വല്ലപ്പോഴും വഴി തെറ്റിപോയതുപോലെ വീട്ടിൽ കയറിവരുമ്പോളെല്ലാം അയാളുടെ കൈയിൽ ഒരു പൊതി പരിപ്പുവട കാണും. വല്യേച്ചിക്കു വേണ്ടി കൊണ്ടുവരുന്നതാണ്……

_upscale

Story written by Sowmya Sahadevan

അച്ഛനെ ഓർക്കുന്ന ദിവസങ്ങളിൽ അമ്മയുണ്ടാക്കുന്ന കറികൾക്കെല്ലാം ജീരകത്തിന്റെ രുചിയായിരിക്കും.ജീരകത്തിന്റെ രുചി എനിക്ക് ഇഷ്ടമില്ലെങ്കിലും ഒരു നെടുവീർപ്പോടെ അതു വിളമ്പുന്ന അമ്മയെ ഞാൻ നോക്കും.അച്ഛന്റെ നാട് കിഴക്ക് എവിടെയോ ആയിരുന്നു.

അച്ഛനെ എനിക്ക് വലിയ ഓർമ്മയൊന്നും ഇല്ല. അച്ഛന്റെ മടിയിലിരുന്നു കളിക്കുന്നതോ, അച്ഛൻ പലഹാരപൊതികൾ കൊണ്ടു വരുന്നതോ ഞാൻ അനുഭവിച്ചിട്ടില്ല.മാമന്മാർ കൊണ്ടു വരുന്ന പൊതികളിലെ ഒരു ഓഹരി മാത്രമായിരുന്നു എന്റെ അവകാശം ഒരിക്കൽപോലും ആ പൊതികൾ എന്റെയോ ചേച്ചിമാരുടെയോ നേർക്കു നീണ്ടിരുന്നില്ല.ചേച്ചിമാർക്ക് അച്ഛനെയും ആ സ്നേഹത്തെയും പരിചയമുണ്ട്. എനിക്ക് ഓർമവച്ചപ്പോളേക്കും, ഓർമകളുടെ താളം തെറ്റിയ ഒരു മനുഷ്യനായിരുന്നു അച്ഛൻ .

എല്ലാം ഔദാര്യമായി മാത്രം സ്വീകരിക്കാൻ വിധിച്ചത് കൊണ്ട് ഞാൻ എപ്പോളും അയാളോട് നിർവികാരത കാണിച്ചുകൊണ്ടിരുന്നു.അലഞ്ഞു തിരിഞ്ഞു കൊണ്ട് സ്കൂളിനു മുന്നിലൂടെ പോകുന്ന അച്ഛനെ നോക്കി കൊണ്ട് ഞാൻ നിൽക്കുമ്പോളൊക്ക, പെയ്തുതീരാത്ത കണ്ണുകളുമായി ചേച്ചി എന്നെ വിളിക്കാൻ വരും.ഒരിക്കൽ പോലും കരഞ്ഞുപോവാതിരിക്കാനും, ആവശ്യത്തിലേറെ ദേഷ്യപ്പെടാതിരിക്കാനും എന്നെ ചേച്ചി പഠിപ്പിച്ചു തന്നിരുന്നു.

വല്ലപ്പോഴും വഴി തെറ്റിപോയതുപോലെ വീട്ടിൽ കയറിവരുമ്പോളെല്ലാം അയാളുടെ കൈയിൽ ഒരു പൊതി പരിപ്പുവട കാണും. വല്യേച്ചിക്കു വേണ്ടി കൊണ്ടുവരുന്നതാണ്. അതും ചേച്ചി എല്ലാവർക്കും ഓഹരി വെക്കും, എനിക്കും ഒരു കഷ്ണം കിട്ടും. ഞാൻ ജനിച്ചതുപോലും അച്ഛനോർമ്മയില്ല. പിന്നെയല്ലേ പലഹാരപൊതിയിൽ എന്നെ ഓർക്കുന്നത്.

ചിലപ്പോൾ നേരം വെളുക്കുമ്പോൾ അച്ഛനെങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും, അതുപോലെ ചിലപ്പോൾ പുലരുമ്പോൾ പ്രത്യക്ഷപെടാറും ഉണ്ട്.ദേശടനക്കിളികളെ കുറിച്ച് പഠിച്ച ദിവസം ഞാൻ അച്ഛനെ ഓർത്തു. കാലവും,ദേശവും, ദിശയും, കൂടും അറിയാത്ത ഒരു ദേശടനക്കിളി.

എന്റെ നെഞ്ചിലൊരു കനലുകൾ പോലെ എന്റെ ചേച്ചിമാർ വളർന്നു. അമ്മക്ക് ഓഹരി കിട്ടിയ ഒരു കുഞ്ഞു വീട്ടിൽ വച്ചു, ഇരുപതുക്കളുടെ അവസാനത്തിൽ അവരെ കെട്ടിച്ചു വിട്ടു. ആ ദിവസങ്ങളിലെല്ലാം അറിയാതെ പോലും അയാൾ കയറിവരാതിരിക്കാനായി ഞാൻ ദൈവത്തെ ഓർക്കാറുണ്ട്. ഓർമകളിൽ നിന്നും അച്ഛനെ മായ്ച്ചു കളയാതിരിക്കാൻ ഇടക്കെല്ലാം അമ്മ ജീരകം ചേർത്തു കറിവച്ചുകൊണ്ടിരുന്നു.

ഒരിക്കൽ അതുപോലെ അമ്മ ജീരകം ചേർത്തു കറി വച്ചൊരു ദിവസം സന്ധ്യക്ക്‌ അച്ഛൻ കയറി വന്നു, മുടി വെട്ടി ഒതുക്കി, വൃത്തിയുള്ള വസ്ത്രം ധരിച്ചുകൊണ്ട് അച്ഛൻ. 


അച്ഛൻ ഏതോ ആശുപത്രിയിൽ ആയിരുന്നുവെന്നും, തെരുവിൽ അലഞ്ഞു നടന്നപ്പോൾ അവർ കൂട്ടി കൊണ്ടുപോയതാണെന്നും പറഞ്ഞു. അസുഖം മാറിയതുകൊണ്ട് ആശുപത്രിയിൽ തുടരാൻ കഴിയില്ല. അവരുടെ ഓൾഡ് എജ് ഹോംമിൽ തുടരാം, പക്ഷെ നിങ്ങളുടെ സമ്മതം വേണമെന്ന്. 

അച്ഛൻ കയ്യിലുണ്ടായിരുന്ന ഒരു പലഹാരപൊതി എന്റെ കയിലേക്ക് നീട്ടി.ആദ്യമായി കിട്ടിയതുകൊണ്ടാണോ അതോ മധുരംകൊണ്ടാണോ എന്നെനിക്കറിയില്ല, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലഡുവിന്റെ ഒരു കഷ്ണം വായിലേക്ക് വച്ചു തന്നപ്പോൾ ആദ്യമായെന്റെ കണ്ണു നിറഞ്ഞു, അതെന്റെ അച്ഛന്റെ ഷർട്ടിന്റെ ഷോൾഡർ പോലും നനയിച്ചുകളഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *