എഴുത്ത്:- രാജീവ് രാധകൃഷ്ണ പണിക്കർ
‘വിഷുവിന്റെ തലേദിവസം’ അതായത് പെസഹാ വ്യാഴാഴ്ച വൈകിട്ട്, ദുഃഖവെള്ളിയാഴ്ച്ചയും വിഷുവും ഒരുമിച്ചു വന്നതു മൂലം ഒരവധി ദിനം നഷ്ട്ടപ്പെട്ടതിലുള്ള നിരാശ തീർക്കാനായി ബീ വറേജസിൽ മൂന്നു മണിക്കൂറോളം ക്യൂ നിന്ന് വാങ്ങിയ ബ്രാ ണ്ടിക്കുപ്പിയും കുട്ട്യോൾക്കും കെട്ട്യോൾക്കും പൊട്ടിച്ചു രസിക്കാനായി വളവിലെ പടക്ക കടയിൽ നിന്ന് വാങ്ങിയ ആയിരം ലൂസ് ഓലപ്പടക്കവുമായി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് മഴ തൂളിത്തുടങ്ങിയത്.
ഓട്ടോക്കാരൊക്കെ വീടുപിടിച്ചു.
നടക്കുകയേ നിവൃത്തിയുള്ളൂ.
നേർ വഴി പോയാൽ ഒന്നൊന്നര കിലോമീറ്റർ നടപ്പുണ്ട്.
യക്ഷിക്കാവിന് സമീപമുള്ള ഇടവഴിയേ പോയാൽ അര കിലോമീറ്റർ കുറയും.
മഴ കൂടുന്നതിന് മുന്നേ വീട് പിടിക്കാം
ആളൊഴിഞ്ഞ വഴിയാണ്.
ചിലരൊക്കെ യക്ഷിയെ കണ്ടെന്നു പറയപ്പെടുന്നുമുണ്ട്.
പക്ഷേ ബീ വറേജസിന്റെ മുന്നിലുള്ള പെട്ടിക്കടയിൽ നിന്നും ഡിസ്പോസിബിൾ ഗ്ലാസ്സും അരലിറ്റർ സോഡയും വാങ്ങി പിന്നിൽ പോയി നിന്നടിച്ച രണ്ടു പെ ഗ് ഭയമെന്ന വികാരം മനസ്സിൽ നിന്നും തുടച്ചു നീക്കിയിരുന്നു.
സദാനന്ദന്റെ ചായക്കടയും കഴിഞ്ഞു മുന്നോട്ടൊരു അൻപതടി നടന്നതെയുള്ളൂ എവിടെ നിന്നോ ഒരു കറുത്ത പൂച്ച കുറുകെ ചാടി.
തിളങ്ങുന്ന ക്രൗര്യമേറിയ കണ്ണുകൾ കൊണ്ടെന്നെ തറപ്പിച്ചു നോക്കിയ ശേഷം വലിയ വായിൽ കരഞ്ഞുകൊണ്ടത് അടുത്ത പറമ്പിലേക്ക് ഓടി മറഞ്ഞു.
മനസ്സൊന്ന് ചഞ്ചലപ്പെട്ടുവോ?
ഏയ് തോന്നലാണ്.
എന്നാലും ഒരു ബലത്തിന് വേണ്ടി കുപ്പിയിൽ നിന്നും ഒരു കവിൾ മ ദ്യം നീറ്റായി ഇറക്കി നഷ്ടപ്പെട്ട ആത്മധൈര്യം തിരിച്ചു പിടിച്ചു.
കാലുകൾ നീട്ടി വലിച്ചു നടന്നു.
അവിടെയെല്ലാം പാലപ്പൂവിന്റെ ഗന്ധം പരക്കുന്നതറിഞ്ഞു.
തഴുകിയെത്തിയ പടിഞ്ഞാറൻ കാറ്റിൽ ആരുടെയോ തേങ്ങലുകൾ അലിഞ്ഞു ചേർന്നതുപോലെ.
പെട്ടെന്ന് ഒരു സ്ത്രീ രൂപം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
വെളുത്ത വസ്ത്രമുടുത്ത, പനംകുല പോലെ കേശഭാരമുള്ള ഒരു യുവതി.
അവരുടെ മുഖത്ത് നിന്നും ബഹിർഗമിച്ച പ്രഭയിൽ സുന്ദരമായ മുഖം എനിക്ക് കാണാനായി.
