ജഡ്ജി നിങ്ങൾ കുറ്റം ചെയ്തോ എന്നുചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്…

Story written by Latheesh Kaitheri

എല്ലാ ദിവസവും താൻ പോകും, അവനെ റിമാന്‍ഡ് ചെയ്ത കണ്ണൂർ ജയിലിലേക്ക്.

ഒരുപാട് നേരം പുറത്ത് കാത്ത് നിന്ന് അവസാനം അവന്റെ അടുത്ത് എത്തുമ്പോൾ മനസ് മുഴുവൻ തളർന്ന് പോകും.

അവന്റെ മുഖത്തേക്ക് തല ഉയർത്തി വെച്ച് സംസാരിച്ച് തുടങ്ങുമ്പോൾ കരുതി വെച്ച വാക്കുകൾ പുറത്തേക്ക് വരാതെ മനസ്സിനകത്ത് തന്നെ ഉറക്കും.

അവനും തന്നോട് കാര്യമായി ഒന്നും പറയാറില്ല. നേർത്തതായി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തും.

ആകെ ചോദിക്കുന്നത് ഉമ്മയെ…

എന്റെ ഉമ്മ മനസ് വിഷമിച്ച് മയ്യത്താവാതെ നീ നോക്കണം എന്ന് പറഞ്ഞ് തുടങ്ങുമ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞ് തുടങ്ങും!

ഇന്ന് വിചാരണ ആയിരുന്നു.

വീട്ടിൽ നിന്നും ആരും കാണാൻ വരരുത്എന്ന് അവൻ നിർബന്ധം പറഞ്ഞിട്ടുണ്ട്.

അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവരാരും ഇന്ന് വന്നില്ല.

ജഡ്ജി നിങ്ങൾ കുറ്റം ചെയ്തോ എന്നുചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്.

“ഇല്ലാ, ഞാൻ ചെയ്തില്ല. ഞാൻ അജ്ജാതി കൂട്ടരല്ല.”

ചെറിയ കുട്ടിയെപോലെ പൊട്ടി കരയുന്ന അവനെ കണ്ട് ജഡ്ജിക്ക് ചെറിയ അലിവ് തോന്നി കാണും. പിന്നെ ഒന്നും അദ്ദേഹം ചോദിച്ചില്ല.

കരഞ്ഞ് തളർന്ന അവനെ ഒന്ന് തങ്ങാൻ അങ്ങോട്ട് അടുത്തപ്പോൾ പോലീസുകാരൻ തന്നെ നോട്ടം കൊണ്ട് ഭയപ്പെടുത്തി മാറ്റി നിർത്തിച്ചു.

അവന്റെ നെഞ്ച് പിടക്കുന്ന പിടപ്പ് തനിക്കറിയാം.

കൊച്ചുന്നാളിലെ ഉള്ള ഉറ്റ ചങ്ങാതി ആണ്.

അവന്റെ ഉമ്മക്കും എന്റെ അമ്മയ്ക്കും രണ്ടാളും മക്കളെ പോലെയാണ്,

അധികം സുഹൃത്തുക്കളില്ലാതെ ചെറിയ ചട്ടക്കൂടിനകത്ത് ജീവിച്ചവനാണ് അവൻ.

എന്നലോ എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ട്ടവും ആണ്.

ആരോടും വഴക്കിനോ വയ്യാവേലിക്കോ ഒന്നും പോകില്ല.

അവൻ ജയിലായി ഇന്നേ നിമിഷം വരെ തന്റെ അമ്മ തന്നോടൊന്നും മിണ്ടിയിട്ടില്ല.

ഇപ്രാവശ്യം വരുമ്പോൾ തനിക്കുള്ള വിസയും ആയി വരാമെന്ന് പറഞ്ഞാണ് ആള് പോയത് ഗൾഫിലേക്ക്.

പറഞ്ഞത് പോലെ തന്നെ വിസയും ആയി തന്നെയാണ് അവൻ വന്നത്.

