Story written by Jk
”നിർത്തിക്കോ നിന്റെ ഈ ആട്ടം! ഇനിമേലിൽ നിന്റെ ഏതെങ്കിലും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുന്നത്!”
ജിഷ്ണുവിന്റെ ശബ്ദം വീടിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. മീര ഒന്നും മനസ്സിലാകാതെ സ്തംഭിച്ചു നിന്നു. അവളുടെ കൈയ്യിലുണ്ടായിരുന്ന തുണി നിലത്തേക്ക് വീണു അവൾ തുണി കഴുകാൻ കൊണ്ടുപോകുന്നതിനിടയിലാണ് ജിഷ്ണുവിന്റെ ഈ ആക്രോശം. അവൾ പതർച്ചയോടെ അവന്റെ മുന്നിൽ ചെന്ന് നിന്നു.
”എനിക്കൊന്നും മനസ്സിലാവുന്നില്ല ജിഷ്ണുവേട്ടാ… മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ കാര്യം പറ! എന്തിനാ ഇങ്ങനെ ഒച്ചയിടുന്നത്?” സഹി കെട്ട് മീര ചോദിച്ചു. അതോടെ ജിഷ്ണു തന്റെ ഫോണെടുത്ത് ഇൻസ്റ്റഗ്രാമിൽ അവൾ പുതുതായി ഷെയർ ചെയ്ത വീഡിയോ പ്ലേ ചെയ്ത് അവളുടെ മുഖത്തിന് നേരെ പിടിച്ചു. മീര ആ വീഡിയോ ഒന്ന് നോക്കി. അത് സാധാരണ ഒരു ഡാൻസ് വീഡിയോ മാത്രമാണ്. അവൾക്ക് അതിൽ പ്രത്യേകിച്ച് തെറ്റൊന്നും തോന്നിയില്ല. അവൾ സംശയത്തോടെ ജിഷ്ണുവിനെ നോക്കി.
”ഇതിനെന്താ പ്രശ്നം? ഞാൻ എപ്പോഴും ഇടുന്നതുപോലെയുള്ള ഒരു ഡാൻസ് വീഡിയോ തന്നെയല്ലേ ഇത്?” അവൾ ചോദിച്ചു.
”ഇതല്ല പ്രശ്നം… ഇതിന്റെ താഴെ വന്നിരിക്കുന്ന കമന്റുകൾ നോക്ക്!” ജിഷ്ണു പല്ലു ക,ടിച്ചു കൊണ്ട് പറഞ്ഞു.
ഒരു ചുരിദാറും ക്രീം കളർ ലെഗിൻസും ഇട്ടാണ് മീര ആ വീഡിയോയിൽ നൃത്തം ചെയ്തിരുന്നത്. ഫാസ്റ്റ് നമ്പറായതുകൊണ്ട് തന്നെ ചില സ്റ്റെപ്പുകൾ ചെയ്യുമ്പോൾ ലെഗിൻസ് കാലുകളിൽ ഒട്ടിപ്പിടിക്കുന്നു ണ്ടായിരുന്നു. ഏതോ ഒരു സ്റ്റെപ്പ് വച്ചപ്പോൾ ചുരിദാർ വശങ്ങളിലേക്ക് അല്പം നീങ്ങി ലെഗിൻസ് കുറച്ച് മുകളിലേക്ക് കാണുന്നുണ്ട്. സത്യത്തിൽ അത് വൾഗറോ മോശമോ ആയിരുന്നില്ല. എന്നാൽ കാണുന്നവരുടെ കണ്ണ് മോശമായാൽ എന്തുചെയ്യും? കമന്റ് സെക്ഷൻ നിറയെ വിഷം ചീറ്റുന്ന വാക്കുകളായിരുന്നു..
”നാളെ ഇവൾ തു,ണിയി,ല്ലാതെ കളിക്കും!” എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ എഴുതിയിരിക്കുന്നത്, “ഇത് ഡാൻസ് കളിക്കുന്നതല്ല, മറ്റു പലതും ആളുകളെ കാണിക്കുന്നതാണ്!” എന്നാണ്..
“ഇവളുടെ വീട്ടിൽ ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ല എന്ന് തോന്നുന്നു!” എന്ന പരിഹാസവും അവിടെയുണ്ട്.
”ചേച്ചി ഇപ്പോൾ വേറെ മൂഡിലാണ്!” എന്ന അശ്ലീല ചുവയുള്ള കമന്റുകളും കണ്ടതോടെ മീരയുടെ കണ്ണുകൾ നിറഞ്ഞു.. എത്ര നീചമായ മനസ്സുള്ളവരാണ് തനിക്ക് ചുറ്റും എന്ന് അവൾ ഓർത്തു.. ജിഷ്ണു വീണ്ടും പൊ,ട്ടിത്തെ,റിച്ചു, “കണ്ടോ? നാട്ടുകാരെക്കൊണ്ട് ഇത്രയും പറയിപ്പിക്കാനാണോ നീ ഈ ചിലങ്ക കെട്ടുന്നത്?”
