ഇതാണ് മോന്റെ പുതിയ കെയർ ടേക്കർ എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ചിരിച്ചു. എന്താണ് മോന്റെ പോരെന്ന് ചോദിച്ചപ്പോൾ അവൻ മിണ്ടാതെ മുറിയിലേക്ക് തന്നെ പോയി. അർജുൻ എന്നാണ് പേരെന്ന് അവന്റെ അമ്മയാണ്…..

_upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ആൺ കുട്ടിയെ പരിചരിക്കാൻ ആളെവേണമെന്ന് പരസ്യം കണ്ടപ്പോൾ ഞാൻ വിളിച്ചു. സംസാരിച്ചപ്പോൾ വരാൻ പറഞ്ഞു. ആ വിലാസത്തിലേക്കുള്ള യാത്രയ്ക്കായി ഞാൻ ഒരുങ്ങി…

കുളിയൊക്കെ കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളും തുണികളുമെടുത്ത് ബാഗ് നിറക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ ജോൺ വിളിക്കുന്നു. ഞാൻ അറ്റന്റ് ചെയ്തു.

‘എടാ നമുക്കൊരു പെയിന്റിംഗ് എക്സ്ബിസിഷൻ നടത്തിയാലോ… നമ്മുടെ രണ്ടാളുടെയും പെയിന്റിംഗ്സ് മാത്രമായി….’

ഇത്തിരി കൂടി കഴിയട്ടേ ജോണേയെന്ന് ഞാൻ പറഞ്ഞു. അവൻ ഒന്നും മിണ്ടിയില്ല. ഫൈൻ ആർട്സ് കോളേജിൽ നിന്ന് പഠിച്ച് ഇറങ്ങിയവരിൽ ജോണുമായി മാത്രമേ എനിക്ക് നിലവിൽ ബന്ധമുള്ളൂ… വർഷങ്ങൾ ആയില്ലേ.. പലരും പല വഴിക്കുപോയി. ആക്രൈലിക് നിറങ്ങളുടെ അമ്ലമണം കൊള്ളാതെ എനിക്ക് ഉറങ്ങാൻ പറ്റുമായിരുന്നില്ല..

വരയുമായി വരുമാനം കാണാൻ ഞാൻ ഏറെ ശ്രമിച്ചതാണ്. ഒരു അവസരവും എനിക്ക് മുമ്പിൽ വന്നില്ല. നിരാശകളുടെ ചിത്രങ്ങൾ തൂക്കിയിട്ട് ഞാൻ പരാജയം ആഘോഷിച്ചു. ഏതാണ്ട് എന്റെ അവസ്ഥയിൽ തന്നെയായിരുന്നു ജോണും. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പഠനകാലത്തിനും അപ്പുറമായൊരു ആത്മ ബന്ധം പതിയേ സംഭവിക്കുകയായിരുന്നു.

‘എനിക്കിപ്പോൾ താൽക്കാലികമായി ഒരു ജോലി കിട്ടിയിട്ടുണ്ട്.. അങ്ങോട്ട് പോകുകയാണ്.. ഒരു വയ്യാത്ത കുട്ടിയെ നോക്കാൻ..’

മുമ്പും ഞാൻ ഇങ്ങനെ ഡ്രൈവറായും പാചകക്കാരനായും പാറാവായും പോകുന്നത് അറിയുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും അവൻ പറഞ്ഞില്ല. നേരം പോലെ വിളിക്കാമെന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു.

‘നീ ഏടത്തേക്കാന്ന് പോന്നേ…?’

ചോദിച്ചത് അമ്മയാണ്. നിന്റെ കൂട്ടുകാർക്കെല്ലാം സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളായെന്ന് അമ്മ ഇടക്ക് പറയാറുണ്ട്. നേരം ആകട്ടേയെന്ന് പറഞ്ഞ് ഞാൻ അപ്പോൾ ആ കവിളിൽ നുള്ളും. ഞങ്ങൾക്ക് ഞങ്ങളേയുള്ളൂ… വിശപ്പ് മാറണമെങ്കിൽ ഞാൻ ജോലിക്ക് പോകണം. അമ്മയോട് ഇനി വിശ്രമിക്കൂയെന്ന് പറഞ്ഞതും ഞാനാണ്..