“സുകുമാരൻ നായരല്ലേ”
“അതേ”
പകുതി ശബ്ദം തൊണ്ടയിൽ തടഞ്ഞു.
“നിങ്ങൾ ഇന്നീവഴി വരുമെന്ന് എനിക്കറിയാമായിരുന്നു”
എന്റെയുള്ളിൽ നിന്നും എന്തൊക്കെയോ പറന്നു പോകുന്നത് പോലെ തോന്നി.
“അടിയൻ എന്താണാവോ ചെയ്യേണ്ടത്?”
ഭയഭക്തി ബഹുമാനങ്ങളോടെ ഞാൻ തിരക്കി.
“ഈ യക്ഷിപ്പറമ്പിലും പാലയിലുമൊക്കെ വെറുതേയിരുന്നെനിക്ക് വീർപ്പു മുട്ടി തുടങ്ങി. സംവത്സരങ്ങൾ പലതായില്ലേ.
അങ്ങിനെയിരിക്കെ കഴിഞ്ഞയാഴ്ച എനിക്കൊരു സ്മാർട് ഫോൺ കളഞ്ഞു കിട്ടി.അതിലെ മുഖപുസ്തകത്തിൽ പരതിയപ്പോൾ എനിക്കൊരു പൂതി. കഥകൾ എഴുതിയാലോയെന്ന്.
ഞാൻ കുറെ കഥകൾ എഴുതി ‘യക്ഷിപ്പെണ്ണ് ‘എന്ന പേരും വച്ച് ഗ്രൂപ്പിലെ ഒരാളെ സമീപിച്ചു.എന്നെ കണ്ടതും പുള്ളി പേടിച്ചു തല കറങ്ങി വീണു.ഞാൻ യക്ഷിയാണെന്ന് മനസ്സിലായി എന്നു തോന്നുന്നു.
പിന്നീടാണ് നിങ്ങൾ ആ ഗ്രൂപ്പിൽ ഉണ്ടെന്നെനിക്കു മനസിലായത്. എന്റെ കഥകൾ പ്രസിദ്ധീകരിക്കാൻ ഒന്നു റെക്കമെന്റ് ചെയ്യണം”
എനിക്ക് സമാധാനമായി. ഉപദ്രവിക്കാനല്ല.സഹായം ചോദിച്ചാണ് വന്നിരിക്കുന്നത്.
നുമ്മ കഥകളൊക്കെ എഴുതുന്ന ഗ്രൂപ്പിൽ ആരോ യക്ഷിയെകണ്ടു തലകറങ്ങി വീണെന്നോ, പിന്നെ ബോധം വീണിട്ടില്ലെന്നോ ഒക്കെ പറയുന്നത് കേട്ടു.
അപ്പൊ ഇതാണ് കാര്യം.
“ഞാൻ പറഞ്ഞാ അവര് കേൾക്കുമോ എന്നറിയില്ല.നുമ്മക്കതിനൊള്ള പിടിപാടൊന്നും ഇല്ല. എന്നാലും ശ്രമിക്കാം”
ഞാൻ യക്ഷിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“വെറുതെ ശ്രമിക്കാമെന്നു പറഞ്ഞാൽപോരാ.കാര്യം നടക്കണം.ഇല്ലെങ്കിൽ നിന്നെ ഞാൻ”
പെട്ടെന്ന് യക്ഷിയുടെ ഭാവം മാറി.മുഖത്തു രണ്ട് ദംഷ്ട്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഒരു നിമിഷം ഞാൻ വിറയലോടെ ആ കാൽച്ചുവട്ടിലേക്ക് വീണു.
“ഞാൻ ശരിയാക്കാം.എല്ലാം ശരിയാക്കാം.നാളെ നേരമൊന്നു വെളുത്തോട്ടെ”.
“ശരിയാക്കിയാൽ നിനക്കു നല്ലത്.ഇല്ലെങ്കിൽ…..”
ഒരു അട്ടഹാസത്തോടെ യക്ഷി പോയ് മറയുന്നത് ഞാനറിഞ്ഞു.
ഇനി യക്ഷിക്കു വേണ്ടി റെക്കമന്റ് ചെയ്‌താൽ നുമ്മക്ക് നൊസ്സാണെന്ന ന്നെങ്ങാനും കരുതുമോ എന്തോ?
എന്തെരോ എന്തോ?
ഒന്നു ശ്രമിച്ചു നോക്കാം.
തിരിച്ചു കിട്ടിയ ജീവനുമായി വീട്ടിലേക്കു നടന്നു.
