നിങ്ങളോർക്കുന്നുണ്ടോ ഒരിക്കൽ നിങ്ങളാ വരാന്തയിൽ പുസ്തകവും വായിച്ചിരുന്നതും പിന്നീട് ആ പുസ്തകത്തിൽ തലചായ്ച്ചു നിങ്ങൾ ഉറങ്ങിപ്പോയതും അന്ന് നിങ്ങളുടെ കൂടെ അവിടെ ഞാനുമുണ്ടായിരുന്നു……..

_upscale

അവിചാരിതം

എഴുത്ത്:-ബിന്ദു എൻ പി

വാട്സാപ്പിൽ വന്നു കിടക്കുന്ന മെസ്സേജുകളിലൂടെ കണ്ണോടിക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ശിഥിലമായിപ്പോകുന്ന ബന്ധങ്ങളെയോർത്തപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി .

ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി തിരിച്ചു വരുന്ന വഴി ബസ്സിൽ വെച്ചാണ് അവസാനമായി അവളവനെക്കാണുന്നത് . ഒരു എഴോ എട്ടോ വർഷമായിക്കാണും . ബസ്സിറങ്ങി അച്ഛനോടും അമ്മയോടുമൊപ്പം
മകനെ തോളിലേറ്റി ധൃതിയിൽ നടക്കവേയാണ് പിറകിൽ നിന്നു “എക്സ്ക്യൂസ് മീ “എന്നൊരു ശബ്ദം കേട്ടത് . തിരിഞ്ഞു നോക്കുമ്പോ ഒരു പത്തിരുപത്തഞ്ചു വയസ്സ് പ്രായം തോന്നുന്ന ഒരു പയ്യൻ .. “മായേച്ചിയല്ലേ “? അവൻ അവളെ നോക്കി ചോദിച്ചു . ഇതാരാണെന്ന് സംശയിച്ചു കൊണ്ട് ആ പൊടി മീശക്കാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോഴാണ് സാകൂതം കഥകൾക്ക് കാതോർത്തിരുന്ന തന്റെ നിഴലുപോലെ പിന്നാലെ നടക്കാറുണ്ടായിരുന്ന ആ ആറാം ക്ലാസ്സുകാരന്റെ ചിരിച്ചമുഖം അവളുടെ ഓർമ്മയിലേക്ക് വന്നെത്തിയത് .”അപ്പു .. അപ്പു അല്ലേ ഇത്.. “സന്തോഷം കൊണ്ടവളുടെ കണ്ണ് നിറഞ്ഞു .

“എത്ര കാലമായി അപ്പൂ നിന്നെ കണ്ടിട്ട് ..”

പണ്ടത്തെ വാടക വീടിന്റെ തൊട്ടയല്പക്കത്തായിരുന്നു അപ്പുവിന്റെ വീട് . അവന്റെ ചേച്ചിയും താനും ഒരേ ക്ലാസ്സിലായിരുന്നു . അച്ഛൻ മംഗലാപുരത്ത് കച്ചവടത്തിന് പോയാൽ വല്ലപ്പോഴുമേ വീട്ടിലേക്ക് വരാറുള്ളൂ . അമ്മയാണെങ്കിൽ നെയ്ത്ത് കമ്പനിയിൽ ജോലിക്കും പോകും . അതുകൊണ്ട് തന്നെ സ്കൂളിൽ പോകുന്ന കാലത്തായാലും പിന്നീട് കോളേജിലെത്തിയപ്പോഴും വീട്ടിൽ പകൽ നേരങ്ങളിൽ അവൾ തനിച്ചായിരുന്നു .

വേറെ കൂടപ്പിറപ്പുകളില്ലാത്തതുകൊണ്ട്തന്നെ അവൾക്ക് അപ്പുവിനെ വല്ല്യ ഇഷ്ടമായിരുന്നു . തനിച്ചിരിക്കുന്ന നേരങ്ങളിലെല്ലാം അന്നവൾക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു . പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി മനസ്സിനെ കഥാപാത്രങ്ങൾക്കൊപ്പം യഥേഷ്ടം മേയാൻ വിട്ട് അവളിരിക്കുമ്പോൾ അവൾക്ക് കൂട്ടായി അപ്പുവും ഉണ്ടായിരുന്നു .പിന്നീടെപ്പോഴോ പുതിയ വീട് വെച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയതിനു ശേഷം പിന്നെ അവനെ കണ്ടിട്ടേയില്ല .

വായിച്ച കഥകൾ പറഞ്ഞു കൊടുത്തും ഞാൻ നടന്ന സഞ്ചാര വീഥികളിലൂടെ അവനെയും കൈപിടിച്ച് കൊണ്ട് കാലത്തിന്റെ പടികൾ ഒരുമിച്ചു കയറിയ ആ നല്ല കാലങ്ങൾ ഓർമ്മയിൽ വന്നവളെ തൊട്ടു തലോടി . അവനോട് യാത്ര പറഞ്ഞു പിരിയുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു . എന്നും കാണാൻ ആഗ്രഹിച്ചിരുന്ന മുഖം ഒരിക്കൽക്കൂടി കാണാൻ സാധിച്ചതിൽ ദൈവത്തിനോടവൾ നന്ദി പറഞ്ഞു .

പിന്നെയും വർഷങ്ങൾ കടന്നുപോയി . അതിന് ശേഷം അവളവനെ ക്കുറിച്ചറിയുന്നത് ഈ മുഖപുസ്തകത്തിലൂടെയായിരുന്നു . ആഡ് ഫ്രണ്ടിൽ കണ്ട ഒരു പ്രൊഫൈലിലെ പേരിൽ അവിചാരിതമയാണ് അവളുടെ കണ്ണുകളുടക്കിയത് . സജിത്ത് അപ്പു എന്ന് കണ്ടപ്പോൾ അവൾക്ക് പെട്ടെന്നോർമ്മ വന്നത് അപ്പുവിനെയാണ് . അതെ അവന്റെ പേര് സജിത്ത് എന്നായിരുന്നു . വീട്ടിൽ അപ്പു എന്ന് വിളിക്കും . വേഗം തന്നെ ആ പ്രൊഫൈലിൽ കൂടെ കണ്ണോടിച്ചു.. അതെ അതവവൻ തന്നെ യായിരുന്നു. ഒരു കേക്ക് ഷോപ്പ് നടത്തുകയായിരുന്നു അവനെന്നറിഞ്ഞിരുന്നു . അതിൽ വിവിധ മോഡലിലുള്ള കേക്കുകളുടെ ചിത്രങ്ങളുണ്ടായിരുന്നു . പിന്നൊന്നുമോർത്തില്ല ഉടനെയൊരു റിക്വസ്റ്റ് അയച്ചു . അവനത് കൺഫേം ചെയ്യുകയും ചെയ്തു .

അവർക്ക് പരസ്പരം പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു . ആ സംസാരത്തിനിടയിൽ വർഷങ്ങൾ പുറകോട്ടവൾ നടന്നു . അങ്ങനെ വാട്സാപ്പ് നമ്പർ കൈമാറി . അവനെ വിളിച്ചു സംസാരിച്ചു . തനിക്ക് കളഞ്ഞുപോയ തന്റെനിയനെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അവൾക്ക് . അവളുടെ പ്രൊഫൈൽ പിക്ച്ചർ കണ്ട് നിങ്ങൾ പണ്ടത്തെത്തിലും സുന്ദരിയായിരിക്കുന്നുവല്ലോ ഇപ്പോഴും എന്നവൻ പറഞ്ഞപ്പോഴും തന്റെ യൗവ്വനകാലത്തെക്കുറിച്ച് അവൻ വാചാലനായാപ്പോഴും അവൾക്ക് അസ്വാഭാവീകതയൊന്നും തോന്നിയില്ല .

