എഴുത്ത്:-നൗഫു ചാലിയം
“ഉപ്പാ…
ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ …”
“കാറിൽ നിന്നും ഇറങ്ങി ബാക്കിലെ ടിക്കിയിൽ നിന്നും പെട്ടി ഇറക്കുന്നതിനിടയിൽ പുറകിലേക്ക് വന്നു എന്റെ കണ്ണുകളിലേക് തന്നെ ഉറ്റു നോക്കികൊണ്ടുള്ള അവന്റെ ചോദ്യം….
കേട്ടതും എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി…
ഒരു പക്ഷെ എന്റെ മനസിനെക്കാൾ ശരീരം കൊതിച്ചിരുന്നിരിക്കാം ആ വാക് കേൾക്കാൻ…
സൗദിയിലേക്കുള്ള വിമാനം കയറാനായി കോഴിക്കോട് എയർപോർട്ടിലേക്ക് വന്നതായിരുന്നു ഞങ്ങൾ…
ഞാനും എന്റെ മൂത്ത മകനും അവന്റെ മൂന്നാല് കൂട്ടുകാരും…”
“ഞാൻ ഹസീബ്…
മലപ്പുറത്ത് കൂട്ടിലങ്ങാടിയാണ് എന്റെ നാട്…
എന്റെ മകൻ ജാബിർ…
ഇനി ഉള്ളത് പെണ്ണാണ്… അവൾ ഭർത്താവിന്റെ കൂടേ…
ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു അവളുടെ വിവാഹം…
അവളുടെ വിവാഹത്തിനായി നാട്ടിൽ വന്നതായിരുന്നു ഞാൻ…
ഞാനും മോനും എന്റെ പെണ്ണും മാത്രമേ ഉള്ളൂ കുറച്ചു കാലമായി വീട്ടിൽ…
ഇനി കുറേ കാലം ഞങ്ങൾ ഒറ്റക്കായിരിക്കും…”
“അറിയാതെ അവന്റെ വാക്കുകൾ വീണ്ടും വീണ്ടും മനസിലേക്ക് കയറി വന്നപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ഉപ്പ..
ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…
അതിങ്ങനെ തികട്ടി വന്നു നെഞ്ചിൽ തറഞ്ഞു നിൽക്കുന്നത് പോലെ… കുത്തി കുത്തി നോവിക്കുന്നത് പോലെ…
അത്രമേൽ എന്നിലെ ചേർത്തു നിർത്തൽ അവൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാം…
എന്റെ മോൻ അല്ലേ…
എന്നെ കെട്ടിപ്പിടിക്കാൻ അവന് എന്റെ സമ്മതം ആവശ്യമുണ്ടോ…?”
“ഒരു പക്ഷെ ഞാൻ അവനോടും അവൻ എന്നോടും കാണിക്കുന്ന ഡിസ്റ്റൻസ് കൊണ്ടായിരിക്കാം…
ആൺകുട്ടികൾ ഉപ്പമാരോട് കാണിക്കുന്ന അല്ലേൽ ഉപ്പമാർ ആൺകുട്ടികളോട് മാത്രം കാണിക്കുന്ന ഒരു തരം അകൽച്ച ഭാവം കൊണ്ടായിരിക്കാം…
എന്റെ മോന് എന്നോട് എന്നെ കെട്ടിപ്പിടിക്കാൻ അനുവാദം ചോദിക്കേണ്ടി വന്നത്…”
“സൗദിയിലേക്കുള്ള എന്റെ യാത്രകൾ ക്ഷണിക്കാതെ വന്നൊരു അതിഥിയാൽ നിർത്തേണ്ടി വന്നപ്പോൾ ആയിരുന്നു… ജീവിതം വീണ്ടും കരക്കടുപ്പിക്കാൻ ഇരുപത്തി ഒന്ന് വയസ്സിലേക് കാലെടുത്തു വെച്ച മകനെ കടൽ കടത്താൻ പ്രേരിപ്പിച്ചത്…
അവിടെ ഞാൻ ഉണ്ടാക്കിയതെല്ലാം മാറ്റാരുടെയും കയ്യിൽ അകപ്പെട്ടു പോകാതെ ഇരിക്കാൻ…
അവനും കൂടേ അവകാശമുള്ളത് നശിക്കാതെ ഇരിക്കാനും കൂടി ആയിരുന്നു പെട്ടന്ന് തന്നെ വിസ യെടുത്തു കയറ്റി വിടാൻ ഒരുങ്ങിയത്…
അവൻ ജനിക്കുന്നതിനു മുമ്പേ പ്രവാസത്തെ പ്രണയിച്ചു പോയിരുന്ന ഞാൻ…അവനെന്നും വർഷത്തിലോ രണ്ട് വർഷം കൂടുമ്പോയോ വരുന്നൊരു വിരുന്നുക്കാരൻ മാത്രമായിരുന്നു…
അവസാന വരവ് വരെ…”
പണ്ട് കളിക്കാൻ ഉള്ളത് കൊണ്ട് വരുന്ന വിരുന്നുക്കാരൻ ആയിരുന്നെങ്കിലും പിന്നെ പിന്നെ അവന്റെ ആവശ്യങ്ങൾ ഉമ്മയിലൂടെ നിറവേറ്റി തരുന്നയാൾ
അന്നും മകൾ എന്നോട് നേരിട്ട് ചോദിക്കും അവൾക് എന്ത് ആവശ്യം ഉണ്ടേലും……ഞാൻ അവളോടും ചോദിക്കും ഉപ്പാന്റെ മോൾക് എന്തേലും വേണോ എന്ന്..