നിറങ്ങളുമായി പിരിഞ്ഞൊരു ദീർഘ ജീവിതം വയ്യാത്തത് കൊണ്ട് ഇങ്ങനെ എന്തെങ്കിലും തരപ്പെടുമ്പോൾ പോകും. മൂന്നുനാല് മാസങ്ങൾക്കുള്ളിൽ തിരിച്ചുവരുകയും ചെയ്യും. വരയും, അതുസംബന്ധമായ ജോലിയും അന്വേഷിച്ച് ഞാനും ജോണും അലയും..

ഒന്നും നടക്കാതെ വരുമ്പോൾ വില കുറഞ്ഞ ക്യാൻവാസിൽ വെറുതേ ഞാൻ വരക്കും. അങ്ങനെ ഞാൻ നിറങ്ങൾ കൊടുത്ത ചിത്രങ്ങളാണ് വീടുമുഴുവൻ.. ഇങ്ങനെ വരച്ച് കൂട്ടുന്നതിൽ നിനക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്ന് അമ്മ ചോദിച്ചിട്ടുണ്ട്. മാനസിക ഹരമല്ലേ പ്രധാനമെന്ന് ഞാൻ അപ്പോൾ പറയും. അതുകേൾക്കുമ്പോൾ നിനക്ക് പ്രാന്താണെന്ന് അമ്മയും പറയും. അപ്പോഴും ഞാൻ ആ കവിളിൽ നുള്ളും…

‘എടാ.. ചോദിച്ചത് കേട്ടിറ്റേ… ഏടത്തേക്കാന്ന്…?’

കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞ് ഞാൻ എന്റെ ബൈക്കിൽ യാത്ര തിരിച്ചു. ജോൺ പറഞ്ഞതുപോലെ ഒരു ചിത്ര പ്രദർശനം ഞാനും ആഗ്രഹിക്കുന്നുണ്ട്. തലച്ചോറിൽ പതിഞ്ഞ എന്റെ കാഴ്ച്ചകളുടെ നിറങ്ങളിലേക്ക് ആസ്വാദകരുടെ കണ്ണുകൾ തീർച്ചയായും വീഴണം. തന്റെ സൃഷ്ട്ടികൾ സംസാരിക്കണമെന്ന് കരുതുന്ന കലാകാരൻമ്മാർ മാത്രമേ എപ്പോഴും അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കൂ..

പക്ഷേ, പണം…! അത് കണ്ടെത്താൻ പറ്റാതിരിക്കുമ്പോഴാണ് ഭൂമിയിലെ മിക്ക മനുഷ്യർക്കും തന്റെ ആഗ്രഹപ്രകാരമുള്ള ലളിത ജീവിതത്തിലേക്ക് എത്തിപ്പെടാൻ പറ്റാത്തത്. കുറച്ചുകാലം ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ട് ഇഷ്ട്ടങ്ങളിലേക്ക് പോകാമെന്ന് കരുതിയാലൊന്നും നടക്കില്ല.. ആ കൂട്ടയോട്ടത്തിന്റെ ഒഴുക്കിലേക്ക് വീണാൽ ആത്മ സന്തോഷങ്ങളിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത വളരേ കുറവാണ്..

ഞാൻ ബൈക്ക് നിർത്തി. ഫോൺ വിളിച്ച് അതുതന്നെയല്ലേ വിലാസമെന്ന് ഞാൻ ഉറപ്പിച്ചു. കാവൽക്കാരൻ ഗേറ്റ് തുറന്ന് തന്നപ്പോൾ ഞാൻ അകത്തേക്ക് പ്രവേശിച്ചു. ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നോട് സംസാരിച്ച പുരുഷനും ഒരു സ്ത്രീയും പുറത്തേക്ക് വന്നിരുന്നു. ഞാൻ നമസ്ക്കാരം പറഞ്ഞു. മനോഹരമായ പുഞ്ചിരിയോടെ അവർ എന്നെ സ്വാഗതം ചെയ്തു…

‘അങ്ങോട്ട് ഇരിക്കാം.. മോന്റെ ട്യൂഷൻ നടക്കുകയാണ്…. മുറിയിൽ ടീച്ചറുണ്ട്..’

ഞാൻ സോഫയിൽ ഇരുന്നു. സത്യം സത്യം പോലെ പറയാമെന്ന് പറഞ്ഞുകൊണ്ട് അവരും ഇരുന്നു.

‘മോന് സംസാരം കുറവും.. വാശി കൂടുതലുമാണ്…’

“ദേഷ്യം വന്നാൽ കൈയ്യിൽ കിട്ടിയതൊക്കെ അവൻ എടുത്തെറിയും…”

‘ അവന്റെ ഇഷ്ട്ടം നേടുകയെന്നത് എളുപ്പമല്ല…’

“അവന് വേണ്ടെന്ന് തോന്നിയാൽ.. പറഞ്ഞുവിടും…”

‘പകൽ സമയങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഉണ്ടാകില്ല.. കാര്യങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്യണം…’

ആ സ്ത്രീയും പുരുഷനും മാറി മാറി പറഞ്ഞു. ബാക്കിയെല്ലാം ഫോണിൽ സംസാരിച്ചത് പോലെയെന്നും പറഞ്ഞ് അവർ എഴുന്നേറ്റു. അപ്പോഴേക്കും അവന്റെ മുറിയിൽ നിന്ന് ടീച്ചർ പുറത്തേക്ക് വന്നിരുന്നു. കൈകൊണ്ട് നിയന്ത്രിക്കാൻ പറ്റുന്ന വീൽ ചെയ്റിൽ ആ കുട്ടിയും പിന്നാലെ വന്നു. പ്രായം പത്താണെങ്കിലും അവന്റെ മുഖം വളരേ പക്വമാണെന്ന് എനിക്ക് തോന്നി.

ഇതാണ് മോന്റെ പുതിയ കെയർ ടേക്കർ എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ചിരിച്ചു. എന്താണ് മോന്റെ പോരെന്ന് ചോദിച്ചപ്പോൾ അവൻ മിണ്ടാതെ മുറിയിലേക്ക് തന്നെ പോയി. അർജുൻ എന്നാണ് പേരെന്ന് അവന്റെ അമ്മയാണ് പറഞ്ഞുതന്നത്…

ജോലിക്കാരി കൊണ്ടുതന്ന ചായ കുടിച്ചതിന് ശേഷം ഞാൻ അവന്റെ മുറിയിലേക്ക് പോയി. വിസ്തൃതിയുള്ള അവിടം അവന് ആവിശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. മുറിയുടെ മൂലയിൽ ചെറിയ സ്റ്റോർ റൂമുണ്ടെന്ന് കണ്ടപ്പോൾ അവിടെയെന്താണെന്ന് ഞാൻ ചോദിച്ചു. അർജുൻ ഒന്നും മിണ്ടിയില്ല. ചെക്കൻ അവന്റെ ലാപ്ട്ടോപ്പിൽ എന്തൊക്കെയോ കുത്തിക്കൊണ്ട് ഇരിക്കുകയാണ്..

പുസ്തകങ്ങളും കളിക്കോപ്പുകളും കൂട്ടിയിട്ട ആ മൂലയിലേക്ക് ഞാൻ നടന്നു… അർജുൻ ഉപയോഗിച്ച് കേടാക്കിയ പലവിധ സാധനങ്ങളിൽ നിന്ന് കൗതുകം പോലെ എന്റെ കണ്ണിലത് കൊണ്ടു. ക്യാൻവാസോട് കൂടിയ ഒരു ചെറിയ പെയിന്റിംഗ് സ്റ്റാൻഡ്…! പിന്നീട് എന്റെ കണ്ണുകൾ തിരഞ്ഞുപിടിച്ചത് പഴക്കംകൊണ്ട് കട്ടപ്പിടിക്കാൻ തുടങ്ങിയ നിറങ്ങളേയും ദ്രവിക്കാൻ തുടങ്ങിയ ബ്രഷുകളേയുമാണ്…

അതൊക്കെ പൊടിതട്ടിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുമ്പോഴാണ് എന്നിലും കൗതുകത്തോടെ അർജുൻ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ കാണുന്നത്. അവന്റെ കണ്ണുകളിൽ വല്ലാത്ത തെളിച്ചം… ചുണ്ടുകളെ പുഞ്ചിരി രണ്ടായി കീറുന്നത് പോലെ…

‘മോന് ഇഷ്ട്ടാണോ വരക്കാൻ…?’