”ജിഷ്ണുവേട്ടാ… നിങ്ങൾക്കറിയില്ലേ ഞാൻ എങ്ങനെയുള്ള പെണ്ണാണെന്ന്? എന്നെക്കുറിച്ച് ഒന്നും അറിയാത്ത ഈ നാട്ടുകാർ പറയുന്നതിന് എന്തിനാണ് നിങ്ങൾ ഇത്ര വില കൊടുക്കുന്നത്?” മീര കരഞ്ഞു കൊണ്ട് ചോദിച്ചു.
”എനിക്ക് നാട്ടിൽ ഇറങ്ങി നടക്കണം മീര! എന്റെ ഫ്രണ്ട്‌സ് ഇപ്പോൾ എന്നെ ‘നട്ടെല്ലില്ലാത്തവൻ’ എന്ന് വിളിച്ചാണ് കളിയാക്കുന്നത്. ഭാര്യയെ ഒതുക്കി നിർത്താൻ പറ്റാത്തവൻ പോലും! നീയൊരു ആണായിരു ന്നെങ്കിൽ നിന്റെ ഭാര്യ ഇങ്ങനെ വൃ,ത്തികെട്ട വീഡിയോ ഒക്കെ പോസ്റ്റ് ചെയ്യുമോ എന്നാണ് അവർ ചോദിക്കുന്നത്?? അവരുടെ മുന്നിൽ എനിക്ക് തലയുയർത്തി നിൽക്കാൻ പറ്റുന്നില്ല.” ജിഷ്ണു സങ്കടത്തോടെ പറഞ്ഞു.
ആ വാക്കുകൾ മീരയുടെ നെഞ്ചിൽ തുളച്ചു കയറി. അവൾക്ക് വല്ലാത്ത സങ്കടം തോന്നി..
“” ദൈവികമായ ഒരു കലയല്ലേ ഇത്. ഇതിൽ എന്ത് വൃത്തികേടാണ് അവർ കണ്ടത്?? അങ്ങനെയെല്ലാം അവർ പറഞ്ഞപ്പോൾ ജിഷ്ണുവേട്ടൻ എന്തുകൊണ്ടാണ് അതിന് മറുപടി പറയാതിരുന്നത്??
അവൾ ചോദിച്ചു.
” അവർ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് എനിക്ക് കൂടി തോന്നിയാൽ പിന്നെ ഞാൻ അതിന് ഒരു മറുപടി കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല!” ജിഷ്ണു പറഞ്ഞു നിർത്തി. അതോടെ അവൾ നിലത്തേക്ക് തളർന്നിരുന്നു..
തന്റെ കലയെ ഇത്രയും മോശമായിട്ടാണോ ആളുകൾ കാണുന്നത്?
മീരയുടെ അച്ഛൻ സഹദേവൻ ഒരു വയലിനിസ്റ്റായിരുന്നു. മകളെ വലിയൊരു നർത്തകിയാക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്ന മായിരുന്നു. നൃത്ത വേദികളിൽ വയലിൻ വായിക്കുമ്പോൾ തന്റെ മകൾ അവിടെ ചുവടുവെക്കുന്നത് അദ്ദേഹം പലപ്പോഴും ഭാവനയിൽ കണ്ടിരുന്നു. മീരയ്ക്കും നൃത്തം ജീവനായിരുന്നു. എന്നാൽ അവൾക്ക് ആറുവയസ്സുള്ളപ്പോൾ ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിൽ വിധി അച്ഛനെ തട്ടിയെടുത്തു.
അമ്മ ദീപയാണ് പിന്നീട് അവളെ വളർത്തിയത്. ദാരിദ്ര്യത്തിനിടയിലും മകളുടെ നൃത്ത പഠനം മുടങ്ങാതെ അവർ നോക്കി. പക്ഷേ, പണവും സ്വാധീനവുമുള്ളവർ മാത്രം മുൻനിരയിൽ എത്തുന്ന ഈ ലോകത്ത് മീരയെപ്പോലെയുള്ള സാധാരണക്കാർ പിന്നിലേക്ക് തള്ളപ്പെട്ടു. നൃത്തത്തെ സീരിയസ് ആയി എടുത്ത മീരയ്ക്ക് വേദികൾ ലഭിക്കാതെ വന്നപ്പോൾ അവൾ വല്ലാതെ നിരാശയായി. അങ്ങനെയാണ് അവൾ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയത്.
