എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
ബസ്സ് ഇറങ്ങിയവരിൽ നിന്ന് ഒരാൾ മാത്രം ആ മുനിസ്വാമിയുടെ പെട്ടിക്കടയിലേക്ക് നടന്നു. തൂങ്ങിയാടുന്ന കുലയിൽ നിന്ന് രണ്ട് ഞാലിപ്പൂവൻ പഴം ചിക്കിയെടുത്തുകൊണ്ട് അയാളൊരു സോഡ പറഞ്ഞു.
‘അശോകനെയറിയോ…?
അൽപ്പനേരം ഓർക്കുന്നത് പോലെ മുനിസ്വാമി തലയൽപ്പം പൊക്കി അങ്ങോട്ടും ഇങ്ങോട്ടുമാട്ടി. എന്നിട്ട് ഇല്ലെന്ന് ഉത്തരം നൽകി.
അശോകനെ തിരഞ്ഞ് വന്ന ആ മനുഷ്യൻ നിരാശനായി. വീണ്ടുമൊരു ഞാലിപ്പൂവൻ ചിക്കിയെടുത്തുകൊണ്ട് അയാൾ ആവർത്തിച്ചു.
‘രൂപമേതാണ്ട് എന്നെ പോലെയിരിക്കും.’
മുനിസ്വാമി അയാളെ അടിമുടി നോക്കി. ഇരുനിറം. മെലിഞ്ഞിട്ടാണ്. ഒത്ത നീളം. കണ്ടാൽ മാന്യൻ. പട്ടണക്കാരന്റെ വസ്ത്രധാരണം. സംസാരത്തിലെ വ്യക്തത. ചെറിയ കണ്ണുകളും നീളൻ മൂക്കും ആനച്ചെവിയും.
“ഇല്ല. നിങ്ങളെപ്പോലെ ഒരാളും ഈടെയൊന്നും ഇല്ല…”
അശോകനെ തിരഞ്ഞുവന്ന ആൾക്ക് വീണ്ടും സങ്കടമായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് അശോകനെന്നും, അവൻ ഇടയ്ക്ക് ആരോടും പറയാതെ എവിടേക്കെങ്കിലും പോകുമെന്നും, പിന്നെ ഞാനാണ് തിരഞ്ഞുപിടിച്ച് കൊണ്ടുവരാറുമെന്നും അയാൾ മുനിസ്വാമിയോട് വളരേ വിഷമത്തോടെ പറഞ്ഞു.
“അയാൾ എന്തിനാണപ്പാ ഇങ്ങനെയാരോടും പറയാതെയിറങ്ങി പോകുന്നത്? അയാൾക്ക് തലക്ക് വല്ല….!?”
മുനിസ്വാമി അശോകന്റെ മനോനിലയിൽ സംശയിച്ചത് അയാൾക്ക് ഇഷ്ട്ടപ്പെട്ടില്ല. ആ മനുഷ്യൻ ദേഷ്യത്തോടെയൊരു സോഡകൂടി പറഞ്ഞിട്ട് പുറം തിരിഞ്ഞു നിന്നു.
ഹോ…! സുഹൃത്തിനോട് എന്തൊരു സ്നേഹം..! മുനിസ്വാമിയും അയാളുടെ സങ്കടത്തിൽ പങ്കുചേർന്നു. അശോകനെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കട്ടേയെന്നും പറഞ്ഞ് അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു.
തിന്നതിന്റേയും കുടിച്ചതിന്റേയും പണം കൊടുത്തതിന് ശേഷം അയാൾ അടുത്ത ബസ്സിൽ കയറി എങ്ങോട്ടോ പോയി…
അശോകനെ തിരഞ്ഞുവന്ന ആൾ പോയതിനുശേഷമുള്ള അര മണിക്കൂറിനുള്ളിൽ മുനിസ്വാമിയുടെ പെട്ടിക്കടയുടെ മുന്നിലൊരു കാറുവന്ന് നിന്നു. അതിൽ നിന്ന് മൂന്ന് നാലുപേർ ധൃതിയിൽ ഇറങ്ങി. ഒരാൾ മറ്റൊരാളുടെ ചിത്രം കാണിച്ചുകൊണ്ട് അയാളെ കണ്ടിട്ടുണ്ടോയെന്ന് മുനിസ്വാമിയോട് ചോദിച്ചു.
ആ പെട്ടിക്കടക്കാരന്റെ കണ്ണുകൾ കൂർക്കുകയും വിടരുകയും ചെയ്തു.
‘ഇയാളിപ്പോ… ബസ്സുകേറി പോയതേയുള്ളൂ… ആളുടെ കാണാതായ സുഹൃത്ത് അശോകനെ തേടിയെത്തിയതാ.. എന്തുനല്ല മനുഷ്യൻ….. ആളെയെന്തിനാ അന്വേഷിക്കുന്നേ…?’
മുനിസ്വാമിയുടെ മറുപടി ആ വന്നവർക്ക് ഒരു ആശ്വാസമായിരുന്നു. അത് അവരുടെ മുഖത്ത് പ്രകാശം പോലെ പ്രകടമായിരുന്നു. തിടുക്കത്തിൽ കാറിൽ കയറി പോകാൻ ഒരുങ്ങിയ അവരോട് മുനിസ്വാമി കാര്യമെന്താണെന്ന് വീണ്ടും ചോദിച്ചു.
ഇറങ്ങി വന്ന് ചിത്രം കാട്ടി അന്വേഷിച്ചയാൾ തന്നെ അതിന് മറുപടി നൽകി.
”നിങ്ങൾ കണ്ടയാൾ തന്നെയാണ് കാണാതായ അശോകൻ..!”
അതുകേട്ടപ്പോൾ മുനിസ്വാമി ആദ്യമൊന്ന് അന്താളിക്കുകയും, പിന്നീട് ചിരിക്കുകയും, അവസാനം ഉള്ളിൽ തന്നെക്കുറിച്ച് ഓർത്ത് കരയുകയും ചെയ്തു.
സ്വയം തിരയേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് മുറുക്കാൻ തിന്ന് ചുമന്ന നാക്കും പുറത്തേക്കിട്ട് അയാൾ ചിന്തിച്ചു. അങ്ങനെ തിരഞ്ഞ് കണ്ടെത്താതെ അലയുന്നതാണ് ഏറ്റവും ഭീകരവും ദയനീയവുമെന്ന് ആ വേളയിൽ മുനിസ്വാമിക്ക് തോന്നിപ്പോയി…
അശോകന്റെ മുഖം വല്ലാതെ പരിഭ്രമപ്പെടുത്തിയപ്പോൾ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. താനാരാണെന്നും എവിടെയാണെന്നും ഓർത്തപ്പോൾ എന്നോ സംഗീതവുമായി തെരുവിൽ ആടിപ്പാടി കഴിഞ്ഞ കാലം ഓർമ്മയിൽ തെളിഞ്ഞു. അതെ…! താനൊരു പാട്ടുകാരനായിരുന്നു. തന്റെ പാട്ടുകേട്ട് നിരവധി പേർ ആനന്ദത്തിൽ തുള്ളിയിരുന്നു. ആ താനിന്ന് എവിടെയാണ്….! അറിയില്ല…!
‘ ഹൂയ്… ഒരു സോഡ…’
ശബ്ദം കേട്ട് മുനിസ്വാമി കണ്ണുകൾ തുറന്നു. കുലയിൽ നിന്നൊരു ഞാലിപ്പൂവൻ ചിക്കിയെടുത്ത് ഒരു ചെറുപ്പക്കാരൻ തന്നോട് ചിരിക്കുന്നു.
‘ചേട്ടാ.. നിങ്ങൾക്കീ തോമസെന്ന് പേരുള്ളയൊരാളെ അറിയുമോ..!?’