കൂടാതെ വേറൊരു പ്രത്യേകത കൂടിയുണ്ട് ഈ വരവിന്. അവന്റെ നിക്കാഹുണ്ട്.

ഏത് ശപിക്കപ്പെട്ട നേരത്താണ് എന്നറിയില്ല. വല്യമ്മയുടെ മകൾക്ക് വീടുവെക്കാൻ നേരം കാശ് ആവശ്യം വന്നപ്പോൾ താൻ ഇവനെ വിളിച്ചു ചോദിച്ചത്.

“എടാ എന്റെ കയ്യിൽ കാശൊന്നുമില്ലെടാ. നിനക്കറിയില്ലേ? റസിയയുടെ നിക്കാഹിന്റെ കടം തീർത്ത് രണ്ട് മാസം കഴിഞ്ഞേ ഉള്ളൂ.”

എങ്കിലും താൻ ചോദിച്ചിട്ട് ഇല്ലാ എന്ന് പറഞ്ഞ ബുദ്ധിമുട്ട് കൊണ്ടാകണം. അന്ന് രാത്രി അവൻ വീണ്ടും വിളിച്ചു.

“ഞാൻ ഒരു കുറി വെക്കുന്നുണ്ട്. അത് വിളിച്ച് തരാം.”

എപ്പോഴെങ്കിലും നിക്കാഹ് നടക്കുവാണെങ്കിൽ അതിന് വേണ്ടിയുള്ള നീക്കിയിരിപ്പാണ് അത്.

അവൻ വിഷമിച്ചാണ് തരുന്നത് എന്നറിഞ്ഞിട്ടും എനിക്ക് വേണ്ട എന്ന് പറയാൻ തോന്നിയില്ല. കാരണം വല്യമ്മയുടെ മകളുടെ കള്ളക്കണ്ണീരായിരുന്നു അപ്പോഴെന്റെ മനസ്സിൽ മുന്നിട്ട് നിന്നത്.

മഴയ്ക്ക് മുമ്പേ വാർപ്പ് തീർക്കണം. ഒരു 3 മാസത്തിനുള്ളിൽ കാശ് തിരിച്ച് തരാം എന്ന് പറഞ്ഞു വാങ്ങിയ കാശാണ്. ഇപ്പോൾ വര്‍ഷം മൂന്നായി.

അതിനിടയിൽ അവൻ ഒരു പ്രാവശ്യം വന്നപ്പോഴും തന്നോട് ഈ കാശിനെ കുറിച്ചൊന്നും ചോദിച്ചില്ല.

ഒടുവിൽ ലീവ് കഴിഞ്ഞ് എയർ പോർട്ടിൽ കൊണ്ടുവിടാൻ നേരം താൻ അങ്ങോട്ട് കയറിയാ പറഞ്ഞത്, നിന്റെ നിക്കാഹിന്റെ സമയത്ത് അത് എപ്പോഴായാലും കാശ് റെഡി ആയിരിക്കുമെന്ന്.

ഇപ്രാവശ്യം അവൻ വന്നത് നിക്കാഹിനാണ് എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും, മനസ്സിൽ വേവലാതിയും അതിന്റെ ഇരട്ടിയായി കുന്ന് കൂടി!

അവളുടെ വീട്ടിൽ പോയി കാശിന്റെ കാര്യം പറഞ്ഞു.അലസമയാണ് അവൾ സംസാരിക്കുന്നത്.

കാര്യം ഒന്ന് കൂടി ശക്തമായ വാക്ക് കൊണ്ട് ഓർമ്മപ്പെടുത്തി അവിടെ നിന്നും ഇറങ്ങി.

