എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
വേണ്ടായെന്ന് തോന്നുന്ന ഇണയെക്കൊണ്ട് തന്നെ വേണ്ടായെന്ന് പറയിപ്പിക്കുന്ന കൗശലം എനിക്ക് പഠിപ്പിച്ച് തന്നത് എന്റെ ആദ്യ കാമുകിയായിരുന്നു.
തുടക്കത്തിൽ അവൾക്ക് എല്ലാത്തിനും ഞാൻ തന്നെ വേണമായിരുന്നു. അമ്പലങ്ങളിലേക്ക് പോകാൻ… പുതിയ വസ്ത്രങ്ങൾ വാങ്ങാൻ… രുചികരമായ പുറം ഭക്ഷണങ്ങൾ കഴിക്കാൻ… എന്തിന് പറയുന്നു….. കടപ്പുറത്ത് ചുമ്മാ പോയി ഇരുന്ന് ഒരിക്കലും തിട്ടപ്പെടുത്താൻ പറ്റാത്ത തിരകളെ എണ്ണാൻ വരെ അവൾക്ക് ഞാൻ വേണമായിരുന്നു…
കോളേജ് പഠനം കഴിഞ്ഞപ്പോൾ പെണ്ണ് ആകെ മാറിപ്പോയി… സ്വന്തം വീട്ടിലെത്തിയ അവളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെല്ലാം എനിക്ക് അപരിചിതമായി. എപ്പോഴോ റോഡരികിൽ നിന്ന് കഴിച്ച് മറന്ന ഉണ്ടൻ പൊരിയുടെ രുചി പോലെ അവൾ എന്നെ മറന്നു.
ഫോണിൽ വിളിച്ചാൽ എടുക്കില്ല. ഇനി എടുത്താലും പതിവ് പോലെ സംസാരമില്ല.. ശബ്ദം തെളിയാത്ത ആകാശവാണിയിൽ നിന്ന് അനുരാഗ വിരഹഗാനങ്ങൾ മാത്രം സംപ്രേക്ഷണം ചെയ്യുന്നയൊരു പ്രേമത്തിന്റെ പാട്ട് പെട്ടിയായിരുന്നു അന്ന് എന്റെ ഹൃദയം
അവളുടെ ഓർമ്മകളിൽ തീർത്തും നിരാശയോടെ ഞാൻ മുങ്ങി കുളിച്ചു. എത്ര കുളിച്ചിട്ടും അവളുമായി പങ്കിട്ട പ്രേമത്തിന്റെ ഗന്ധം മാത്രം എന്നിൽ നിന്ന് പോയില്ല. ജീവനെ കൃത്യമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന വിധം മുങ്ങിപ്പോയ ആഴത്തിൽ നിന്ന് എനിക്ക് ശ്വാസം പോലും കിട്ടാത്തത് പോലെ….
ഒരിക്കൽ ഒറ്റപ്പെട്ടയൊരു ആൺ മൈനയെ പോലെ ഞാൻ എന്റെ വിരഹപാടത്ത് ചികഞ്ഞങ്ങനെ ഇരിക്കുകയായിരുന്നു. അവളോട് സംസാരിച്ചിട്ട് ആഴ്ച്ചകളായി. അവസാനം വിളിക്കുമ്പോൾ അവളുടെ കുഞ്ഞമ്മയുടെ പതിനാറിന് പോകാൻ കുടുംബത്തിലെ കുഞ്ഞുങ്ങളെ ഒരുക്കുന്ന തിരക്കിലായിരുന്നു അവൾ. നേരം പോലെ അവൾ തന്നെ വിളിക്കട്ടെയെന്ന് കരുതിയ ഞാനൊരു മണ്ടൻ ആകുകയായിരുന്നു…
ഒഴിവാക്കേണ്ടവരുടെ അടുത്ത് തിരക്ക് അഭിനയിക്കുന്ന ഒരു പ്രത്യേക തരം കൗശലം മനുഷ്യരിലുണ്ടെന്നുള്ളത് അന്നാണ് ഞാൻ അറിയുന്നത്. രണ്ടും കൽപ്പിച്ച് ഞാൻ അവളെ വിളിച്ചു. ഫോൺ എടുത്തിട്ട് പുതിയ തിരക്കുകളുടെ കഥകൾ അവൾ പറയും മുമ്പേ നിനക്ക് ഞാനുമായുള്ള ബന്ധത്തിൽ താല്പര്യമില്ലേയെന്ന് ഞാൻ ചോദിച്ചു.
അതുകേട്ടപ്പോൾ അവൾ അൽപ്പ നേരത്തേക്ക് മൗനിയായി. ശേഷം നിനക്ക് അങ്ങനെ തോന്നിയ സ്ഥിതിക്ക് നമുക്കിത് നിർത്താമെന്ന് അവൾ പറഞ്ഞു. എന്റെ സ്നേഹമൊന്നും ഒരിക്കലും നിനക്ക് മനസ്സിലാകില്ലായെന്നും കൂടി അവൾ കൂട്ടിച്ചേർത്തൂ… അതിശയം തന്നെ..! ഇത്രയും കാലം മനപ്പൂർവ്വം എന്നെ അവഗണിച്ചതും പോരാത്തതിന്, അവസാനം എന്നെക്കൊണ്ട് തന്നെ അവളെ വേണ്ടെന്ന് പറയിപ്പിച്ചു.
മുറിവോടെ ഉപ്പ് വെള്ളത്തിൽ വീണതുപോലൊരു നീറ്റലായിരുന്നു ആദ്യ പ്രേമം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാൻ കരഞ്ഞതിന്റെ അളവ് അറിഞ്ഞാൽ, കടല് വരെ ഞെട്ടിപ്പോകുമെന്ന് എനിക്ക് തോന്നിപ്പോയി….
പിന്നീട് മൂന്ന് വർഷങ്ങളോളം വേണ്ടി വന്നു എന്റെ ആ മുറിവുകളെല്ലാം ഉണങ്ങാനും, ഞാൻ മറ്റൊരു പ്രേമത്തിൽ അകപ്പെടാനും. ജോലി സ്ഥലത്ത് നിന്ന് രാധിക എന്നെയാണോ ഞാൻ അവളെയാണോ ശ്രദ്ധിച്ചതെന്നൊന്നും എനിക്ക് അറിയില്ല..
എങ്ങനെയോ ഞാനും രാധികയും അടുത്തു. അടുപ്പം കൂടി കൂടുതൽ ഒട്ടിയപ്പോൾ എനിക്ക് അവളെ എന്നിൽ നിന്ന് പറിച്ച് മാറ്റാൻ തോന്നി. എന്തിനെന്ന് ചോദിച്ചാൽ എനിക്കറിയില്ല..! ഒരുപക്ഷേ, പിന്നീട് പറിച്ചെറിയേണ്ടി വരുന്ന ദുഃഖം ഓർത്തിട്ടാകണം.. അങ്ങനെയൊരു അനുഭവം തീ പോലെ പുറകിലുണ്ടല്ലോ..!
ഒടുവിൽ ഞാൻ തീരുമാനിച്ചു. പൂർവ്വ കാമുകി എന്നെ ഒഴിവാക്കിയ അതേ തന്ത്രം ഞാൻ രാധികയോട് കാട്ടാൻ തീരുമാനിച്ചു.
മുന്നിൽ വന്ന് പെട്ടാലും കാണാത്തത് പോലെ നടന്നു… വിളിച്ചപ്പോൾ മനപ്പൂർവ്വം ഓരോ കള്ളക്കാരണങ്ങൾ മെനഞ്ഞു.. എന്തിന്, എന്നെയൊന്ന് സ്വസ്ഥമായി ഇരിക്കാൻ വിടുമോയെന്ന് വരെ ഞാൻ രാധികയോട് ശബ്‌ദിച്ചു. അതിൽ പിന്നെ അവൾ എന്നെ വിളിച്ചിട്ടില്ല. ജോലി സ്ഥലത്ത് നിന്ന് കണ്ടാലും സംസാരിക്കില്ല….