ആ സമയത്താണ് ജിഷ്ണുവുമായുള്ള വിവാഹം നടക്കുന്നത്. “നൃത്തം എനിക്ക് വെറുമൊരു വിനോദമല്ല, എന്റെ ജീവനാണ്” എന്ന് പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ അവൾ ജിഷ്ണുവിനോട് പറഞ്ഞിരുന്നു. അന്ന് അവൻ പൂർണ്ണ പിന്തുണ നൽകി. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എല്ലാവരും നിർബന്ധിക്കുമ്പോൾ അവൾ നൃത്തം ചെയ്യുന്നത് കാണാൻ അവനും സന്തോഷമായിരുന്നു. സിനിമയിലോ വലിയ സ്റ്റേജുകളിലോ ഒന്നും അവസരം ലഭിക്കാതെ വന്നപ്പോഴാണ് മീര ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ഇട്ടു തുടങ്ങിയത്. അതിൽ നിന്ന് കിട്ടിയ ലൈക്കുകളും കമന്റുകളും അവളെ സന്തോഷിപ്പിച്ചിരുന്നു. വീട്ടിലെ ജോലികൾക്കിടയിലും പുതിയ പാട്ടുകൾക്ക് കോറിയോഗ്രാഫി ചെയ്യാനും അത് വീഡിയോ എടുക്കാനും അവൾ സമയം കണ്ടെത്തി. തുടക്കത്തിൽ ജിഷ്ണുവും പ്രോത്സാഹിപ്പിച്ചു. എന്നാൽ ഫോളോവേഴ്‌സ് കൂടിയതോടെ മോശം കമന്റുകളും വർദ്ധിച്ചു.
നാട്ടിലെ ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകൾക്ക് ഒരു പെണ്ണ് നൃത്തം ചെയ്യുന്നത് കാണുമ്പോൾ അതിൽ കലയല്ല, അവളുടെ മുഴച്ചു നിൽക്കുന്ന അവയവങ്ങളാണ് കാണാൻ കഴിഞ്ഞത്.. ദൈവികമായ ഒരു കല അവതരിപ്പിച്ചപ്പോൾ അത് ആരും ശ്രദ്ധിച്ചില്ല. പകരം നൃത്തം ചെയ്യുമ്പോൾ ഇളകുന്ന അവളുടെ ശരീര ഭാഗങ്ങൾ അവർ കൃത്യമായി കണ്ടെത്തി.. അവയെ വർണ്ണിച്ചും കുറ്റപ്പെടുത്തിയും ഉള്ള കമന്റുകൾ നിറഞ്ഞു..
മീര ‘റീച്ച്’ മോഹിച്ച് മനപ്പൂർവ്വം നൃത്തം എന്നും പറഞ്ഞ് ഓരോന്ന് കാട്ടി കൂട്ടുകയാണ് എന്ന് അവർ മുദ്രകു,ത്തി. എല്ലാം അറിയാവുന്ന സ്വന്തം ഭർത്താവു പോലും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടപ്പോൾ മീരയുടെ ഉള്ളിലെ കലാകാരി തകർന്നു പോയി.
ആ രാത്രി മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകം മുഴുവൻ തന്നെ വേട്ടയാടുന്നത് പോലെ അവൾക്ക് തോന്നി. താൻ സ്നേഹിച്ച കല തന്നെ തന്റെ ജീവിതം നശിപ്പിക്കുകയാണോ? ജിഷ്ണുവിനോടുള്ളദേഷ്യമല്ല, മറിച്ച് തന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന സങ്കടമാണ് അവളെ കീഴ്പ്പെടുത്തിയത്. അവസാനം അവൾ ഒരു തീരുമാനമെടുത്തു. ഈ ലോകത്ത് ആർക്കും തന്നെ വേണ്ടെങ്കിൽ, ആരും തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ഈ ജീവിതം? അവൾ പതുക്കെ എഴുന്നേറ്റു. അലമാരയിൽ നിന്നും തന്റെ പഴയ ചിലങ്ക എടുത്തു. ആ ചിലങ്കയിലെ ഓരോ മണിയും അച്ഛന്റെ ഓർമ്മകളായിരുന്നു. അച്ഛന്റെ ആഗ്രഹം ആയിരുന്നു തന്നെ ഒരു നർത്തകി ആകണം എന്ന്.. ഒന്നും നടന്നില്ല അച്ഛന്റെ ആഗ്രഹത്തി നൊത്ത് വളരാൻ തനിക്ക് ഭാഗ്യം ഉണ്ടായില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ കണ്ണുനീർ തുള്ളികൾ അവളുടെ കയ്യിലെ ചിലങ്കയിൽ വീണുടഞ്ഞു. ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാൻ അവൾ ഒരുങ്ങി. പക്ഷേ, അതിനു മുൻപ് അവസാനമായി ഒരുതവണ കൂടി തന്റെ പ്രിയപ്പെട്ട ചിലങ്ക അണിയാൻ അവൾ ആഗ്രഹിച്ചു. ആ മണികൾ കിലുങ്ങുമ്പോൾ അവൾക്ക് തോന്നി, തന്റെ അച്ഛൻ അടുത്തിരുന്ന് വയലിൻ വായിക്കുന്നുണ്ടെന്ന്. അശ്ലീല കമന്റുകൾക്കും പരിഹാസങ്ങൾക്കും അപ്പുറം, താൻ പ്രണയിച്ച ആ നൃത്തത്തിൽ അലിഞ്ഞുചേർന്ന് ഈ ലോകത്തോട് വിടപറയാൻ അവൾ തയ്യാറെടുത്തു..
ഒരു വലിയ കലാകാരി ആകാൻ ആഗ്രഹിച്ചവൾ ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കുമ്പോൾ, ഇനി ആരെ കുറ്റം പറയണം എന്ന് തിരയുകയായിരുന്നു, രണ്ടു കാലിലും മന്തുള്ളവർ.
