എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വീട്ടിൽ നിന്ന് സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ത്രേസ്സ്യാമ്മയും ഞാനും പരസ്പരം സംസാരിച്ചിരുന്നില്ല. പോകാനുള്ള തീവണ്ടി മൂന്ന് മണിക്കൂർ വൈകുമെന്ന് അറിഞ്ഞപ്പോൾ, വേണമെങ്കിൽ പോയ്ക്കോള്ളൂവെന്ന് ത്രേസ്സ്യാമ്മ പറഞ്ഞു. അവളെ ആ പ്ലാറ്റ്ഫോമിൽ തനിയേ വിട്ട് പോകാൻ എനിക്ക് തോന്നിയില്ല.
‘എന്നാൽ എന്നെയൊന്ന് കടല് കാണിക്കാൻ കൊണ്ടു പോകോ?’
അങ്ങനെയൊരു ആവിശ്യം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. കരഞ്ഞ് വാടിയ മുഖവുമായി വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്ണിന്റെ മുഖത്ത് ഇപ്പോൾ ഒരു തിളക്കമുണ്ട്. ഞാൻ അവളേയും കൂട്ടി അടുത്തുള്ള തീരത്തേക്ക് യാത്ര തിരിച്ചു.
‘ക്രിസ്ത്യാനിക്ക് ഹിന്ദുവിന്റെ കൂടെ കടല് കാണുന്നതിൽ കുഴപ്പമൊന്നും ഇല്ലായല്ലേ…!’
പൂഴിമണലിൽ കാലെടുത്ത് വെച്ചപ്പോൾ ത്രേസ്സ്യാമ്മയോട് ഞാൻ ചോദിച്ചതാണ്. അവൾ മിണ്ടിയില്ല. കാഴ്ച്ചയിൽ കടല് വന്നതിന്റെ ചിരിയും സമ്മാനിച്ച് അവൾ തിരയിലേക്ക് ചൂണ്ടി.
‘പെട്ടെന്ന്.. വാ…’
ത്രേസ്സ്യാമ്മയുടെ വേഗത എനിക്ക് ഉണ്ടായിരുന്നില്ല. അവൾ തിരയിൽ കാലുകൊണ്ട് തൊടുന്നതും, നനയാത്ത പൂഴിയിൽ ഇരിക്കുന്നതുമെല്ലാം ഞാൻ കാണുന്നു ണ്ടായിരുന്നു..
കിടപ്പിലായിരുന്ന എന്റെ അമ്മയെ നോക്കാൻ വന്നതായിരുന്നു ത്രേസ്സ്യാമ്മ. അവളുടെ മിടുക്ക് കൊണ്ട് മാത്രമാണ് ഡോക്റ്റർമ്മാർ രണ്ടുമാസമെന്ന് പറഞ്ഞ അമ്മ ഒരു വർഷത്തോളം ജീവിച്ചത്. മരിക്കുന്നതിന്റെ തലേ നാൾ പോലും അമ്മ സന്തോഷവതിയായിരുന്നു.
‘ത്രേസ്സ്യ…ക്ക്… ശമ്പളം… കൂ…ട്ടണം … നീയ്യ്..’
മൂന്ന് നാല് മാസങ്ങൾക്ക് മുമ്പ് അമ്മ പറഞ്ഞതാണ്. വിട്ടുവിട്ടാണ് സംസാരിച്ച തെങ്കിലും പൂരിപ്പിക്കാൻ എനിക്ക് സാധിച്ചു. അമ്മ സന്തോഷത്തിലാണെന്ന് വായിക്കാനും കഴിഞ്ഞു. അറുപിശുക്കിയായ അമ്മ ശമ്പളം കൂട്ടി കൊടുക്കാൻ പറയണമെങ്കിൽ ആ ആളെ അത്രയ്ക്കും ഇഷ്ട്ടമാണെന്നാണ് അർത്ഥം. അമ്മയിൽ അത് അത്യപൂർവ്വമേ സംഭവിക്കാറുള്ളൂ. ത്രേസ്സ്യാമ്മയുടെ പരിചരണത്തിൽ അമ്മ വളരെയേറെ തൃപ്തയായിരുന്നു.
