എഴുത്ത്:എം എം കോതമംഗലം
ഇന്നത്തെ ഓഫീസ് യാത്രയിൽ ഞാൻ ഏറെ അസ്വസ്ഥൻ ആയിരുന്നു.
പ്രിയകൂട്ടുകാരി താൻ കാരണം ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്.
ഞാൻ സന്തോഷ്, പേരുപോലെത്തന്നെ ഒരുപാട് വിഷമങ്ങൾക്കിടയിലും സന്തോഷത്തോടെ നടക്കുന്നവൻ. കൃഷ്ണന്റെ സ്വഭാവം കുറച്ചൊക്കെയുണ്ട്. അതിനാൽ കൂട്ടുകാരികളാണ് കൂടുതൽ.
അങ്ങനെ കൊറോണ സമയത്താണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
ഞങ്ങൾ ഒരേ ബസിലെ സ്ഥിരം യാത്രക്കാർ. ഞാൻ ആണ് ആദ്യം ബസിൽ കയറുന്നത്.
പ്രായത്തിൽ മൂത്തതാണെങ്കിലും അവളെ ഞാൻ പേരായിരുന്നു വിളിച്ചിരുന്നത്. സ്റ്റോപ്പിൽ നിന്ന് കയറുമ്പോൾ തന്നെ എന്റടുത്തു ആരെങ്കിലുമുണ്ടോ എന്ന് നോക്കും. ആരുമില്ലെങ്കിൽ ഓടിവരും എന്റെ അടുത്ത് ഇരിക്കാൻ.
എന്റെ അടുത്ത് ആരെങ്കിലും ഇരിക്കുന്നുണ്ടെങ്കിലോ അവൾ പിന്നെ വാട്സ് അപ്പിലൂടെ പരിഭവം പറച്ചിലായി.
എന്റെ സംസാരം കേൾക്കാനാണത്രെ അവൾ ഓടി വരുന്നത്. നല്ല രസമാണത്രെ എന്നോട് സംസാരിക്കാൻ.
ഇങ്ങനെ മറ്റൊരാളിൽ നിന്ന് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അങ്ങനെ ഞങ്ങളുടെ കൂട്ട് കെട്ട് ബസിലും പാട്ടായി.
അങ്ങനെയിരിക്കെ പെട്ടെന്ന് അവൾ എന്നോട് മിണ്ടാതായി. ഞാൻ അടുത്ത് കൂടി പോയാലും എന്നെ ഒന്ന് നോക്കുക കൂടിയില്ല. എന്തായിരിക്കും കാരണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
ഞാൻ എന്റെ സ്വന്തം ഭാര്യയോട് കാര്യം പറഞ്ഞു.ഈ കൂട്ട് കേട്ടൊന്നും അവൾക്കു ഇഷ്ടമല്ലായിരുന്നു.
വീട്ടിൽ എന്തെങ്കിലും പ്രശ്നമായിരിക്കും എന്നാണ് അവൾ പറഞ്ഞത്.
അങ്ങനെ യിരിക്കെ ഒരുദിവസം ഞാൻ അവൾക്കൊരു മെസ്സേജ് വിട്ടു.
അത് കണ്ട അവളുടെ ഭർത്താവ് കർണപടം പൊട്ടുമാറ് ഒരു അടി കൊടുത്തു. ഒരു ചെവി കേൾക്കില്ലാതായി.
രണ്ടുദിവസം കഴിഞ്ഞു എന്നോടിത് അവൾ കരഞ്ഞു പറഞ്ഞപ്പോൾ എനിക്ക് ഒന്ന് ആശ്വസിപ്പിക്കാൻ കൂടി കഴിഞ്ഞില്ല.
എന്റെ ജീവിതത്തിലെ ആദ്യ സംഭവം. ഒരു ഓപ്പറേഷൻ കഴിഞ്ഞിട്ടും കേൾവി ശരിയായില്ല.
ഇന്ന് രണ്ടാമതും അവൾ ഹോസ്പിറ്റലിൽ പോകുന്നു. അതാണ് എന്നെ വിഷമിപ്പിച്ചത്.
നമ്മുടെ ശരികൾ അല്ലായിരിക്കാം മറ്റുള്ളവരുടെ ശരികൾ. നമ്മുടെ തെറ്റുകൾ മറ്റുള്ളവർക്ക് ശരികളായിരിക്കും.
****************
നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചില നിമിഷങ്ങൾ. നാം ഓരോരുത്തരും മറ്റുള്ളവർക്ക് തെറ്റായിതോന്നുന്ന നമ്മുടെ ശരികൾ കുറെയൊക്കെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്. നല്ലൊരു നാളെ എല്ലാവർക്കും ആശംസിക്കുന്നു.