ഒരുദിവസം നിങ്ങളുടെ വീട്ടിലേക്ക് ഒരു വലിയ കേക്കുമായി ഞാൻ വരുമെന്നവൻ അവളോട് പറഞ്ഞു .വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ അവൾ പറഞ്ഞു കൊടുക്കുകയും ചെയ്തു . വരുമ്പോ ഞാറാഴ്ച്ച ദിവസം വന്നാൽ മതിയെന്നും അന്നാവുമ്പോ ഭർത്താവും മക്കളും ഒക്കെ വീട്ടിലുണ്ടാവുമെന്നും എല്ലാരേയും കാണാമല്ലോ എന്നും പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടിയാണ് അവളെ ആശയക്കുഴപ്പത്തിലാക്കിയത് . എനിക്ക് കാണേണ്ടത് അവരെയൊന്നുമല്ല . നിങ്ങളെ മാത്രമാണെന്നും നിങ്ങൾ തനിച്ചുള്ളപ്പോൾ ഞാൻ വരാമെന്നുമുള്ള ആ മറുപടിയിൽ അവൾക്കെന്തോ ആസ്വഭാവീകത തോന്നി .

നീ എന്നും എന്റെ കുഞ്ഞനുജനാണെന്നും നിന്നെ തിരിച്ചു കിട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ടെന്നും അവൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു . “അയ്യോ .. എനിക്ക് ഇപ്പൊ ഉള്ള സഹോദരിമാർ തന്നെ ധാരാളമാണ് . ഇനി സഹോദരിമാരുടെ എണ്ണം കൂട്ടാനൊന്നും എനിക്കൊരു താൽപ്പര്യവുമില്ല . നിങ്ങളോർക്കുന്നുണ്ടോ ഒരിക്കൽ നിങ്ങളാ വരാന്തയിൽ പുസ്തകവും വായിച്ചിരുന്നതും പിന്നീട് ആ പുസ്തകത്തിൽ തലചായ്ച്ചു നിങ്ങൾ ഉറങ്ങിപ്പോയതും അന്ന് നിങ്ങളുടെ കൂടെ അവിടെ ഞാനുമുണ്ടായിരുന്നു .. ആ മുഖം ഇന്നും മനസ്സിലുണ്ട് . അന്നേ നിങ്ങളെ എനിക്കിഷ്ടമായിരുന്നു .ഉറക്കത്തിൽ പോലും പലപ്പോഴും ഞാൻ നിങ്ങളുടെ പേരുകൾ പറയാറുണ്ടായിരുന്നത്രെ .അവന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണവൾ കേട്ടത് . തന്റെ മനസ്സിലെ നല്ലോർമ്മകളുടെ
ചില്ലുകൊട്ടാരം തകർന്നു വീഴുന്നത് വേദനയോടെ അവളറിഞ്ഞു .. കാലം തന്നെ നോക്കി കൊഞ്ഞനം കുത്തി ..വാക്കുകൾ കൂർത്ത മുള്ളുകൾപോലെ കുത്തി നോവിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനോടുള്ള സംസാരം എന്നന്നേക്കുമായി അവസാനിപ്പിച്ചു .

വാട്സാപ്പിലും ഫേസ്ബുക്കിലും കോൺടാക്ട്സിലുമുള്ള അവന്റെ നമ്പറുകൾ അവൾ ബ്ലോക്ക് ചെയ്തു . അവന്റെ വാക്കുകൾ ഉള്ളിലൊരു നോവായ് പടരുമ്പോഴും കാലത്തിന്റെ അങ്ങേതലയ്ക്കൽ നിന്നും അവളെ നോക്കി പുഞ്ചിരിക്കുന്ന ആ ആറാം ക്ലാസ്സുകാരനെ അടർത്തി മാറ്റാനാവാതെ അവൾ നിസ്സഹായയായി നിന്നു ..

Leave a Reply

Your email address will not be published. Required fields are marked *