അഴിഞ്ഞുവീണ മുണ്ടെടുത്ത് ഉടുക്കുമ്പോൾ കുഴഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. സുഗുണനും അവന്റെ ഭാര്യയും എന്നെ തുറിച്ചുനോക്കി. അവരുടെ പീക്കിരി പിള്ളേരിൽ ഏതോ ഒരുത്തൻ എന്നെ കല്ലുപെറുക്കിയെറിഞ്ഞ്…..

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘നിന്നെ ഞാൻ വെറുതേ വിടില്ല. നീ നോക്കിയിരുന്നോ… ഇതിന് ഞാൻ നിന്നോട് പകരം വീട്ടിയിരിക്കും.’

അഴിഞ്ഞുവീണ മുണ്ടെടുത്ത് ഉടുക്കുമ്പോൾ കുഴഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. സുഗുണനും അവന്റെ ഭാര്യയും എന്നെ തുറിച്ചുനോക്കി. അവരുടെ പീക്കിരി പിള്ളേരിൽ ഏതോ ഒരുത്തൻ എന്നെ കല്ലുപെറുക്കിയെറിഞ്ഞ് മുറ്റത്ത് നിന്നു. ധൈര്യമുണ്ടെങ്കിൽ വാടായെന്ന് വെല്ലുവിളിച്ചു. ആ വെല്ലുവിളി ഞാൻ സ്വീകരിച്ചില്ല.

മ ദ്യത്തിൽ കുഴഞ്ഞ കാലുകളുമായി തിരിഞ്ഞ് നോക്കാതെ ഞാൻ നിരത്തിലേക്ക് ഓടി. കിട്ടിയ ഓട്ടോ പിടിച്ച് വീട്ടിലേക്കുമെത്തി.

‘ഇതെന്തു പറ്റി…?’

വലതുകണ്ണോട് ചേർന്നുള്ള ചതവിൽ തൊട്ടുകൊണ്ട് രാധ ചോദിച്ചു. രാധയെന്റെ ഭാര്യയാണ്. സുഗുണന്റെ വീട്ടിൽ നടന്നതെല്ലാം ഞാൻ അവളോട് വിശദീകരിച്ചു.

‘നിങ്ങളിപ്പോൾ എന്തിനാണ് മനുഷ്യാ ക ള്ളും കുടിച്ച് അങ്ങോട്ടേക്ക് പോയേ…?’

അതുകേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. നിനക്ക് കിട്ടാനുള്ളത് പിന്നെ അവൻ തിന്നോട്ടെയെന്നാണോ നീ പറയുന്നതെന്ന് ആ ദേഷ്യത്തിൽ തന്നെ ഞാൻ ചോദിച്ചു. തന്നെ പഠിപ്പിച്ചതെല്ലാം സുഗുണേട്ടനല്ലേയെന്നും പറഞ്ഞ് രാധ ചിണുങ്ങി.

‘ഓ.. ആങ്ങളയോടുള്ള സ്നേഹം..!’

ഞാനെന്റെ പരമമായ പുച്ഛം പ്രകടിപ്പിച്ചു. വാക്കിന് വിലയില്ലാത്ത എന്റെ അമ്മായിയച്ഛനാണ് എല്ലാത്തിനും കാരണം. അങ്ങേര് വടിയാകും മുമ്പേ എന്റെ കൈയ്യിലടിച്ചു പറഞ്ഞയൊരു സത്യമുണ്ട്. പഞ്ചായത്ത്‌ ആഫീസിന്റെ പിറകിലായി വരുന്ന പത്തുസെന്റ് ഒഴിഞ്ഞയിടം എനിക്ക് തരുമെന്ന്. ആ വർത്തമാനത്തിന്റെ സന്തോഷത്തിൽ കാലമാടന് എല്ലാ മാസവും ഞാൻ കുപ്പി എത്തിച്ചുകൊടുക്കാറുണ്ട്. അതിന്റെ നന്ദി പോലും ആ ദുഷ്ടൻ എന്നോട് കാട്ടിയില്ല.

കുപ്പിയെന്ന് പറഞ്ഞാൽ മിലിറ്ററിയാണ് സാധനം. കിട്ടുന്ന മ ദ്യമെല്ലാം മറിച്ചുവിൽക്കുന്ന പട്ടാളം ദാമോദരേട്ടന്റെ കയ്യിൽ നിന്ന് ഇരട്ടി വിലക്ക് വാങ്ങിയാണ് അങ്ങേരെ ഞാൻ സന്തോഷിപ്പിക്കാറുള്ളത്. എന്നിട്ട് മരിക്കാൻ കിടക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പ് എല്ലാം മകനായ സുഗുണന് കടലാസ്സിൽ എഴുതി കൊടുത്തിരിക്കുന്നു. അത് അറിഞ്ഞപ്പോൾ എത്രയോ കുപ്പികൾ എന്റെ നെഞ്ചിൽ വീണുപൊട്ടി.

