എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പറമ്പിന്റെ തെക്കേ മൂലയിൽ പന്തലിച്ച പ്ലാവിന്റെ ഇളം തണ്ടുകളെ തോട്ടിക്കത്തിയിൽ അരിഞ്ഞിടുമ്പോഴാണ് നാണുവിനെ പാമ്പ് കൊത്തിയത്.
പഴുത്ത് കരിഞ്ഞ പ്ലാവിലകളിൽ അമർന്ന് കിടക്കുന്ന പാതി പ്രാണനെ നെഞ്ചോട് ചേർത്ത് കല്ല്യാണിയന്ന് തൊണ്ടപൊട്ടി കരഞ്ഞു. കൂടിയവരാരും ഇപ്പോഴുമത് മറന്നിട്ടുണ്ടാകില്ല.
നാണുവിന്റെ വിയോഗത്തിന് ശേഷമാണ് ജീവിതത്തിൽ ആദ്യമായി കല്ല്യാണി തനിച്ചാകുന്നത്. തന്നെ മാത്രം നിലനിർത്തി ചുറ്റുമുണ്ടായിരുന്നവരെ കൊഴിച്ചിടുന്ന കാലം എത്ര ക്രൂ രനാണെന്ന് അപ്പോഴൊക്കെ അവൾക്ക് തൊന്നും. ആ തോന്നലിൽ ജീവിതം ഇനിയും ബാക്കിയുണ്ടെന്ന് പറഞ്ഞ് തന്റെ രൂപത്തിലൊരു പാവ മുന്നിൽ തെളിയും. അതിന്റെ സ്ഥാനം ഒറ്റമോളുടെ ചില്ലിട്ട ചിത്രത്തിന്റെ തൊട്ടരികിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആരുമില്ലാത്ത താൻ ഇനിയുമെന്ത് കാണാനാണെന്ന് ഓർത്ത് അവളുടെ ഹൃദയമപ്പോൾ മരം പോലെ ദൃഢമാകും.
തന്റെ വീട് പൊട്ടിയതും പൊള്ളി അടർന്നതുമായ വിഷാദങ്ങളുടെ ഇഷ്ട്ടികകൾ കൊണ്ട് നിർമ്മിച്ചതാണെന്ന് കല്ല്യാണിക്ക് ചിലപ്പോൾ തോന്നാറുണ്ട്. കോരി ച്ചൊരിയുന്ന മഴയത്തും ചൂട് തങ്ങുന്ന തന്റെ മുറിയിലേക്ക് ഒരു സ്വപ്നം പോലും വരുന്നില്ലല്ലോയെന്ന് ഓർത്ത് ദുഃഖിക്കാറുമുണ്ട്.
അങ്ങനെ ആ കൊടും ദുഃഖത്തിനൊരു ആശ്വാസമെന്നോണമാണ് അവളൊരു ദേശാടനത്തിന് ഒരുങ്ങിയത്.
ആടുകളെ വിറ്റ നാൾ തന്നെ അവൾ തീവണ്ടിയാഫീസിൽ എത്തി. ആദ്യം വരുന്ന വണ്ടിയുടെ അങ്ങേ തലയിലെ താവളത്തിലേക്ക് ടിക്കറ്റുമെടുത്തു. ആരോ നിയന്ത്രിക്കുന്ന പാവയെ പോലെ വണ്ടി വന്നപ്പോൾ അവൾ അതിൽ കയറിയിരുന്നു. നാണുവിന്റെ ഘനീഭവിച്ച ഓർമ്മകൾ പേറുന്ന കല്യാണിയേയും കൊണ്ടായിരുന്നു പിന്നീട് ആ വണ്ടി ചലിച്ചത്…
ആരുമില്ലായെന്ന് ഉള്ളിൽ അലമുറയിട്ട് കരയുന്ന തന്നോട് യാത്രയിൽ എപ്പോഴോ കല്യാണിക്കൊരു മടുപ്പ് തോന്നി. ആ മടുപ്പിനെ മറികടക്കാൻ എന്തുചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. ഈ ലോകത്ത് എത്രയെത്ര മനുഷ്യരാണ് ചുറ്റും അനങ്ങുന്നത്. എന്നിട്ടും തന്നെപ്പോലെയുള്ളവർ ആരുമില്ലായെന്ന് പാടി നിലവിളിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? മനുഷ്യർക്ക് അവർ ആഗ്രഹിക്കുന്ന മനുഷ്യരെ മാത്രമേ കൂടെ ചേർക്കാൻ സാധിക്കുകയുള്ളൂ… അല്ലാതെ വരുമ്പോൾ വരുന്നതെല്ലാം നിരാശയാണ്. കടുത്ത വിഭ്രാന്തിയാണ്..