‘ഞാൻ പോട്ടെ…?’
അമ്മയുടെ സഞ്ചയനം കഴിഞ്ഞ നാൾ ത്രേസ്സ്യാമ്മ ചോദിച്ചു. ഞാൻ മിണ്ടിയില്ല. ശേഷം, എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോൾ അവളും മിണ്ടുന്നില്ല. ഞാൻ എടുത്ത അത്രയും നേരത്തിന്റെ നീളം കഴിഞ്ഞപ്പോൾ വീട്ടിലേക്കെന്ന് അവൾ പറഞ്ഞു. അവിടെ അമ്മച്ചി മാത്രമല്ലേ ഉള്ളൂവെന്നും അവൾ ചേർത്തു.
ശരിയാണ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പു വരെ എനിക്കും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
‘ഏജൻസിക്കാര് വിളിക്കുമ്പോ അടുത്ത വീട്ടിലേക്ക് പോണം… കർത്താവിന്റെ കാരുണ്ണ്യത്തിൽ അമ്മച്ചിക്ക് ദീനമൊന്നുമില്ല…’
കേട്ടപ്പോൾ കനമില്ലാതെ ഞാനൊന്ന് മൂളി. തുടർന്ന് തലകുനിച്ചുള്ള എന്റെ ഇരിപ്പ് കണ്ടപ്പോൾ ഞാൻ ഉരുകുകയാണെന്ന് ത്രേസ്സ്യാമ്മയ്ക്ക് മനസ്സിലായിരിക്കണം. അല്ലെങ്കിൽ, കുറച്ച് നാൾ കഴിഞ്ഞ് പോകാമല്ലേയെന്ന് പറഞ്ഞ് അവൾ പിൻവലിയില്ലായിരുന്നു.
പോകരുതെന്ന് പറയാൻ മാത്രം ത്രേസ്സ്യാമ്മയോട് എന്താണെന്ന് എനിക്ക് അറിയില്ല. നിങ്ങൾക്ക് നിങ്ങളുടെ അമ്മയോട് മാത്രമേ സ്നേഹമുള്ളൂവെന്ന് പറഞ്ഞ് ഭാര്യയായിരുന്നവൾ പണ്ടെന്നെ വിട്ടുപോയതാണ്. അപ്പോൾ പോലും ഇത്രയും വിഷമം തോന്നിയിട്ടില്ല. എന്നുവെച്ച് അമ്മയുള്ള നാൾ വരെ ത്രേസ്സ്യാമ്മയെ ഞാൻഈയൊരു അർത്ഥത്തിൽ ആഗ്രഹിച്ചിട്ടില്ല.പക്ഷേ, അമ്മ പോയപ്പോൾ, ശമ്പളക്കാരിയാണെങ്കിലും അവളേ ഉള്ളൂവെന്ന് തോന്നുകയായിരുന്നു.
അമ്മയുടെ മരണത്തിന്റെ രണ്ടാം നാൾ ഉറങ്ങാതെ ഉമ്മറത്തിരിക്കുന്ന എന്റെ അടുത്തേക്ക് ത്രേസ്സ്യാമ്മ വന്നിരുന്നു. വല്ലതും കഴിച്ച് കിടക്കാതെ ജലപാനം താൻ കഴിക്കില്ലെന്ന് അവൾ പറഞ്ഞു. ഞാൻ അനുസരിച്ചു. എന്നെ അനുസരിപ്പിക്കാൻ ത്രേസ്സ്യാമ്മയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അവൾ ശമ്പളക്കാരി മാത്രമല്ലെന്ന് വെറുതേ ഞാൻ മെനഞ്ഞെടുത്തു..
