എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
ലോവി യെപ്തോമിയെന്ന അതിസുന്ദരിയായ നാഗാലാൻറ് കാരിയെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും ഗുവഹാട്ടിയിലെ പാൾത്തൻ ബസ്സാറിൽ വെച്ചാണ്. എച്ചെന്നസ് ഗോൾഡിന്റെ വായ്പാ കൗണ്ടറിൽ എത്ര തൂക്കിയിട്ടും എന്റെ വിവാഹ മോതിരത്തിന് ഏട്ടായിരം രൂപയ്ക്ക് മേലെ തരാനാകില്ലായെന്ന് അവളന്ന് പറഞ്ഞു.
പത്ത് വേണ്ടയിടത്ത് എട്ട് കിട്ടുന്ന കാര്യമോർത്ത് തല വട്ട് പിടിക്കുന്നുണ്ടെങ്കിലും ഞാനവളുടെ തുടുത്ത കവിളുകളിലും ചുകന്ന് ചുരുങ്ങിയ ചുണ്ടുകളിലും നീളൻ പീലികളാൽ കുറുകുന്ന ചെറു കണ്ണുകളിലേക്കും മാറി മാറി നോക്കി.
കണ്ണെടുക്കാൻ തോന്നാത്ത ആ മനോഹരി എന്റെ മുന്നിലേക്ക് എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകൾ നീട്ടി. അതും വാങ്ങി പോകാൻ എനിക്ക് സാധിച്ചില്ല. പുറത്ത് നിന്ന് പാറി ചില്ലിൽ തടഞ്ഞയൊരു വണ്ടിന്റെ പരവേശത്തിൽ ഞാൻ ആ ചില്ലുകൂട്ടിനുള്ളിലെ പെൺപൂവിനെ മതിമറന്ന് ആസ്വദിച്ചു. എനിതിങ് എൽസ് സാർ, എന്നവൾ ചോദിച്ചപ്പോഴാണ് നൊ താങ്ക്സെന്നും പറഞ്ഞ് ഞാൻ പുറത്തെക്ക് പോയത്.
ഭാര്യയുമായി പിരിഞ്ഞ് നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് ഞാൻ ഗുവാഹാട്ടി യൂണിവേഴ്സിറ്റിയിൽ ആസാമീസ് ഫോക്യൂലറിൽ പി എച്ച് ഡിയെടുക്കാൻ ഇറങ്ങിത്തിരിച്ചത്. വർഷം ഒന്നാകുമ്പോഴേക്കും ഞാനാകെ പാപ്പരാസിയായിപ്പോയി. അതിന്റെ തുടക്കമാണ് ഊരിവെച്ചയാ വിവാഹ മോതിരമന്ന് പണയപ്പെടുത്തിയത്.
അന്ന് രാത്രിയിലാ നാഗാലാന്റ് കാരീയെ ഓർത്ത് കിടന്നതുകൊണ്ടാണെന്ന് തോന്നുന്നു എഴുന്നേറ്റപ്പോൾ തൊട്ട് അവളെ പോയി കാണൂവെന്ന് ഉള്ള് പറയുന്നത്. ഉള്ള് പറഞ്ഞാൽ ഞാനത് അക്ഷരം പ്രതിയനുസരിക്കും. ഭാര്യയ്ക്ക് മറ്റൊരാളോട് അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോൾ സ്വയമൊഴിഞ്ഞ് അവരെ ഒന്നിപ്പിച്ചതും ഇതേ ഉള്ള് പറഞ്ഞിട്ടാണ്.
ഞാൻ പാൾത്തൻ ബസ്സാറിലെ എച്ചെന്നസ് ഗോൾഡിന്റെ വായ്പാ കൗണ്ടറിൽ ചെന്ന് ഐ ഹാവ് എ ഡൗട്ടെന്ന് പറഞ്ഞു. യെസെന്നും പറഞ്ഞ് അവളെന്നെ കേൾക്കാൻ തല ഉയർത്തിയപ്പോൾ നിങ്ങൾക്ക് വിവാഹ മോചിതനായ ഒരാളെ ഇഷ്ടപ്പെടാൻ പറ്റുമോയെന്ന് ചോദിച്ചിട്ട് ഞാൻ ഇറങ്ങിപ്പോയി.
എന്റെയുള്ള് പിറ്റേന്നും എന്നോട് അവളെ പോയി കാണാൻ നിർദ്ദേശിച്ചു. ചില്ല് കൂട്ടിന്റെ വിടവിലൂടെ മൂക്കും ചുണ്ടും അകത്തേക്കിട്ട് എന്നെയൊന്ന് പരിഗണിച്ചൂടെയെന്ന് ഞാൻ ചോദിച്ചു. അപ്പോഴവൾ എന്ത് റബ്ബിഷാഡോ താനീ പറയുന്നതെന്ന് ഇംഗ്ലീഷിൽ ചോദിച്ച് ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് നിന്നു. ചില്ലിൽ തട്ടി നിന്ന വണ്ടിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത് പോലെ ഞാൻ പാറി പോകുകയും ചെയ്തു.