തന്റെ ഭാഗത്ത് നിന്നും കാശിന്റെ കാര്യം പറയാത്തത് കൊണ്ടാവണം, അവൻ പറഞ്ഞു:

“എടാ ആ കാശ് എപ്പോഴാ കിട്ടുക? നിനക്കറിയാലോ അവിടുത്തെ എന്റെ ശമ്പളമൊക്കെ! എന്റെ കയ്യിൽ കാര്യമായി ഒന്നുമില്ല. പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നും മേടിക്കുന്നുമില്ല. ഒന്നും തരാനാവാത്ത പാവം കൂട്ടരാണവർ. ഉമ്മയെ പോലെ തന്നെ ഞാനും നല്ല ദീനുള്ള പെണ്ണ് മതിയെന്നേ ആഗ്രാഹിച്ചുള്ളു. ഇനി ദിവസങ്ങൾ കുറച്ചേ ഉള്ളൂ. ഒരു പാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ബാക്കി കിടക്കുന്നു. എന്തെങ്കിലും ഒരു സാധ്യത ഉണ്ടെങ്കിൽ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.”

അവന്റെ വാക്കുകൾ അമ്പ് പോലെ നെഞ്ചിലേക്ക് തുളച്ച് കയറുകയാണ്.

ആകെക്കൂടി മനസ് മരവിച്ച പോലെ.

രണ്ടും കൽപിച്ച് അവനേയും കൂട്ടി അപ്പോൾ തന്നെ വല്ല്യമ്മയുടെ മകളുടെ വീട്ടിലേക്ക് വിട്ടു.

അവിടെ അവളും രണ്ട് മക്കളും മാത്രമേ ഉള്ളൂ.

അവനെ നേരിൽ കാണിച്ച് അവന്റെ നിക്കാഹ് ആണ്, എന്തായാലും കാശ് കൊടുക്കണം എന്നൊക്കെ പറഞ്ഞിട്ടും അവൾക്ക് ലവലേശം കൂസലില്ല.

അവളുടെ നിൽപ്പ് കണ്ടപ്പോൾ എന്റെ സകല കണ്ട്രോളും പോയി.

ദേഷ്യത്തിൽ നല്ലവണ്ണം ശകാരിച്ചു.

അതിനെ അവൾ തെറിവിളി കൊണ്ട് നേരിട്ടപ്പോൾ ചുറ്റുവട്ടം ഉള്ളവർ അവിടേക്ക് വന്നു.

അനുജനായ എന്നെക്കണ്ട് പലരും തിരിച്ചു പോയി.

അപ്പോഴൊക്കെ വഴക്ക് വേണ്ട എന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്താനാണ് അവൻ നോക്കിയത്.

പൂർണ്ണമായും മനസ് തളർന്നു. രാത്രി പതിനൊന്ന് മണിയായപ്പോഴേക്കും അവനെയും വീട്ടിലിറക്കി സ്വന്തം വീട്ടിൽ കയറി.

അമ്മയോട് കാര്യം പറഞ്ഞു.

ഇടയിൽ നിന്ന് അവൾക്ക് കാശ് മേടിച്ച് കൊടുത്തതിന് അമ്മ ഒരുപാട് ശകാരിച്ചു.

“മനസ്സിൽ നന്മയുള്ളോനാ ഓൻ. അവനെ കരയിച്ചാൽ ദൈവം പൊറുക്കൂല. നമുക്ക് നമ്മുടെ വീട് പണയം വെച്ചായാലും അവന് കാശ് കൊടുക്കണം.” അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് എനിക്കും തോന്നി.

എനിക്കറിയാം അമ്മയ്ക്ക് അങ്ങനയെ ചിന്തിക്കാൻ പറ്റൂ. കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും ഒരു ചെറിയ തുക അവൻ എല്ലാ മാസവും അമ്മയ്ക്ക് അയച്ച് കൊടുക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും അമ്മയെ വിളിച്ചു സംസാരിക്കും. ഒരു പക്ഷെ അമ്മയുടെ മനസ്സിൽ എന്നേക്കാൾ സ്ഥാനം അവനായിരുന്നു.

അവളോട് വഴക്കിട്ട് ഉള്ള ഊര്‍ജ്ജം മൊത്തം പോയത് കൊണ്ടാകണം ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി.

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്.

സമയം നോക്കുമ്പോൾ ഒരു മണി.

