എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഭാര്യ പിണങ്ങിയാലും ആറുവയസ്സുള്ള മോൻ എന്നോട് മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല. അതുസംഭവിച്ചു. അവൻ എന്നോട് സംസാരിക്കുന്നില്ല. അച്ഛനായ ഞാൻ അവനെ പറ്റിച്ചുവെന്നാണ് കാരണം. ശരിയാണ്..! ഞാൻ അവനെ പറ്റിക്കുകയായിരുന്നു…!
രണ്ട് മാസങ്ങളോളമായി അവൻ എന്നോട് ഒരു കാര്യം ആവിശ്യപ്പെട്ടിട്ട്. ഒരു സൈക്കിള് വേണമെന്നായിരുന്നു അവന്റെ ആ കളിയിലെ കാര്യം. കുഞ്ഞുങ്ങളുടെ കോപ്പുകൾക്ക് പൊതുവേ വില കൂടുതൽ ആയതുകൊണ്ട് എനിക്കത് സാധിച്ചുകൊടുക്കാൻ ഇതുവരെ പറ്റിയിട്ടില്ല..
ഒരു ആക്രിക്കടയിലെ തൊഴിലാളിയായ എനിക്ക് അന്തിയോളം ഇരുമ്പ് ഉടച്ചാൽ കിട്ടുന്നത് എഴുന്നൂറ് രൂപയാണ്. എങ്ങനെ പോയാലും അന്നേ നാളിലെ ചിലവും കഴിഞ്ഞ് മുന്നൂറിൽ കൂടുതൽ മിച്ചം വെക്കാൻ പറ്റില്ല. അങ്ങനെ ചേർത്ത് വെച്ചിട്ടുവേണം വാടകയും കറന്റ് ബില്ലുമെല്ലാം അടക്കാൻ. അതിന്റെ ഇടയിൽ ബലമുള്ളയൊരു സൈക്കിൾ വാങ്ങി മോന് കൊടുക്കാനുള്ള രണ്ടോ മൂന്നോ ആയിരങ്ങളെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റുമായിരുന്നില്ല… ആർക്കും അസുഖങ്ങളൊന്നും കൊടുക്കല്ലേ തമ്പുരാനേയെന്നേ ഓരോമാസവും ഞങ്ങൾക്ക് പ്രാർത്ഥിക്കാനുള്ളൂ…
ഭാര്യ പറയാറുണ്ട് താനും കൂടി ജോലിക്ക് പോയാൽ നന്നാകുമായിരുന്നുവെന്ന്. ശ്വാസം മുട്ടലുള്ള അവളെ ജോലിക്ക് അയച്ചാൽ എനിക്ക് പിന്നെയൊരു സമാധാനവും ഉണ്ടാകില്ല. അതുമല്ല കുഞ്ഞ് കുറച്ചുകൂടി വലുതാകട്ടെ.. തൽക്കാലം, അത്യാശ്യങ്ങളെല്ലാം എന്റെ ഈ കൂലി കൊണ്ട് നടക്കുന്നുണ്ട്… പക്ഷേ, മോന്റെ സൈക്കിളാണ് എന്നെ ഇപ്പോൾ അസ്വസ്ഥമാക്കുന്നത്…
രണ്ട് ദിവസത്തിനുള്ളിൽ നശിപ്പിക്കുമെന്ന് അറിഞ്ഞിട്ടും നൂറും ഇരുന്നൂറുമൊക്കെ കൊടുത്ത് എത്രയോ ചെറുകാളിപ്പാട്ടങ്ങൾ ഞാൻ അവന് വാങ്ങി കൊടുക്കാറുണ്ട്. ആദ്യമായിട്ടാണ് എന്റെ കൊക്കിൽ ഒതുങ്ങാത്ത ഒരുകാര്യം കുഞ്ഞരിപല്ലുകൾ തെളിയിച്ച് അവൻ എന്നോട് പറയുന്നത്…
‘അച്ഛാ… ഇന്നെങ്കിലും സൈക്കിള് കൊണ്ടരണേ…!’
മറക്കാതെ അവൻ ഓർമിപ്പിക്കും. കൊഞ്ചികുഴഞ്ഞ് അവൻ അത് അത്രയും നിഷ്കളങ്കമായി പറയുമ്പോൾ പറ്റില്ലെന്ന് പറയാൻ എനിക്ക് പറ്റുമായിരുന്നില്ല. കൊണ്ടുവരാം മോനേയെന്നും പറഞ്ഞ് ഞാൻ അവനെ ഉമ്മ വെക്കും. ഭാര്യ ഒന്നും മിണ്ടാതെ അതുനോക്കി നിൽക്കും.