ഇതിപ്പോൾ അമ്മായിയച്ഛന്റെ ശവമടക്ക് കഴിഞ്ഞ് കൊല്ലം ഒന്നാകാറായി. പഞ്ചായത്തിന്റെ പിറകിലെ പത്ത് സെന്റ് എങ്ങനെയാണ് അളിയായെന്ന് ഞാൻ ഒരിക്കൽ സുഗുണനോട് ചോദിച്ചു. അവൻ മനസിലാകാത്തത് പോലെ പൊട്ടൻ കളിച്ചു.

എനിക്ക് തരാമെന്ന് അച്ഛൻ പറഞ്ഞതാണെന്ന് പറഞ്ഞിട്ടൊന്നും സുഗുണൻ കേട്ടില്ല. രാധയ്ക്ക് കൊടുക്കാനുള്ളതെല്ലാം താനും അച്ഛനും കൊടുത്തിട്ടുണ്ടെന്നായിരുന്നു അവന് പറയാനുണ്ടായിരുന്നത്. ഞാൻ വിട്ടില്ല. സുഗുണനെ ഞാൻ കോടതി കയറ്റി. എന്നിട്ടും വിധി വന്നപ്പോൾ ഞാൻ തോറ്റുപോയി. തോറ്റ സങ്കടത്തിൽ പട്ടാളം ദാമോദരേട്ടന്റെ അടുത്ത് നിന്നൊരു കുപ്പിവാങ്ങി തൊണ്ടയിലേക്ക് ഒഴിച്ചു. നെഞ്ചുംകൂടം വരെ കത്തിപ്പോയി.

ആളുന്ന ദേഷ്യവുമായി നേരെ പോയത് സുഗുണന്റെ വീട്ടിലേക്കായിരുന്നു. ഒന്നുരണ്ടും പറഞ്ഞ് ഉന്തും തള്ളുമുണ്ടായി. കുടിച്ച കെട്ടിറങ്ങുന്ന വിധം എനിക്ക് രണ്ട് തല്ലും കിട്ടി. അതിലെപ്പോഴോ ആണ് മുണ്ടുപോയത്. പിന്നെ ആ ചെക്കൻ എന്നെ കല്ലെറിഞ്ഞു. ഇത്രെയൊക്കെ സംഭവിച്ചിട്ടും രാധയ്ക്ക് അവളുടെ ആങ്ങളയോട് തന്നെ ചായ്‌വ്..

ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല. എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.. പണ്ടുതൊട്ടേ ആരോടെങ്കിലും ദേഷ്യം തോന്നിയാൽ അവരെ പരസ്യമായി അപമാനിക്കണമെന്നത് എന്റെ തലയിലുണ്ട്.

കാ മം തീർക്കാൻ പ്രേമം നിരസിച്ച പെണ്ണിന്റെ നമ്പർ തീവണ്ടിയിലെ കക്കൂസിൽ എഴുതിയിടുക…

കുറച്ച് പണം കൊടുക്കാനുണ്ടെന്ന് കരുതി എന്നെ തെറിവിളിച്ച പലിശക്കാരൻ വറീതിന്റെ ഭാര്യക്ക് അvവിഹിതമുണ്ടെന്ന് പൊതുചുമരുകളിൽ കോറിയിടുക…

ഇങ്ങനെയൊക്കെ ചെയ്ത് കഴിഞ്ഞാൽ കിട്ടുന്നയൊരു സുഖമുണ്ട്. എതിരാളികളെ മാനസികമായി പരമാവധി തളർത്തിയിട്ട് അവരെയൊരു ചോദ്യമാക്കി നാട്ടിലേക്ക് എറിഞ്ഞുകൊടുക്കുക. ശരിയാണ്. അതുതന്നെ ചെയ്യണം. ഒട്ടും വൈകരുത്. ഒടുവിൽ എങ്ങനെ വേണമെന്നും ഞാൻ തീരുമാനിച്ചു..

