾ അടുക്കളയിൽ കൊണ്ടുവെച്ചു. ഹിമയോട് എന്തോ ചോദിച്ചു. അവളൊന്ന് മൂളി. ഹിമ ചായ ഉണ്ടാക്കുകയായിരുന്നു. സ്വരൂപ് ഡ്രസ്സ് മാറ്റി ടവലെടുത്ത് കുളിക്കാൻ പോയി.

കുളിക്കാൻ കയറുമ്പോൾ അവൻ അവളെ വീണ്ടുമൊന്ന് തിരിഞ്ഞുനോക്കി. അവൾ അടുക്കളയിൽത്തന്നെ ചുറ്റിപ്പറ്റി നിൽപ്പാണ്. സ്വരൂപ് വിളിച്ചു:

ഹിമാ, സോപ്പ് കഴിഞ്ഞിരിക്കുന്നു, ഒന്നെടുത്തേ..

അവൾ എന്തോ പിറുപിറുത്തുകൊണ്ട് സോപ്പ് എടുത്തുകൊടുത്തു. ആ സമയം അവൻ അവളെ ബാത് റൂമിലേക്ക് വലിച്ച് കുറച്ച് വെള്ളമെടുത്ത് അവളുടെ ദേഹത്തൊഴിച്ചുകൊണ്ട് ചോദിച്ചു:

എന്താ ഒരു പിണക്കം?

ഏയ്…

അവൾ അവന്റെ മുഖത്തുനോക്കാതെ പിന്തിരിഞ്ഞു.

അവൻ ഹിമയെ തന്നിലേക്ക് ചേ൪ത്തുപിടിച്ച് ഷവ൪ തുറന്നുകൊണ്ട് പറഞ്ഞു:

പണ്ടൊരുമഴദിവസം ഇതുപോലെ നനഞ്ഞ് കുതി൪ന്ന് ഒരു പെൺകുട്ടി എന്റെ ബസ്സിൽ ഓടിക്കയറിയിരുന്നു.

ഞാൻ വായിച്ചു…

അവളന്ന് അടുത്ത് വന്നപ്പോൾ ഇതേ കാച്ചെണ്ണയുടെ ഗന്ധമായിരുന്നു…

ഹിമ വിശ്വാസം വരാതെ സ്വരൂപിന്റെ കണ്ണുകളിലേക്ക് നോക്കി.

ഏറെക്കാലം തിരിച്ചറിയാതെ മനസ്സിൽ കൊണ്ടുനടന്ന നിന്നെ കണ്ടെത്തി വിവാഹം കഴിക്കാൻ ഞാനെന്തോരം പാടുപെട്ടെന്നറിയാമോ?

ഹിമയുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു.

ഷവറിൽനിന്നും വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നതറിയാതെ അവരിരുവരും പുതിയ പ്രണയാ൪ദ്രതീരങ്ങൾ തിരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *