Story written by Saji Thaiparambu
നോക്കിക്കോ? ഇനി ഞാൻ ഒരു നിമിഷം ഇവിടെ നില്ക്കില്ല, നിങ്ങടെ ശകാരവും കുറ്റപ്പെടുത്തലുകളും കേട്ട് എനിക്കിവിടെ സഹിച്ച് നില്ക്കേണ്ട കാര്യവുമില്ല, ഞാനെൻ്റെ മക്കളുടെ അടുത്തേക്ക് പോകുവാ അവരെന്നെ പൊന്ന് പോലെ നോക്കി കൊള്ളും
എങ്കിൽ ചെല്ലെടീ.. ആര് പറഞ്ഞ് പോകണ്ടാന്ന് ,നീ പോയാൽ എനിക്കൊരു ചുക്കുമില്ല ,നല്ല അന്തസ്സായിട്ട് തന്നെ ഞാൻ ജീവിക്കും
പിന്നേ… നിങ്ങള് ജീവിക്കും ?സ്വന്തമായിട്ട് ഒരു കട്ടൻ ചായ ഉണ്ടാക്കി കുടിക്കാത്ത ആളാണ് ,എന്നെ വെല്ല് വിളിക്കുന്നത് ,ഞാനില്ലെങ്കിൽ നിങ്ങള് പട്ടിണി കിടക്കത്തേയുള്ളു
ഒന്ന് പോടീ .. നിന്നെക്കാൾ നന്നായിട്ട് ഞാൻ ചോറും കറിയും വയ്ക്കും, നിനക്ക് കാണണോ ?
ങ്ഹാ കാണണം, നോക്കിക്കോ? ഞാനില്ലാത്തതിൻ്റെ കുറവ് നിങ്ങള് അനുഭവിക്കും
ആഹ് കാണാം
ഗംഗാധരൻ്റെയും, ഭാനുമതിയുടെയും ഇടയിൽ ഈ വഴക്ക് സർവ്വ സാധാരണ മായിരുന്നുവെങ്കിലും അന്ന് പക്ഷേ ഭർത്താവിനെ വെല്ലുവിളിച്ച് കൊണ്ട്, അത്യാവശ്യം വേണ്ട വസ്ത്രങ്ങളുമെടുത്ത് ഭാനുമതി തൻ്റെ മൂത്ത മകളുടെ വീട്ടിലേക്ക് യാത്രയായി.
പിന്നേ… നീ പോയാൽ ഞാനിവിടെ പട്ടിണി കിടന്ന് ചാകാൻ പോകുവല്ലേ?
തന്നെ വെല്ലു വിളിച്ച് കൊണ്ട് ഇറങ്ങിപോയ ഭാര്യയെ നോക്കി പിറുപിറുത്ത് കൊണ്ട് ,ഗംഗാധരൻ അടുക്കളയിലേക്ക് പോയി.
ഭാര്യയോടുള്ള വാശിയിൽ അയാൾ ചോറും മീൻ കറിയും പയറ്തോരനുമൊക്കെ ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വച്ചു.
അപ്പോഴേക്കും ചുമരിലെ ഘടികാരത്തിൽ മണി മൂന്നടിച്ചു വിശപ്പ് ആമാശയത്തിൽ ആന്തലുണ്ടാക്കിയപ്പോൾ അയാൾ കൈ കഴുകി കഴിക്കാനിരുന്നു
പ്ളേറ്റിലിട്ട ചോറിന് മുകളിൽ മീനിൻ്റെ ചാറൊഴിച്ച് കുഴച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്നയാളുടെ മനസ്സിലേക്ക് ഭാര്യയുടെ മുഖം കടന്ന് വന്നു
അവളെന്തേലും കഴിച്ച് കാണുമോ ? സാധാരണ താൻ കഴിച്ചതിൻ്റെ ബാക്കിയാണ് അവള് കഴിക്കാറുള്ളത്, പണ്ട് കല്യാണം കഴിഞ്ഞകാലത്ത് തുടങ്ങിയൊരു ശീലമാണ് ,ഇതിന് മുൻപും ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി യിട്ടുണ്ടെങ്കിലും ഇങ്ങനെ ഇറങ്ങി പോകുന്നത് ഇതാദ്യമായിട്ടാണ്, മക്കളൊക്കെ അവരവരുടെ സ്വകാര്യ ജീവിതം തേടി മറ്റൊരിടത്തേയ്ക്ക് താമസം മാറിപ്പോയതിന് ശേഷം ,അവളടുത്തില്ലാതെ താനൊറ്റയ്ക്കിരുന്ന് ,ഉച്ചയൂണ്കഴിക്കുന്നതും ഇപ്പോഴാണ്
ഭാര്യയെ മിസ്സ് ചെയ്യുന്നതായി തോന്നിയ, ആ വൃദ്ധൻ്റെ നെഞ്ചിൽ തിങ്ങിനിറഞ്ഞ വേദന ,ഒരു ഗദ്ഗധമായി തൊണ്ടയിൽ കുരുങ്ങിയപ്പോൾ , കറിയൊഴിച്ച് കുഴച്ച് വച്ച ചോറുരുള വിഴുങ്ങാനാവാതെ, അയാൾ പ്ളേറ്റിലേക്ക് തിരിച്ചിട്ടു.
