Story written by Saji Thaiparambu
ഇന്ന് ഞാൻ ബീച്ചിലിരിക്കുമ്പോൾ ഒരു പയ്യൻ എന്നോട് വന്ന് ചോദിച്ചു.
ചേട്ടാ,, ഒരു നാല്പത് രൂപ തരുമോ? എനിക്ക് കോളി ഫ്ളവർ വാങ്ങി കഴിക്കാനാണ്,,
ആദ്യം ഞാനൊന്നമ്പരന്നു, കാരണം, കാഴ്ചയിൽ പതിനേഴ് പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്നൊരു കൗമാരക്കാരൻ, അതും ശുദ്ധ മലയാളി ,വേഷത്തിലും ഭാവത്തിലും തീരെ ദരിദ്രനുമല്ല ,അപ്പോൾ പിന്നെ ഈ പ്രായത്തിലുള്ളൊരു കുട്ടി, ഇങ്ങനെ ഭിക്ഷ ചോദിക്കുന്നതിൽ എനിക്കെന്തോ അരോചകത്വം തോന്നി ,
നീയെവിടുന്നു വരുന്നു?
അവൻ ആറ് കിലോമീറ്റർ അകലെയുള്ള സ്ഥലപ്പേര് പറഞ്ഞു.
നിൻ്റെ അച്ഛനെന്താ ജോലി ?
അച്ഛനില്ല മരിച്ചു പോയി ,അമ്മയും അനുജത്തിയുമാണുള്ളത് , അനുജത്തി പഠിക്കുന്നു ,അമ്മ ആശുപത്രിയിൽ ക്ളീനിങ്ങ് ജോലിക്ക് പോകുന്നു,,
നീയെന്ത് ചെയ്യുന്നു ?
ഞാൻ പ്ളസ് ടു കഴിഞ്ഞിട്ട് നില്ക്കുന്നു ,,
ഇത്രയും കാര്യങ്ങൾ , പതർച്ചയേതുമില്ലാതെ അവൻ പറഞ്ഞപ്പോൾ, സത്യമാണെന്ന് എനിക്കും തോന്നി
എങ്കിലും, എൻ്റെ സംശയം പൂർണ്ണമായി മാറിയിരുന്നില്ല, കാരണം ,ഈ പ്രായത്തിലുള്ള കുട്ടികളാണ്, ഇപ്പോൾ ല ഹരി വസ്തുക്കൾ കൂടുതലും ഉപയോഗിക്കുന്നതെന്ന വാർത്തകൾ എൻ്റെ തലച്ചോറിലേക്ക് ഇരച്ച് കയറി, അത് കൊണ്ട്, പൈസ കൊടുക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല.
നീ കോളിഫ്ളവർ വാങ്ങിച്ചോളു, പൈസ ഞാൻ കൊടുത്തോളാം, കാരണം, നിൻ്റെ പ്രായത്തിലുള്ള കുട്ടികൾ, പൈസ വാങ്ങിയിട്ട് ചിലപ്പോൾ മിസ്സ് യൂസ് ചെയ്യാറുണ്ട്, അത് കൊണ്ടാണ്,,
ഞാനെൻ്റെ ആശങ്ക അവനോട് പറഞ്ഞു.
അയ്യോ ചേട്ടാ,, സത്യമായും എനിക്ക് കോളിഫ്ളവർ വാങ്ങാനാണ് , വിശന്നിട്ട് നില്ക്കാൻ വയ്യ , അത് കൊണ്ടാണ്,,
അപ്പോൾ എൻ്റെ മനസ്സലിഞ്ഞു.
എങ്കിൽ നീ വരൂ ,, നിനക്ക് ഞാൻ ബിരിയാണി വാങ്ങി തരാം ,വിശപ്പടങ്ങണ്ടെ ?
വേണ്ട ചേട്ടാ,,, എനിക്ക്കോ ളിഫ്ളവറ് മതി,,
അങ്ങനെ അവൻ കോളിഫ്ളവറും വാങ്ങി, നടന്ന് നീങ്ങുമ്പോൾ , പൈസ കൊടുത്തിട്ട് ഞാൻ വേഗം അവൻ്റെ പിന്നാലെ ചെന്നു,,
നീയൊന്നവിടെ നിന്നേ ,,,
എൻ്റെ വിളി കേട്ടവൻ തിരിഞ്ഞ് നിന്നു ,അതിനകം തന്നെ, പ്ളേറ്റിലെ പകുതിയോളം കോളിഫ്ളവർ അവൻ അകത്താക്കിയിരുന്നു.
മോനേ,, നിൻ്റെ പ്രായത്തിലുള്ളൊരു മകൻ എനിക്കുണ്ട് ,അത് കൊണ്ട് പറയുവാണ്, നിനക്ക് വയസ്സ് പതിനെട്ടായില്ലേ? ഇപ്പോൾ എന്നോട് ചോദിച്ചത് പോലെ, ഇനി മേലാൽ ആരുടെ മുന്നിലും കൈ നീട്ടരുത് ,കാരണം, നിൻ്റെ വ്യക്തിത്വ രൂപീകരണം തുടങ്ങുന്നൊരു പ്രായമാണിത് ,സ്വന്തമായി തീരുമാനമെടുക്കാനുള്ളൊരു പ്രായം നിനക്കായി, അത് കൊണ്ട് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും വേണം നീ ജീവിക്കേണ്ടത് ,
എൻ്റെ ചേട്ടാ ,,,ഇതൊക്കെ എനിക്കുമറിയാം, പക്ഷേ ,കത്തിക്കാളുന്ന വിശപ്പിന് മുന്നിൽ ,എന്ത് അന്തസ്സ്? എന്ത് ആത്മാഭിമാനം ?
അവൻ്റെ മറുചോദ്യത്തിന് മുന്നിൽ ഞാൻ മരവിച്ച് നിന്ന് പോയി.
ശരിയാണ്, വിശപ്പടക്കാൻ അവൻ മോഷ്ടിക്കാൻ പോയില്ലല്ലോ? പിന്നെ അതോർത്ത് ഞാൻ സമാധാനിച്ചു.
പടച്ചോനെ,, ദാരിദ്ര്യത്തിൽ നിന്നും എല്ലാവരെയും നീ കാത്ത് കൊള്ളണേ ,, വിശന്ന് കരയുന്ന ഒരു കുഞ്ഞ് പോലും ഈ ഭൂമിയിലിനി ഉണ്ടാവരുതേ ,,?