യാത്രയുടെ പതിനേഴാം നാൾ കൊൽക്കത്തയിലെ ഹൗറാ ബ്രിഡ്ജിന് അരികിലായുള്ള പടവുകളിൽ കല്യാണി ഇരിക്കുകയായിരുന്നു. മുന്നിൽ വലിയ ഉന്മേഷമില്ലാതെ ഹൂഗ്ലി നദി ഒഴുകുന്നുണ്ട്. അതിനോട് മുഖം കാണിച്ചൊരു ക്ഷേത്രവും ഉണ്ടായത് കൊണ്ട് പലരും അവിടെ അവരുടേതായ ലോകത്താണ്. അവിടേക്കാണ് കുളിച്ചിട്ട് തന്നെ ദിവസങ്ങൾ ആയെന്ന് തോന്നിപ്പിക്കുന്നയൊരു തെരുവ് ബാലിക പ്രതീക്ഷയറ്റ കണ്ണുകളുമായി വന്നത്. കാഴ്ച്ചയിൽ പത്തുവയസ്സൊക്കെ തോന്നും..
തനിച്ചായി പോയ നിമിഷങ്ങളോട് പുഞ്ചിരിക്കാൻ പഠിച്ച ഹൃദയവുമായി കല്യാണി അവളെ ശ്രദ്ധിച്ചു. ചുറ്റുമുള്ളവരിലേക്ക് നീളുന്ന കൈകളും കീറിയ കുപ്പായവുമിട്ട ആ പെൺകുട്ടിക്ക് വിശപ്പിന്റെ മുഖമായിരുന്നു. കല്ല്യാണി അവളെ അടുത്തേക്ക് മാടി വിളിച്ചു.
ആരാ… എന്താ…. എന്നൊക്കെ ആ ബാലികയോട് ചോദിക്കണമെന്ന് അവൾക്ക് ഉണ്ടായിരുന്നു. ഒരു മുറിവാക്ക് മിണ്ടാൻ പോലും സാധിച്ചില്ല. ഭാഷയൊരു നാട്യമായി അവർക്ക് മുന്നിൽ പരസ്പരം ചിരിപ്പിക്കുക മാത്രം ചെയ്തു. ആരുമില്ലായെന്ന തന്റെ ദുഃഖത്തിന്റെ കൈകൾ കല്ല്യാണി നീട്ടിയപ്പോൾ വിശപ്പ് ആളുന്ന തലയോടെ ബാലിക അതിൽ മുറുക്കെ പിടിച്ചു.
വയറ് നിറയേ ഭക്ഷണം കഴിച്ചപ്പോൾ ആ പെൺകുട്ടിയുടെ മുഖമൊരു പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങി. വിശപ്പ് അകലുമ്പോൾ വിടരുന്ന മുഖമൊട്ടുകളുടെ പ്രകാശത്തോളം വെളിച്ചം ഭൂമിയിലെയൊരു പ്രാണനുകൾക്കും ഇല്ല. അങ്ങനെയൊക്കെ ഓർത്തുകൊണ്ട് കല്ല്യാണി അവളെ നോക്കിയിരുന്ന് പോയി.
ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്നതിൽ നിന്നുമൊരു നൂറുരൂപയെടുത്ത് കല്ല്യാണി ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ വാങ്ങിച്ചില്ല. പകരം എന്തൊക്കെയോ പറഞ്ഞു. അവളുടെ കണ്ണുകളും മൂക്കും ആരുടേയും നെഞ്ച് തകർക്കുന്ന വിധം വിങ്ങി. ഹിന്ദിയേതാ ബംഗാളിയേതായെന്ന് അറിയാത്ത കല്ല്യാണിക്ക് ആണെങ്കിൽ യാതൊന്നും മനസിലായില്ല. എന്നിരുന്നാലും ഏറെ നേരം ആ കുട്ടിയുടെ മുഖത്തിൽ നോട്ടമിട്ട് ഇമ വെട്ടാതെ അവൾ നിന്നു.
യാത്ര മതിയെന്നും തിരിച്ച് വീട്ടിലേക്ക് പോകൂവെന്നും ആരോ തന്നോട് പറയുന്നത് പോലെ…! തോന്നലുകളെ അനുസരിച്ച് പതിയേ നടന്നപ്പോൾ കല്ല്യാണിയുടെ വലത് കൈയ്യിൽ ആ തെരുവ് ബാലികയുടെ ഇടം കൈ മുറുകിയിരുന്നു…!!!