ശരിക്കും ഞാൻ എന്തൊരു വലിയ കള്ളനാണ്. സൈക്കിൾ കട തുറന്നില്ലെന്നും, ആ കട മാത്രം കാണാതെ പോയെന്നും, ഉയരം കുറഞ്ഞ സൈക്കിൾ കണ്ടില്ലെന്നും…. അങ്ങനെ എത്രയെത്ര കള്ളങ്ങൾ കൊണ്ടാണ് ഞാൻ എന്റെ മോന്റെ ആഗ്രഹത്തെ മൂടിയത്…
അച്ഛന്റെ കൈയ്യിൽ കാശില്ലാത്തത് കൊണ്ടാണ് മോനേ വാങ്ങാൻ പറ്റാത്തതെന്ന് ഭാര്യ പറഞ്ഞിട്ടും അവൻ കേട്ടില്ല. തന്റെ സങ്കൽപ്പങ്ങളിലെ പണവുമായി അവൻ അപ്പോൾ സഹായിക്കാൻ വരും. കൃത്യമായ വലിപ്പത്തിൽ മുറിച്ചുവെച്ച നിറക്കടലാസുകൾ നിരത്തിയിട്ട് ഇതാ അമ്മേ പണമെന്ന് അവൻ പറയും. അപ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയാതെ ഭാര്യ വായ തുറക്കും..
അന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഹാളിലെ കസേരയുടെ പിറകിലായി അവൻ ഒളിച്ചു. പതിവുപോലെ ഉമ്മ തരാൻ വിളിച്ചിട്ടും അവൻ വന്നില്ല.
‘പൊന്നുമോനല്ലേ… അച്ഛന് പോയൊരു ഉമ്മ കൊടുക്ക്…’
ഭാര്യ പറഞ്ഞിട്ടും അവന് കൂസലില്ല. തോറ്റുപോയ അച്ഛന്റെ മനസ്സുമായി ഞാൻ പണി സ്ഥലത്തേക്ക് പോയി. എല്ലാ നാളുകളിലും എന്നപോലെ ആദ്യം വന്ന ലോഡിലെ സാമഗ്രഹികളിൽ അവന്റെ വലിപ്പത്തിലൊരു സൈക്കിൾ ഉണ്ടോയെന്ന് ഞാൻ തിരഞ്ഞു. ഇല്ല.. ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയെങ്കിലും ചില്ലറ സാധങ്ങളൊക്കെ വാങ്ങി ഒരുക്കി എടുക്കാമായിരുന്നു.
കഴിഞ്ഞ ആഴ്ച്ച കിട്ടിയത് നന്നേ ദ്രവിച്ചുപോയി… പഴയത് വിൽക്കുന്ന സൈക്കിൾ കടകളിൽ പോയിട്ടും ആയിരത്തിനുള്ളിൽ നിൽക്കുന്നതൊന്നും കണ്ടില്ല.. മുതലാളിയോട് കടം വാങ്ങിയാലോ എന്ന് ചിന്തിച്ചാൽ വാങ്ങിയതേ കൊടുത്തിട്ടില്ല.. ഞാൻ ഉടുപ്പ് മാറി ജോലിയിലേക്ക് പ്രവേശിച്ചു.
തുരുമ്പെടുത്ത യന്ത്രങ്ങൾ അടിച്ച് പൊളിക്കുമ്പോൾ അന്ന് ഞാൻ പതിവിലും കൂടുതൽ വിയർത്തിരുന്നു. സ്പാനറും റിഞ്ചും തിരിച്ച്
ലോഹങ്ങളെ വേർതിരിക്കുമ്പോഴാണ് മുതലാളി വിളിച്ചത്. പോയി അന്വേഷിച്ചപ്പോൾ ലോഡെടുക്കാൻ വണ്ടിയിൽ പോകണമെന്ന് പറഞ്ഞു. ഞാൻ പോയി. വാഹനത്തിന്റെ പിറകിൽ പിടിച്ച് നിൽക്കുമ്പോഴും ഉള്ളിൽ എന്റെ മോനുവേണ്ടി കണ്ടെത്താൻ പറ്റാത്ത ആ കുഞ്ഞ് പെടലുകൾ തിരിയുകയായിരുന്നു.
വാഹനം നിന്നു. ചരക്കുകൾ കയറ്റുമ്പോഴും ഞാൻ സൈക്കിളിനായി തിരഞ്ഞു. തിരിച്ചുപോകുമ്പോൾ അപ്രതീക്ഷിതമായിട്ടാണ് പഴയൊരു സൈക്കിൾ കട എന്റെ കണ്ണുകളിൽ കൊണ്ടത്. ശ്രദ്ധിച്ചപ്പോൾ ശരിയാണ്… ഇതിനുമുമ്പും ഞാൻ അവിടെ പോയിട്ടുണ്ട്. പക്ഷേ, അതിന്റെ മുന്നിൽ ഇന്ന് ഒന്നിലേറെ കുഞ്ഞു സൈക്കിളുകൾ.. അന്ന് ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ജോലി കഴിഞ്ഞുപോകുമ്പോൾ അവിടെ കയറണമെന്ന് ഞാൻ തീരുമാനിച്ചു..