ഷരീഫിന്റെ ഉമ്മയുടെ നമ്പർ

“എന്താ ഉമ്മാ?”

മറുവശത്തു ഷെരീഫിന്റെ ഉമ്മയുടെ കരഞ്ഞുതളർന്ന ശബ്ദമായിരുന്നു!

“പോലീസുകാര് വന്ന് ഷരീഫിനെ ബലമായി പിടിച്ച് കൊണ്ട് പോയി. അവരെന്റെ മുന്നിൽ നിന്ന് എന്റെ കുഞ്ഞിനെ അടിച്ചൊക്കെയാ ജീപ്പിൽ കയറ്റി കൊണ്ട് പോയത്. ആലോചിക്കും തോറും നെഞ്ച് പിടക്കുന്നു മോനെ! അവനെന്ത് തെറ്റാണ് ചെയ്തത്? നീയറിയാത്ത ഒരു കാര്യവും അവനില്ലാലോ?”

“ഞാൻ സ്റ്റേഷൻ വരെ ഒന്ന് പോയി നോക്കട്ടെ. ഉമ്മ ബേജാറാവാതെ ഇരിക്കൂ, ഞാൻ ഉടനെ അവനെയും കൂട്ടി പുരയിലേക്ക് വരും.”

കിടന്ന കിടപ്പിൽ ഇട്ട കുപ്പായവും ഇട്ട് സ്റ്റേഷനിലേക്ക് കയറുമ്പോൾ കരളലിയിക്കുന്ന കാഴ്ചയായിരുന്നു അവിടെ!

മുഖമൊക്കെ കരിവാളിച്ചിരിക്കുന്നു അവന്റെ.

നല്ലവണ്ണം അവർ അവനെ മർധിച്ചിരുന്നു.

S I യോട് പോയി കാരണം ആരാഞ്ഞപ്പോൾ ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കാൻ നോക്കി എന്നതായിരുന്നു കേസ്.

നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞിട്ടും അവർക്കൊന്നും വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ!

കാരണം ഈ കാര്യങ്ങൾ മാറ്റിപ്പറയുന്നത് കേൾക്കാൻ അവരും ഇഷ്ടപ്പെടുന്നില്ല. അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പാടേ അറിയാവുന്ന മാധ്യമ പ്രവർത്തകരെ ഒക്കെ വിളിച്ച് അവർ ആ വാർത്ത കൈമാറിയിരുന്നു.

സ്ത്രീകളോടുള്ള പരിഗണനക്ക് മുൻപിൽ അവൻ എന്ന പുരുഷൻ തീർത്തും അവഗണിക്കപ്പെട്ടു.

അവനെ പിന്നീട് ഒന്ന് കാണാനോ സംസാരിക്കാനോ പോലും അവർ സമ്മതിച്ചില്ല.

ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു.

പിറ്റെന്നാൾ അത്യാവശ്യം നല്ല രീതിയിൽ തന്നെ വാർത്താമാധ്യമങ്ങളിൽ വാർത്തയും വന്നു. പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനിടയിൽ ഇവിടെ വരെ വന്ന് സത്യം എന്തെന്നറിയാനുള്ള മാന്യതയും അവർ കാണിച്ചില്ല.

അവൾ എന്തിനാണ് തന്നെ ഒഴിവാക്കി, ആ പാവത്തിനെ ഇതിൽ കുടുക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല.

ഇന്നലെ അവളുടെ വക്കീൽ തന്റെ അടുത്ത് വന്നു. രണ്ട് ലക്ഷം രൂപ കൊടുത്താൽ കേസ് കോംപ്രമൈസിന് സമ്മതിക്കാം എന്ന് പറഞ്ഞു. കൂടാതെ കുടുംബത്തിൽ ഒരു പ്രശ്നം വേണ്ട എന്ന് വെച്ചാണ് നിന്റെ പേര് പറയാത്തത് എന്നും പറഞ്ഞു.