വർഷങ്ങൾ ഈ കണ്ട നാടകമെല്ലാം കണ്ട് രസിച്ച് പിന്നേയും കടന്നുപോയി…പെണ്ണ് കെട്ടിയ സമ പ്രായക്കാർക്കെല്ലാം സ്കൂളിൽ പോകാൻ പ്രായമുള്ള കുഞ്ഞുങ്ങൾ വരെയായി. ഞാനും രാധികയും മാത്രം കൊടും ശത്രുതയിലായ അയൽ രാജ്യങ്ങൾ പോലെ വെറുതേയോരോ പരസ്പര അവഗണനകളും പൊട്ടിച്ചുകൊണ്ട് അങ്ങനെ ജീവിച്ചു….
കണ്ടില്ലെന്ന് നടിക്കാൻ ഒരുനാൾ രാധികയെ ജോലി സ്ഥലത്ത് കണ്ടില്ലെങ്കിൽ പിന്നെ എനിക്ക് വല്ലാത്തയൊരു പരവേശമാണ്. ഇനിയിപ്പോൾ ഞാൻ വരാത്ത നാളുകളിൽ ആണെങ്കിൽ എന്തുപറ്റിയെന്ന് ചോദിക്കാൻ കൂടെ ജോലി ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് അവളും വിളിപ്പിക്കും..
ഒരിക്കൽ തുടർച്ചയായി ഒരാഴ്ച്ച രാധിക ജോലിക്ക് വന്നില്ല. എന്റെ നിയന്ത്രണമെല്ലാം കൈവിട്ട് പോയി. എന്നെക്കൊണ്ട് എന്റെ ഹൃദയം ബലം പ്രയോഗിച്ച് അവളെ ഫോണിൽ വിളിപ്പിച്ചു. അവൾ എടുത്തില്ല..! തലയെന്റെ മാറിലൊരു കൊട്ട് തന്നിട്ട് അവളുടെ വീട്ടിലേക്ക് പോകാൻ നിർദ്ദേശിച്ചു. ഞാൻ അനുസരിച്ചു……
അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് രാധികയുടെ അമ്മ കിണറിനരികിൽ കുഴഞ്ഞ് വീണ് തല പൊട്ടി കിടക്കുകയായിരുന്നുവെന്ന്. കണ്ടതും എന്നെ അവൾ അകത്തേക്ക് ക്ഷണിക്കുകയും, തലയിൽ കെട്ടുമായി കിടക്കുന്ന അമ്മയുടെ അരികിൽ ഇരുത്തുകയും ചെയ്തു. ഒരു മകനോട് എന്നപോലെ അവളുടെ അമ്മ എന്നോട് ചിരിക്കുകയും പതുക്കെ പതുക്കെ സംസാരിക്കുകയും ചെയ്തു.
കാര്യമായിട്ടൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ എല്ലാത്തിനും തലയാട്ടി. എന്റെ തൊട്ടടുത്ത് നിൽക്കുന്ന അവൾ ചിരിക്കുകയാണോ കരയുകയാണോ എന്നൊന്നും എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. കൂടുതലൊന്നും പറയാതെ അവിടെ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് എന്തന്നില്ലാത്തയൊരു സന്തോഷം തോന്നി… എന്താ പറയുക….! നഷ്ട്ടപ്പെട്ട മഞ്ചാടിക്കുരു തിരിച്ച് കിട്ടിയ ഒരു കുട്ടിയെ പോലെയൊരു ആഹ്ലാദം….
പിറ്റേന്ന് ജോലി സ്ഥലത്ത് എത്തിയപ്പോൾ പതിവുപോലെ കണ്ടില്ലെന്ന് നടിക്കാൻ വേണ്ടി മാത്രം രാധിക ആ മുൻവശത്തെ കതകിലും ചാരി എന്നേയും കാത്ത് നിൽപ്പുണ്ടായിരുന്നു…!!!