ഇന്നേക്ക് അമ്മ മരിച്ചിട്ട് ഒന്നര മാസമേ ആയുള്ളൂ. ഒരു ആവിശ്യത്തിനായി പുറത്ത് പോയി വന്നപ്പോൾ ത്രേസ്സ്യാമ്മ പെട്ടിയൊക്കെ തയ്യാറാക്കി നിൽക്കുന്നു. അവൾ പോകുകയാണ് പോലും.
‘ശരി. പോയിട്ട് നിന്റെ അമ്മച്ചിയേയും കൂട്ടിയിട്ട് വാ…’
ഞാൻ പറഞ്ഞതിന്റെ പൊരുൾ പെണ്ണിന് മനസ്സിലായില്ല. അല്ലെങ്കിൽ, മനസിലായിട്ടും ആയില്ലെന്ന ഭാവത്തിൽ എന്നെ നോക്കുകയാണ്. ഇനി ഇവിടെ തന്നെ കൂടിക്കൂടേയെന്ന് വ്യക്തമായി ചോദിച്ചിട്ടും അവൾക്ക് മറുപടിയില്ല.
‘ഞാൻ ക്രിസ്ത്യാനിയും, നിങ്ങള് ഹിന്ദുമല്ലേ…? എന്റെ അമ്മച്ചി സമ്മതിക്കേലെന്നെ…!’
എനിക്ക് ദേഷ്യം വന്നു. ഇത്രേം കാലം ഒരുമിച്ച് തിന്നും കുടിച്ചും കഴിയുമ്പോൾ അത് ഓർത്തില്ലേയെന്ന് ഞാൻ ശബ്ദിച്ചു.
‘നമ്മുടെ കൂട്ടത്തിൽ പെട്ട ആൾക്കാരാണെന്ന് കരുതിയാ അമ്മച്ചിയെന്നെ വിട്ടത്…’
മറുപടിയായി ഞാൻ എന്തെങ്കിലുമൊക്കെ പറയും മുമ്പേ, തനിക്ക് വീട്ടിൽ പോണമെന്ന് പറഞ്ഞുകൊണ്ട് ഒരു കുട്ടിയെ പോലെ ത്രേസ്സ്യാമ്മ വിങ്ങുകയായിരുന്നു.
കൂടുതൽ നിർബന്ധിക്കാൻ ഞാൻ ശ്രമിച്ചില്ല. റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് അങ്ങനെയാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്.
‘ഇന്നത്തെ കാലത്ത് മതമൊക്കെയൊരു പ്രശ്നമാണൊ?’
കടലും നോക്കിയിരിക്കുന്ന ത്രേസ്സ്യാമ്മയുടെ അരികിലായി കടല കൊറിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ ചോദിച്ചതാണ്. പിന്നെ എന്തിനാണ് നാട്ടിൽ എല്ലായിടത്തും പള്ളികളും അമ്പലങ്ങളും എന്നായിരുന്നു അവളുടെ മറുചോദ്യം.
‘അത്… പണ്ടത്തെയോരോ….’
എന്റെ വാക്കുകൾ തപ്പി തടഞ്ഞ് ത്രേസ്സ്യാമ്മയുടെ ചിരിയിൽ വീണു. അപ്പോൾ ഞാൻ എഴുന്നേറ്റത് പിന്മാറാൻ ആയിരുന്നില്ല. അവൾക്ക് ഭൂമിയുടെ വലിപ്പം മനസിലാക്കി കൊടുക്കാൻ എന്റെ ആരത്തിൽ കടൽതീരത്ത് ഞാനൊരു വൃത്തം വരച്ചു. ശേഷം, തോട് പൊളിച്ച ഒരു വറുത്ത നിലക്കടല അതിലേക്ക് ഇട്ടു.
‘ഇത്രേയുള്ളൂ നമ്മുടെ ഭൂമി…’
ഞാൻ പറഞ്ഞു. ത്രേസ്സ്യാമ്മയുടെ കണ്ണുകൾ ആ വട്ടത്തിലേക്ക് വീഴാൻ പാകം മിഴിച്ച് നിൽക്കുകയാണ്.
‘ഇതിൽ കടലെവിടെ…?’
അങ്ങനെ കേട്ടപ്പോൾ ഞാൻ ആ ഭൂമിയെ നാലായി മുറിച്ചു. തുടർന്ന്, ഈ മൂന്നുഭാഗവും കടലാണെന്ന് ത്രേസ്സ്യാമ്മയോട് പറഞ്ഞു.
‘എന്റെ കർത്താവേ… മുക്കാലും കടലോ…!’
എന്നും പറഞ്ഞ് പിളർന്ന അവളുടെ വായയിലേക്ക് ഞാൻ രണ്ട് കടലമണികളെ എറിഞ്ഞു കൊടുക്കുകയായിരുന്നു. പെണ്ണപ്പോൾ അതും കടിച്ച് ചിരിച്ചു. നോട്ടത്തിൽ തിരയുടെ ചില്ലൊളികൾ തെറിച്ചു.
‘ഇതിലെ രണ്ട് മണൽത്തരികൾ മാത്രമാണ് നമ്മൾ…’
ആ വൃത്തത്തിനുള്ളിൽ നിന്നും അകം നനഞ്ഞ ഒരുപിടി മണൽ വാരിയെടുത്താണ് ഞാനത് പറഞ്ഞത്. യാതൊന്നും ത്രേസ്സ്യാമ്മയ്ക്ക് മനസ്സിലായില്ല. അവളുടെ കണ്ണുകൾ ആ നേരം മുന്നിലെ നീലിമയിലേക്ക് നോക്കി ചിമ്മി അടയുകയായിരുന്നു.
‘പോകാം…’
എന്നെ വ്യക്തമായി കേൾക്കാത്തതിലുള്ള മുഷിപ്പ് എന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു. അവൾ എഴുന്നേറ്റു. തിരിച്ചുള്ള യാത്രയിലും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. റെയിൽവേ സ്റ്റേഷനിൽ എത്തി. വൈകാതെ തീവണ്ടിയും വന്നു. കൊണ്ടുവന്ന പെട്ടി എടുക്കാതെ അവൾ അതിലേക്ക് കയറി. ഓർമിപ്പിച്ചപ്പോൾ അമ്മച്ചിയെ കൂട്ടിയിട്ട് പെട്ടെന്ന് വരാം എന്നായിരുന്നു ത്രേസ്സ്യാമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഞാൻ ചിരിച്ചുപോയി.
‘അതേയ്… അമ്മച്ചി ചോദിച്ചാൽ നമ്മടെ കൂട്ടരാണെന്ന് പറഞ്ഞേക്കെണേ…’
തീവണ്ടിയുടെ ചലനത്തോടൊപ്പം അവൾ നീട്ടി പറഞ്ഞതാണ്. പറഞ്ഞേക്കാം പൊന്നേയെന്നും പറഞ്ഞ് ത്രേസ്സ്യാമ്മയുടെ പെട്ടിയെടുത്ത് ഞാൻ മുറുക്കെ പിടിച്ചു. നമ്മുടെയൊക്കെ ജീവിതങ്ങളിൽ എപ്പോഴോ അടിഞ്ഞുകൂടിയ പ്രാചീന കള്ളങ്ങൾ തന്നെയാണ് മതമെന്ന ശീലങ്ങൾ. ഏത് കള്ളമാണ് മികച്ചതെന്ന് സമർത്ഥിക്കാനുള്ള പോരാട്ടത്തിലാണ് ലോക വിശ്വാസികളെല്ലാം. അങ്ങനെ വരുമ്പോൾ മതമെന്ന് വന്നാൽ എനിക്കും പറയാമല്ലോ കള്ളം! അതിലൊരു തെറ്റും ആ വേളയിൽ തലയ്ക്ക് കണ്ടെത്താനായില്ല…!!!