പിന്നീടുള്ള ആറ് മാസങ്ങളിലും പലിശ അടക്കാൻ ഞാൻ അവിടെ പോയിരുന്നുവെങ്കിലും എന്റെ കണ്ണുകളെ അവളിൽ നിർത്തിയതേയില്ല. അവളുമൊന്നും സംസാരിച്ചില്ല. പണം വാങ്ങി രസീതി തരുമ്പോൾ തല ഉയർത്തിയൊന്ന് നോക്കുക മാത്രം ചെയ്യും.
അങ്ങനെയൊരു നാൾ മുഴുവൻ പണവുമായി മോതിരമെടുക്കാൻ ചെന്ന എന്നോട് അവൾ തിരിച്ച് പോകുകയാണോയെന്ന് ചോദിച്ചു. അതേയെന്ന് പറഞ്ഞ എന്നോട് കോഴ്സൊക്കെ കഴിഞ്ഞോയെന്നും ചോദിച്ചു. കഴിയാറായിയെന്ന് പറഞ്ഞപ്പോൾ അവളെനിക്ക് ആ മോതിരമെടുത്ത് തന്നു. എന്റെ നാട്ടിലേയും ഇവിടുത്തേയും തിരിച്ചറിയൽ കാർഡുകൾ പിൻ ചെയ്ത കടലാസിൽ ഒപ്പിട്ട് ഞാനത് കൈപറ്റി.
ഞാൻ അവളെ മറന്ന് തുടങ്ങിയതായിരുന്നു. വീണ്ടുമൊരു പിൻവിളിപോലെ ഏതോ മൂലയിൽ നിന്നെഴുന്നേറ്റ് അവൾ വീണ്ടും ഉള്ളിന്റെ തുമ്പത്ത് വന്നുനിന്നത് പോലെ. മോതിരവുമായി അവിടെ നിന്ന് ഇറങ്ങിയപ്പോൾ ഞാനാകെ അസ്വസ്ത്ഥനായി. എന്തിനായിരിക്കും അവളെന്റെ വിവരങ്ങളൊക്കെ അറിഞ്ഞ് വെച്ച് ചോദിച്ചത് ..!? എന്റെയുള്ളിൽ ഒരായിരം ചോദ്യങ്ങൾ തമ്മിൽ കലഹിച്ചു. എനിക്കിപ്പോഴും ഓർത്തെടുക്കാം. അന്നത്തെ ആ രാത്രിക്കൊരു കാൽ നട യാത്രക്കാരന്റെ വേഗതയായിരുന്നു.
ആഴ്ച്ചകൾ പിന്നേയും പോയി… എന്താണെന്നറിയില്ല… ഗുവഹാട്ടിയോട് യാത്ര പറയുന്നതിന് തൊട്ട് മുമ്പത്തെ നാൾ അവളെ വീണ്ടും ഞാൻ കണ്ടു. നാളെ പോകുകയാണെന്ന് പറഞ്ഞപ്പോൾ അവൾ ആ ചില്ലുകൂട്ടിനകത്ത് നിന്ന് പുറത്തേക്ക് വരാൻ തയ്യാറായി.
ആദ്യമായിട്ടാണ് അവളെ ഞാനാ കണ്ണാടിക്കൂടിന് പുറത്ത് വെച്ച് കാണാൻ പോകുന്നത്. ഞാൻ കണ്ണുകൾ കൂർപ്പിച്ചു. പക്ഷേ, എന്റെ ഊഹങ്ങൾക്കുമപ്പുറം അവളൊരു വല്ലാത്ത മുടന്തുമായാണ് പുറത്തേക്ക് വന്നത്. നടത്തത്തിന്റെ സഹായത്തിനായൊരു മെലിഞ്ഞ ഹാൻഡ് സ്റ്റിക്കുമുണ്ട്.
എന്റെ അന്താളിപ്പോടെയുള്ള നോട്ടം കണ്ടിട്ടായിരിക്കണം അന്ന് പറഞ്ഞതൊന്നും ഇപ്പോൾ പറയാൻ തോന്നുന്നില്ലാ അല്ലേയെന്നും പറഞ്ഞവൾ ചിരിച്ചത് . എനിക്ക് മറുപടിയുണ്ടായിരുന്നില്ല. വല്ലപ്പോഴുമൊക്കെ വിളിക്കൂവെന്നും പറഞ്ഞവൾ അവളുടെ നമ്പർ തന്നിട്ട് അകത്തേക്ക് പോയി.
ഒരു നാഗമുളക് കടിച്ച എരിവുമായി പിറ്റേന്ന് കാലത്ത് വരെ ഞാൻ
പരവേശനായി. അത് അവൾക്കും പകർന്ന് കൊടുക്കാനെന്നോണം എന്റെയുള്ള് എന്റെ ആ മോതിരം പിന്നേയും അവളിൽ തന്നെ പണയപ്പെടുത്തി. രസീതിയും പണവും വാങ്ങാതെ ഞാൻ ഇറങ്ങി പോകുന്നത് അവൾ നോക്കിനിൽക്കുക മാത്രം ചെയ്തു. നിനക്കായി തിരിച്ച് വരുമെന്ന് അതിലും ഭംഗിയായി അവളോട് പറയാൻ എനിക്കന്ന് അറിയില്ലായിരുന്നു…!!!