“ഉം…!”

അർജുൻ മൂളിയപ്പോൾ ആദ്യമായി ഞാൻ അവന്റെ ശബ്ദം കേട്ടൂ.. എന്നിട്ടെന്താണ് അച്ഛനോടും അമ്മയോടും പറയാതിരുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ തല താഴ്ത്തി. ആ നേരം ഞാൻ ആ നിറങ്ങളെ വെള്ളം നനച്ച് നേർപ്പിച്ചു. അതിൽ ബ്രഷ് മുട്ടിച്ച് ഞാൻ ക്യാൻവാസിൽ തൊട്ടു. അർജുൻ തലയുയർത്തി…

അരമണിക്കൂറിനുള്ളിൽ പളുങ്കുപാത്രം താഴെയിട്ട് പൊട്ടിക്കുന്ന ഒരു കുട്ടിയുടെ മുഖവും ഉടലും കൈകളും ഞാൻ വരച്ചു.. അവൻ അതിലേക്ക് കൗതുകത്തോടെ നോക്കി. വരക്കാൻ ഇഷ്ട്ടമാണെങ്കിൽ എന്തുകൊണ്ടാണ് അച്ഛനോടും അമ്മയോടും പറയാതിരുന്നതെന്ന് ഞാൻ വീണ്ടും ചോദിച്ചു. എന്നോട് സംസാരിക്കാനൊന്നും അവർക്ക് നേരമില്ലെന്ന് പറഞ്ഞ് അവൻ മുഖം ചുളിച്ചു. അപ്പോഴാണ് ആരോ വിളിക്കുന്നുവെന്ന് ശബ്‌ദിച്ച് ഫോൺ അനങ്ങിയത്…

‘എന്തായി… അവിടെ എത്തിയോ..?’

ജോൺ ചോദിച്ചു. എത്തിയതും തുടർന്നുണ്ടായ കാര്യങ്ങളും വിവരിക്കുമ്പോഴാണ് ഞാൻ അർജുനെ ശ്രദ്ധിച്ചത്… ഞാൻ വരച്ച ചിത്രം ഇപ്പോൾ പൂർണ്ണമാക്കിയിരിക്കുന്നു… വീൽചെയറിൽ ഇരിക്കുന്ന കുട്ടിയാണ് ഇപ്പോൾ പളുങ്കുപാത്രം പൊട്ടിക്കുന്നത്… ഞാൻ അതിശയിച്ചുപോയി…

ജോൺ പറയാതെ തന്നെ നമുക്ക് ഉടനെ ആ പെയിന്റിംഗ് എക്സ്ബിഷൻ നടത്തണമെന്ന് ഞാൻ അവനോട് പറഞ്ഞു. എന്താണ് പെട്ടെന്ന് ഇങ്ങനെ തോന്നാൻ കാരണമെന്ന് അവൻ ചോദിച്ചു. ആ കാരണത്തിന്റെ നെറുകം തലയിൽ ഉമ്മവെച്ചുകൊണ്ട് നമ്മുടെ കൂടെ ഒരാളും കൂടെ കൂടിയെന്ന് ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ ആ പത്തുവയസ്സുകാരൻ പുഞ്ചിരി പല്ലോടെ എന്നെ തല ഉയർത്തിനോക്കി..

‘ആരാണ് ആ പുതിയ ആൾ….?’

എന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ നനവുനിറഞ്ഞു. ആളോട് തന്നെ സംസാരിക്കൂവെന്ന് പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കൈമാറി. ആരാണെന്ന് ജോൺ വീണ്ടും ചോദിച്ചു…

‘ഹലോ… ഹലോ അങ്കിൾ… അർജുൻ ഹിയർ….’..!!!

Leave a Reply

Your email address will not be published. Required fields are marked *