വേഗം കൈ കഴുകിയിട്ട്, മുറിയിൽ ചെന്ന് അഴയിൽ കിടന്ന ജൂബ്ബയെടുത്ത് ധരിച്ച് കൊണ്ട് , കതക് ചാരി അയാൾ വെളിയിലേക്കിറങ്ങി.
കുടയെടുത്തോളു, നല്ല മഴക്കാറുണ്ട്,
അകത്ത് നിന്ന് ഭാനുമതി വിളിച്ച് പറയുന്നത് പോലെ തോന്നിയ അയാൾ, വരാന്തയിലെ ഉത്തരത്തിൽ കൊളുത്തിയിട്ടിരുന്ന കാലൻ കുടയുമെടുത്ത് ഗേറ്റിനടുത്തേക്ക് നടന്നു.
ഗേറ്റ് തുറന്ന് പടിക്കെട്ടുകൾ ഇറങ്ങുമ്പോഴാണ്, താഴെ പാടവരമ്പത്ത് കൂടി, പോയതിനെക്കാൾ സ്പീഡിൽ നടന്ന് വരുന്ന ഭാര്യയെ അയാൾ കണ്ടത്.
അത് കണ്ട് നരവീണതാണെങ്കിലും, കരുത്തുറ്റ അയാളുടെ കൊമ്പൻ മീശയുടെ താഴെ ഒരു പുഞ്ചിരി വിടർന്നു.
എന്തേ മക്കളാരും നിന്നെ വീട്ടിൽ കയറ്റിയില്ലേ?
പരിഹാസത്തോടെ അയാൾ ചോദിച്ചു.
കയറ്റാനായിട്ട് ഞാനാരുടെയും വീട്ടിലോട്ട് പോയില്ലല്ലോ?
അതെന്താ പോകാതിരുന്നത് ?വണ്ടിക്കൂലിയില്ലായിരുന്നോ?
പോകാൻ എനിക്ക് മനസ്സില്ലായിരുന്നു , നിങ്ങളങ്ങോട്ട് മാറി നിന്നേ.. നേരം ഒരു പാട് വൈകി, ഞാൻ ചോറും കറിയും വയ്ക്കട്ടെ, നിങ്ങളിത്രയും നേരം ഒന്നും കഴിക്കാതിരിക്കുവല്ലേ?
അയാളെ തള്ളിമാറ്റി വെപ്രാളത്തോടെ അവർ കതക് തള്ളിത്തുറന്ന് അകത്തേയ്ക്ക് കയറി.
എൻ്റെ ദേവീ ..ഞാനെന്താ ഈ കാണുന്നേ? ഇതൊക്കെ നിങ്ങള് വെച്ചുണ്ടാക്കിയതാണോ?
ടേബിളിൻ്റെ മുകളിലേക്ക് നോക്കി അവർ അത്ഭുതത്തോടെ ചോദിച്ചു
പിന്നല്ലാതെ,? നീയെന്നെക്കുറിച്ച് എന്താ വിചാരിച്ചത് ?
അയാൾ മീശ പിരിച്ച് കൊണ്ട് അഭിമാനത്തോടെ ചോദിച്ചു.
എന്നിട്ടെന്താ കഴിക്കാതിരുന്നത് ?
അത് പിന്നെ… എനിക്ക് വിശപ്പില്ലായിരുന്നു, അത് കൊണ്ട്?
കൃത്രിമ ഗൗരവം നടിച്ച് കൊണ്ട് അയാൾ പറഞ്ഞു.
പിന്നേ .. വിശപ്പില്ലായിരുന്ന് പോലും ,എന്നിട്ടാണോ കറിയൊഴിച്ച് കുഴച്ച് വച്ചിരിക്കുന്നത്? നിങ്ങളെ എനിക്കറിയില്ലേ മനുഷ്യാ?
എന്തറിയാമെന്ന് ?
ഞാനടുത്തില്ലാതെ, എന്നെ രണ്ട് കുറ്റം പറയാതെ, നിങ്ങൾക്ക് ഭക്ഷണ മിറങ്ങില്ലെന്ന്, അത് കൊണ്ടല്ലേ? ബസ്സിൽ കയറി പകുതി ദൂരമായപ്പോഴേക്കും, ഞാനിങ്ങ് തിരിച്ച് വന്നത്,
ഓഹ്, അവളുടെയൊരു സ്നേഹം? എന്നാ പിന്നെ നീയിവിടിരിക്ക്, ഇന്ന് നമുക്കൊരുമിച്ച് കഴിക്കാം
അത് വേണ്ട മനുഷ്യാ … എനിക്ക് നിങ്ങടെ മിച്ചം കഴിക്കുന്നതാണിഷ്ടം, നിങ്ങളാദ്യം കഴിക്ക്, ഞാനത് കണ്ടോണ്ടിരിക്കാം
ആ വൃദ്ധ ദമ്പതികളുടെ പിണക്കം അതോടെ തീർന്നു.
പുറമേ എത്ര വഴക്കടിച്ചാലും, സ്നേഹമുള്ള ഭാര്യാഭർത്താക്കൻമാർ പ്രായമെത്ര കഴിഞ്ഞാലും പരസ്പരം ആശ്രയിച്ച് കൊണ്ടേയിരിക്കും ,പുതിയ തലമുറ അത് കണ്ട് വേണം വളരാൻ
