എഴുത്ത്:-നൗഫു
“പതോം…”
പുറത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടിട്ടാണ് മഞ്ജു അടുക്കളയുടെ ജനവാതിൽ വഴി പുറത്തേക്ക് നോക്കുന്നത്..
“അശ്രീകരം മൂന്നാമത്തെ വട്ടമാണ് മാങ്ങക്ക് എറിഞ്ഞു വീഴ്ത്തി കട്ടെടുത്തു പോകുന്നത്…”
ആ സമയത്തു തന്നെ ആയിരുന്നു മഞ്ജുവിന്റെ അമ്മായിയമ്മ മുറ്റം തൂകുന്ന ചൂലുമായി പറമ്പിന്റെ അതിരിലെ മതിലിനു അരികിലേക് അതും പറഞ്ഞു പിറു പിറുത്തു കൊണ്ട് നടക്കുന്നത് കണ്ടത്..
“എന്താ അമ്മേ…?”
മഞ്ജു കയ്യിലൊരു തവി യും പിടിച്ചു അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി അമ്മയോട് ചോദിച്ചു
“ആ മാങ്ങയും ആ കുരുത്തം കെട്ട ചെക്കൻ കട്ടോണ്ട് പോയി മോളെ…”
അമ്മ ഒരു വിലാപം പോലെ പറഞ്ഞു..
“ആദ്യമായിട്ടായിട്ടായിരുന്നു അച്ഛൻ മരിക്കുന്നതിന് മുമ്പ് കൊണ്ട് വന്ന ചുണ്ടൻ മാവിൽ മൂന്നു മാങ്ങാ ഉണ്ടായത്…
അത് പൂത്തത് മുതൽ അമ്മക്ക് അതൊരു വല്ലാത്ത അനുഭൂതി യായിരുന്നു…
മാവിന് ചുവട്ടിൽ തടം എടുക്കലും.. മൂന്നു നേരമെന്നോണം വെള്ളം ഒഴിച്ചു കൊടുത്തും ഈ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു അച്ഛൻ മരിച്ചതിനു ശേഷം അമ്മ അതിനെ കണ്ടു…
പക്ഷെ..
ഉണ്ടായതിൽ 99% പൂവും കൊഴിഞ്ഞു വീണു ആകെ മൂന്നു മാങ്ങ മാത്രമാണ് പിടിച്ചത്…”
“അത്യാവശ്യം വലുപ്പത്തിൽ..
ഇന്നോ നാളെയോ പറിക്കാൻ പാകത്തിൽ നിൽക്കുകയായിരുന്ന മാങ്ങകൾ..
ഏട്ടൻ വന്നിട്ട് പറിച്ചിട്ട് അച്ചാർ ഇടാൻ ആയിരുന്നു അമ്മയുടെ ആഗ്രഹം..
ഏട്ടനും മാങ്ങാ അച്ചാർ ജീവനായിരുന്നു..
മാങ്ങാ മുറിച്ചു കഴിച്ചാൽ പെട്ടന്ന് കഴിഞ്ഞു പോകില്ലേ.. അച്ചാർ ഇട്ടാൽ കുറെ ദിവസം കൂടെ കഴിക്കാം..
ആ മാങ്ങയാണ് ഇന്ന് രാവിലെ മുതൽ മൂന്നാമത്തെ പ്രാവശ്യവും വന്നു അയലത്തെ കുഞ്ഞാത്തയുടെ മകൻ കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി കട്ടെടുത്തു കൊണ്ട് പോയത്…
അമ്മ അതിന്റെ ദേഷ്യതിലായിരുന്നു..
ദോഷം പറയരുതല്ലോ ചെക്കന് നല്ല ഉന്നമാണ് ഒറ്റ ഏറിനാണ് ഓരോ മാങ്ങയും അവൻ വീഴ്ത്തിയത്..”
“സാരമില്ല അമ്മേ…..
കുട്ടിയല്ലേ അവൻ..
അത്രക്ക് കൊതികൊണ്ടാവും…”
ഞാൻ അമ്മയെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞതും…
“ചുറ്റുവട്ടൊന്നും വേറെ മാവൊന്നും ഇല്ലല്ലോ.. അവന് മാങ്ങാ തൂങ്ങി കിടക്കുന്നത് കണ്ടപ്പോൾ തോന്നിയതാവും..
സാരമില്ലല്ലേ…”
അമ്മ എന്നെ നോക്കി കൊണ്ട് പറഞ്ഞു..
ചൂലും പിടിച്ചു മുന്നാരത്തേക് പോയി..
“മാളേടത്തി…മാളേടത്തീ..”
ആരാ മോളെ പുറത്ത്..
കുഞ്ഞാത്ത ആണെന്ന് തോന്നുന്നു അമ്മേ.. ഞാൻ നോക്കട്ടെ..
മഞ്ജു അതും പറഞ്ഞു വീടിനുള്ളിൽ നിന്നും കോലായിലേക് ഇറങ്ങി..
“ കുഞ്ഞാത്താ… എന്തെ..
ആ ബാവുവും ഉണ്ടല്ലോ കൂടെ ”
കുഞ്ഞാത്തയേയും അവരുടെ മകനെയും കണ്ടു ചോദിച്ചു..
“ബാവു വിന്റെ മുഖം അiടി കിട്ടി തളർന്നത് പോലെ കണ്ണൊക്കെ ചുവന്നിട്ടുണ്ടായിരുന്നു..”
“അമ്മയില്ലേ മോളെ..”
ഇത്ത എന്നോട് ചോദിച്ചു..
ആ സമയം തന്നെ അമ്മ അങ്ങോട്ട് ഇറങ്ങി വന്നു…
“എന്താ മോളെ..”
എന്ന് ചോദിച്ചു കൊണ്ട്..
“ഒന്നൂല്യ മാളേടത്തി..
മോൻ കുറച്ചു മുന്നേ ഇവിടുത്തെ മാവിൽ നിന്നും മാങ്ങാ പറിച്ചു കൊണ്ട് ഇങ്ങള് ഓനോട് ക്ഷമിക്കണം…
ഓൻ അറിയാതെ പറിച്ചതാ…
ഇതാ ഇവിടുത്തെ മാങ്ങ…”
കുഞ്ഞാത്ത അമ്മയെ കണ്ടതും മൂന്നു മാങ്ങാകളും കയ്യിൽ നീട്ടി കൊണ്ട് പറഞ്ഞു..
ഞാനും അമ്മയും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി…
“അയ്യോ…
അതൊന്നും സാരമില്ലെനി മോളെ.. ഓൻ കുട്ടിയല്ലേ.. മാങ്ങ തൂങ്ങികിടക്കുന്ന കൗതുകം കണ്ടു ചെയ്തെതാവും..
മോള് അവനെ തiല്ലിയോ ഇതിന്റെ പേരിൽ “..
അമ്മ ഇത്തയോട് ചോദിച്ചു..
“ഒന്ന് രiണ്ടെണ്ണം കൊടുത്തു ഏട്ടത്തി.. സത്യം പറയിക്കാനും ഇനി കട്ടെടുക്കില്ലെന്ന് പറയാനും..”..
ഇത്ത അവനെ നോക്കിക്കൊണ്ട് പറഞ്ഞു..
“വേണ്ടേനി….
ഇപ്പോഴത്തെ കുട്ടികൾ വെറും മൊബൈലിൽ മാത്രം നോക്കി കൊണ്ട് സമയത്തെ കൊiല്ലുമ്പോൾ നമ്മുടെ ചുറ്റിലുമുള്ളതൊക്കെ അവൻ ശ്രദ്ധിക്കുന്നുണ്ടല്ലോ..
അവൻ ഓടി നടക്കുന്നുണ്ടല്ലോ നമ്മുടെ പറമ്പിലും.. പടത്തുമെല്ലാം ഒരു പൂമ്പാറ്റയേ പോലെ..
അതവൻ തന്നെ കഴിച്ചോട്ടെ..”
അമ്മ അവരോട് പറഞ്ഞു..
“ഏട്ടത്തി…
ഈ മാവ് ആര് കൊണ്ട് വന്നതാണെന്നും എത്ര കാലമായെന്നും നിങ്ങൾ അതെങ്ങനെ നോക്കുന്നെന്നും എനിക്ക് നല്ലോണം അറിയാം..
അതിൽ ആദ്യമായി ഉണ്ടായത് തന്നെ കളവ് പോവുക എന്ന് പറഞ്ഞാൽ അതും എന്റെ മോൻ..
പടച്ചോൻ പോലും എന്റെ മോനോട് പൊറുക്കില്ല ചിലപ്പോൾ..
ഞാൻ എപ്പോയും പറയാറുള്ളതാണ് ഇവനോട് മറ്റൊരാളുടെ ഒന്നും മനസ് കൊണ്ട് പോലും ആഗ്രഹിക്കരുതെന്ന്..
ഇന്നെന്തോ എന്റെ മോന് അറിയാതെ പറ്റിപ്പോയി…..
ഇത് നിങ്ങൾ വാങ്ങിക്കണം..”
കുഞ്ഞാത്ത പറഞ്ഞതും അമ്മ മനസില്ല മനസോടെ ആണേലും അവരുടെ കയ്യിൽ നിന്നും വാങ്ങി..
പോയിട്ട് വരാവേ എന്ന് പറഞ്ഞു അവർ തിരികെ നടക്കുമ്പോഴും അവൻ അമ്മയുടെ കയ്യിലുള്ള മാങ്ങായിലേക് നോക്കുന്നുണ്ടായിരുന്നു
പിറ്റേ ദിവസം രാവിലെ…
“മോളെ മഞ്ജു..”
“എന്താണമ്മേ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അമ്മക്ക് അരികിലേക് ചെന്നു..”
“മോളെ ഇത് കുഞ്ഞാത്തന്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കണം..
ബാവൂന് കൊടുക്കാൻ അമ്മ പ്രത്യേകം പറഞ്ഞതാണെന്ന് പറയണം..”
ഞാൻ ആ നിമിഷം മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നത് കൊണ്ട് തന്നെ അമ്മയുടെ കൈയിൽ നിന്നും ആ കുഞ്ഞു ബോട്ടൽ അച്ചാറ് വാങ്ങി കുഞ്ഞാത്തയുടെ വീട്ടിലേക്കു വേഗത്തിൽ നടന്നു..
മുറ്റത് തന്നെ ബാവു കളിക്കുന്നുണ്ടായിരുന്നു..
“ബാവൂ..”
അവനെ കണ്ടതും ഗേറ്റിന് അരികിൽ നിന്നും ഞാൻ വിളിച്ചു..
എന്റെ വിളികേട്ടതും പേടി യോടെ എന്ന പോലെ ആയിരുന്നു അവന്റെ നോട്ടം.. ഇന്നലത്തെ പ്രശ്നത്തിന് എന്തേലും പറയാൻ വന്നതാവും എന്ന് പേടിച്ചിട്ടായിരിക്കാം..
“ഇവിടെ വാടാ.. “
മുഖത് കൃത്രിമ ദേഷ്യം വരുത്തി ഗൗരവത്തിൽ ഞാൻ അവനെ വിളിച്ചു..
അവൻ പേടിയോടെ തന്നെ എന്റെ അരികിലേക് മന്ദം മന്ദം നടന്നു വന്നു..
“പേടിച്ചോ നീ..
പേടിക്കണ്ടാട്ടൊ…
മോന് അമ്മമ്മ ഒരു സമ്മാനം തന്നിട്ടുണ്ട് ഞാൻ അത് കൊണ്ട് വന്നതാ..”
എന്നും പറഞ്ഞു പുഞ്ചിരിയോടെ അവന് നേരെ അച്ചാർ ബോട്ടിൽ കാണിച്ചു..
“ഒരു നിമിഷം കൊണ്ട് മ്ലാനത നിറഞ്ഞിരുന്ന അവന്റെ മുഖം ആയിരം പൂത്തിരികൾ ഒരുമിച്ച് കത്തിച്ചത് പോലെ വർണ്ണശബളമായി”..
ബൈ
😁