കടയിൽ എത്തി ലോഡ് ഇറക്കിയതിന് ശേഷം ഞാൻ എന്റെ ജോലി തുടർന്നു. വൈകുന്നേരം കൂലിയും വാങ്ങി ഒരു ചായ പോലും കുടിക്കാതെ ആ സൈക്കിൾ കടയിലേക്ക് ഞാൻ പോയി. കണ്ടപ്പോൾ പഞ്ചർ ഒട്ടിച്ചിരുന്ന അയാൾ എന്നോട് ചിരിച്ചു.
‘ഇതിനെത്രയ്ണ്ടാകും…?’
മോന് ചേരുന്ന ഒരു കുഞ്ഞ് സൈക്കിളിന് നേരെ ചൂണ്ടിയിട്ടാണ് ഞാൻ ചോദിച്ചത്. ആയിരത്തി മുന്നൂറെന്ന് അയാൾ പറഞ്ഞു. കൂലിയായി കിട്ടിയ എഴുന്നൂറ് രൂപ വെച്ചിരുന്ന കുപ്പായത്തിന്റെ നെഞ്ചിൽ ഞാൻ അറിയാതെ കൈവെച്ചുപോയി. അതിന്റെ പുതിയത് മേടിക്കണമെങ്കിൽ ആറായിരം ആകുമെന്നും അയാൾ പറഞ്ഞു.
‘ഇതുവരെ നിങ്ങക്ക് സൈക്കിള് കിട്ടീറ്റേ…!?’
ഇല്ലെന്ന് ഞാൻ പറഞ്ഞു. മാസം ഒന്നാകാറായെന്ന് അയാൾ ഓർമ്മിപ്പിച്ചപ്പോൾ ഞാൻ തലകുനിച്ചു. ഉള്ളത് തന്നിറ്റ് ഈ സൈക്കിള് കൊണ്ടുപോയിക്കോളൂവെന്ന് അയാൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഒരു അച്ഛന്റെ ദയനീയത മനസിലാക്കിയ ആ ആളോട് അതൊരു വലിയ ഉപകാരമാണെന്ന് ഞാനും പറഞ്ഞു.
ഉണ്ടായിരുന്ന എഴുന്നൂറ് രൂപ കൊടുത്തപ്പോൾ അയാൾ അതിൽ നിന്ന് ഇരുന്നൂറ് മാത്രമെടുത്ത് ബാക്കി തിരിച്ചുതന്നു. എല്ലാനാളും ഇരുന്നൂറ് കൊടുത്താൽ മതിപോലും. ഞാൻ തൊഴുതുനിന്നുപോയി. പുറമേ നിന്ന് കാണുമ്പോൾ വിഷയം വളരേ ചെറുതായി തോന്നുമെങ്കിലും എന്റെ ജീവന് അത് വളരേ പ്രധാനപ്പെട്ടതായിരുന്നു..
എന്നെപ്പോലെയൊരു കൂലിപ്പണിക്കാരന് ആഹ്ലാദിക്കാൻ അതിൽപ്പരം മറ്റൊരു വിഷയവും വേണ്ടായിരുന്നു. മോന്റെ മുഖത്ത് വിടരാൻ പോകുന്ന ചിരിയും ഓർത്ത് പരിചയക്കാരന്റെ ബൈക്കിൽ കയറി ഞാൻ വീട്ടിലേക്ക് പോയി. സൈക്കിളുമായി മുറ്റത്തേക്ക് ഇറങ്ങിയ എന്നെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൻ അമ്മേയെന്ന് വിളിച്ചു. അവളും പുറത്തേക്ക് വന്നു. കുറച്ചുനേരത്തേക്ക് ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല.
അമ്മയും മോനും തൊട്ടും തലോടിയും സൈക്കിളിന്റെ ചന്തം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ അകത്തേക്ക് കയറി. കാലത്ത് പോകുമ്പോൾ അവൻ ഒളിച്ച ഹാളിലെ കസേരയുടെ പിറകിലായി ഞാൻ കൂനിയിരുന്നു. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല…! ആഹ്ലാദത്തോടെ മുറ്റത്ത് മുഴങ്ങുന്ന സൈക്കിൾ മണിയുടെ ശബ്ദവും കേട്ട് വെറുതേ അങ്ങനെ ഇരിക്കാൻ ആ നേരം എനിക്ക് തോന്നുകയായിരുന്നു….!!!