അന്നും അവനോട് ആ ഡിസ്റ്റൻസ് വന്നു പോയിരുന്നു…”
“ഉപ്പാക് സുഖമില്ല എന്നറിഞ്ഞപ്പോൾ അവൻ തന്നെ ആയിരുന്നു എനിക്കൊരു വിസ എടുത്തു തന്നോ ഉപ്പാ…
ഞാൻ പോവാമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞത്…
പോകണ്ട എന്ന് പറയാൻ പറ്റാത്ത സാഹചര്യമായതു കൊണ്ട് തന്നെ നിശബ്ദമായി അവന് പോകാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു…”
“എല്ലാവരോടും അവൻ യാത്ര പറഞ്ഞു…
വീട്ടിലും നാട്ടിലും ബന്ധുക്കൾക് ഇടയിലും…കൂട്ടുകാരോടും അങ്ങനെ എല്ലാവരോടും പറഞ്ഞു…
അവനെ യാത്രയാക്കാൻ വന്നവരെ എല്ലാം അവൻ കെട്ടിപിടിച്ചു തന്നെ യാത്ര പറഞ്ഞു…
അവസാനം ഉമ്മയോടും പറഞ്ഞു…
ഉപ്പാനെ നോക്കണേ എന്ന് പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു…”
അവസാനം ആയിരുന്നു എന്റെ അരികിലേക് വന്നത്…
ഇറങ്ങാൻ നേരം ഇനി കണ്ണ് നിറക്കണ്ട…വേഗം ഇറങ്ങാൻ നോക്കെന്ന് പറഞ്ഞു…
അവൻ നീട്ടിയ കയ്യിൽ പുഞ്ചിരിച്ചു കൊണ്ട് പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി..
ഒരുപക്ഷെ എന്നിലെ കർക്കശക്കാരൻ ആയിരിക്കാം ആ സമയം അവനോട് അങ്ങനെ പറയിപ്പിച്ചത്…”
“അവൻ പോകുന്നത് കാണാൻ ശക്തി ഇല്ലാഞ്ഞിട്ടും… കൂടേ പോകണമെന്ന ആഗ്രഹത്താൽ ആയിരുന്നു എയർപോർട്ടിലേക്ക് വന്നത് തന്നെ…
ആ സമയമാണ് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവന്റെ ചോദ്യം വന്നത്.. “
“ഉപ്പാ…
ഞാൻ ഇങ്ങളെ ഒന്ന് കെട്ടിപിടിച്ചോട്ടെ…”
അവന്റെ ചോദ്യം മനസിലേക്ക് ആഴ്ന്നിറങ്ങിയതും കാറിൽ നിന്നും എടുത്തു കൊണ്ടിരുന്ന പെട്ടി അവിടെ തന്നെ വെച്ചു…
“കൈകൾ നീർത്തി പിടിച്ചു അവനെ ഞാൻ എന്റെ നെഞ്ചിലേക് ചേർത്ത്…
കെട്ടിപിടിച്ചു…
ഷർട്ട് നനയുന്നത് അറിഞ്ഞപ്പോൾ ആയിരുന്നു എന്റെ മോൻ കരയുകയാണെന്ന് എനിക്ക് മനസിലായത്..
പതിയെ അവന്റെ തലയിൽ തലോടി അവനെ സമാധാന പെടുത്താൻ എന്നോണം…തഴുകി കൊണ്ടിരിക്കെ എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ തുള്ളികളും അടർന്നു വീണു തുടങ്ങിയിരുന്നു…”
“മനസ് കൊണ്ട് ഒരായിരം വട്ടം അവനെ നന്നായി വരുമെന്ന് അനുഗ്രഹിച്ചു കൊണ്ട് എയർപോർട്ടിനുള്ളിലെ പുറപ്പെടൽ വാതിലിനു ഉള്ളിലേക്കു പിന്തിരിഞ്ഞു പോലും നോക്കാതെ ഞാൻ കണ്ണടക്കാതെ നോക്കി നിന്നു…”
ഒരു വട്ടം കൂടി അവനെ കാണാനുള്ള എന്റെ മനസിന്റെ ആഗ്രഹം കൊണ്ടായിരിക്കാം…
ഉള്ളിലേക്കു കയറുന്നതിനു മുമ്പ് സെക്യൂരിറ്റി ഓഫിസറുടെ കയ്യിലേക് പാസ്പോര്ട് കൊടുത്തു വാങ്ങിക്കാൻ നേരം അവൻ എന്നെ ഒരു വട്ടം കൂടി നോക്കി…
പുഞ്ചിരിച്ചു… എന്നെ നോക്കി കൈ വീശി കാണിച്ചു…
മനസിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു വെച്ച സങ്കടം ഉപ്പ അറിയാതെ ഇരിക്കാൻ എന്നോണം…”
“നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവന്റെ കൂട്ടുകാർ കാണാതെ ഇരിക്കാൻ എന്നോണം കയ്യിലെ തൂവാല കൊണ്ട് തുടച്ചു…ഞാൻ തിരികെ നടന്നു….”
ബൈ
😘😘😘