കാലം മാറിയതുകൊണ്ടും. ചുറ്റും ക്യാമറകളൊക്കെ വന്നതുകൊണ്ടും ചുമരെഴുത്ത് നടക്കില്ല. പിന്നെയുള്ളത് സമൂഹമാധ്യമങ്ങൾ ആണ്. ഒരുനാൾ കൂട്ടുകാരൻ ജയനുമായി മ ദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ ഫേസ്ബുക്കില് ഒരു അക്കൗണ്ട് എടുത്തുതരുമോയെന്ന് ഞാൻ അവനോട് ചോദിച്ചു. അതും മറ്റൊരു പേരിൽ…

‘ന്റെ കൃഷ്ണേട്ടാ.. നിങ്ങക്കതിന്റെയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ…’

പറ്റുമെങ്കിൽ പറഞ്ഞുതായെന്ന് പറഞ്ഞപ്പോൾ ജയൻ അനുസരിച്ചു. സംസാരിക്കുന്നതിന്റെ ഇടയിൽ വാട്സ്ആപ്പ് എന്നൊരു വീരുതനും കൂടിയുണ്ടെന്ന് അവൻ പറഞ്ഞു. രണ്ടുമിങ്ങനെ കേൾക്കുന്നുണ്ടെന്നല്ലാതെ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഫോണിൽ ഉണ്ടായിട്ടും അറിയില്ല. എന്ത് കഷ്ട്ടമാണെന്ന് നോക്കൂ..

പണ്ടൊക്കെ ഒരുത്തനെ അപമാനിക്കണമെങ്കിൽ രണ്ട് കരിക്കട്ട മതിയായിരുന്നു. ഇന്നെല്ലാം മാറിയിരിക്കുന്നു. എന്തുചെയ്യാം കാലം മാറിയില്ലേ.. കൂടെ ഓടുക തന്നെ..

ആ രാത്രിയിൽ രാധയും മക്കളും ഉറങ്ങിയതിൽ പിന്നെ ഞാൻ ഫോണുമായി വരാന്തയിലൊരു കസേരയുമിട്ട് ഇരുന്നു. സുഗുണൻ എന്റെ ഭാര്യയുടെ അനിയനാണെന്നോ, എനിക്ക് ആകെയുള്ള അളിയനാണെന്നോ ഞാൻ ഓർത്തില്ല..

ജയന്റെ സഹായത്തോടെ കയറിപ്പറ്റിയ ചില പ്രാദേശിക ഫേസ്ബുക്ക്‌, വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കായി സുഗുണന്റെ കുടുംബ ചിത്രത്തോടുകൂടി ഞാൻ എഴുതാൻ തുടങ്ങി.

‘പ്രിയപ്പെട്ട നാട്ടുകാരെ…

ചിത്രത്തിൽ കാണുന്ന സുഗുണനെന്ന് പേരുള്ള ഈ നിർഗുണന്റെ കഥ നിങ്ങൾ അറിയണം. സ്വന്തം അച്ഛനെ വയസ്സാം കാലത്ത് പീ ഡിപ്പിച്ച ക്രൂ രനായ തെ ണ്ടിയാണ് ഇവൻ. സ്വത്തിന് വേണ്ടി അച്ഛനെ കൊ ന്നതാണോയെന്ന് വരെ ബന്ധുക്കൾ സംശയിക്കുന്നുണ്ട്. ആകെയുള്ള പെങ്ങൾക്ക് ഒന്നും കൊടുക്കാതെ എല്ലാം ഒറ്റക്ക് തിന്നുന്ന സ്വാർത്ഥനാണ് സുഗുണൻ. ചിത്രത്തിലുള്ള തന്റേതെന്ന് പറയുന്ന മൂന്ന് കുഞ്ഞുങ്ങളിൽ ഒന്ന് ഇവന്റേത് അല്ലെന്നും ബന്ധുക്കളിൽ സംസാരമുണ്ട്…

എന്ന് സുഗുണന്റെ ക്രൂരതകൾ കണ്ടുനിൽക്കാൻ ത്രാണിയില്ലാത്ത ഒരു പാവം നാട്ടുകാരൻ.’

മതി.. ഇത്രയും മതി. നാളത്തെ സുപ്രഭാതത്തിൽ എങ്ങനേയും സുഗുണൻ ഇതറിയും. ചോദിക്കാൻ തീർച്ചയായും അവൻ വരും. അന്ന് കുടിച്ചതുകൊണ്ടാണ് തല്ലുകൊണ്ടതും മുണ്ടുപോയതും. ഞാൻ രണ്ടും കൽപ്പിച്ച് പോസ്റ്റ്‌ ചെയ്യാൻ ഒരുങ്ങി.. അപ്പോഴാണ് എന്തോയൊരു കാര്യം എഴുതാൻ വിട്ടുപോയതുപോലെ എനിക്ക് തോന്നിയത്. ആലോചിച്ചപ്പോൾ കിട്ടുകയും ചെയ്തു. അക്ഷരതെറ്റുകൾ ഇല്ലാതെ ആ വാചകം കൂടി അതിലേക്ക് ഞാൻ ചേർത്തൂ…

‘സുഗുണനെ പോലെയുള്ളവരുടെ മുഖംമൂടി കളയാൻ പരമാവധി ആൾക്കാരിലേക്ക് ഷെയർ ചെയ്യൂ കൂട്ടുകാരേ….!!!’

Leave a Reply

Your email address will not be published. Required fields are marked *