അവൾക്ക് കാശിന് ആർത്തിയാണ് എന്നെനിക്കറിയാം. അവനെ ഇതിൽ കുടുക്കിയാൽ നാളെയും കുറച്ച് കൂടി കാശ് ഊറ്റാനുള്ള വകുപ്പുണ്ടാകും എന്ന് കരുതിക്കാണും.

ഞാൻ ഓട്ട കാലണ ആണ് എന്നും അവൾക്കറിയാം.കൂടാതെ കുടുംബസ്വത്താണ്‌ ഭാഗം ചെയ്യാനുള്ളത്. ഈ സമയത്ത് തന്നെ ഇതിൽ കുടുക്കിയാൽ തന്റെ സഹോദരങ്ങൾ എല്ലാം ഇതിൽ നിന്നും മാറി നിൽക്കും എന്നൊക്കെ കരുതിക്കാണും.

അവൾ ചോദിച്ച രണ്ട് ലക്ഷത്തിന് പകരം എന്റെ ഓഹരി വിറ്റ് അഞ്ച് ലക്ഷം വേണമെങ്കിൽ ഞാൻ കൊടുത്തേനെ! പക്ഷെ അത് കൊണ്ട് അവന് നഷ്ടപ്പെട്ടതൊക്കെ തിരിച്ച് കിട്ടുമോ? മറ്റുള്ളവരുടെ മുൻപിൽ പീ ഡനക്കാരനായ അവനെ എല്ലാവരും ആ കണ്ണോട് കൂടിയല്ലേ നോക്കുള്ളു. കുടുംബത്തിലെ ഒരു കല്യാണത്തിന് പോലും അവനെ ഇനി ആരെങ്കിലും ക്ഷണിക്കുമോ?കൃത്യസമയത്ത് തിരിച്ച് കയറാൻ പറ്റാത്തത് കൊണ്ട് അവന് നഷ്ടപെടുന്ന അവന്റെ ജോലി, തുടർന്നങ്ങോട്ടുള്ള അവന്റെ ജീവിതം എങ്ങനെ അവൻ തുഴഞ്ഞ് കൊണ്ടുപോകും?

ആകെയുള്ള ഒരു സമാധാനം കാര്യങ്ങൾ അറിഞ്ഞപ്പോൾ പെണ്ണും പെണ്ണിന്റെ വീട്ടുകാരും അവനെ തള്ളിപ്പറഞ്ഞില്ല എന്നുള്ളതാണ്.

എങ്ങനെയും അവൾക്ക് രണ്ട് ലക്ഷം കൊടുത്ത് അവനെ ഇതിൽ നിന്നും മോചിപ്പിക്കണം.

എല്ലാ നിയമങ്ങളും ആദ്യം സ്ത്രീക്ക് വേണ്ടി പച്ചക്കൊടി പിടിക്കുന്ന ഈ നാട്ടിൽ ഇനിയും ഒരു സ്ത്രീയോട് യുദ്ധത്തിന് പോയാൽ ദയനീയമായി തോൽക്കുകയേ ഉള്ളു.

അവസാനവട്ടം കണ്ടപ്പോൾ അവൻ കണ്ണ് നിറഞ്ഞ് പറഞ്ഞതാ, “ ഇത് എന്റെ വിധിയാണ്. അത് അനുഭവിച്ചേ പറ്റൂ. പടച്ചോന്റെ കിത്താബ് മാറ്റിയെഴുതാൻ നമുക്ക് പറ്റില്ല, എങ്കിലും ഇനി ഞാൻ ആ നാട്ടിലോട്ടില്ല, ആരുടെയും മുഖത്ത് നോക്കാനുള്ള ശക്തിയില്ല എനിക്ക്. അവരുടെ ചോദ്യശരങ്ങൾ ഏറ്റുവാങ്ങാൻ ഈ നെഞ്ചിന് ഉറപ്പ് പോരാ. ഉമ്മയെയും കൂട്ടി ആരും കാണാത്ത എന്നെ അറിയാത്ത ദൂരെ ഒരിടത്തേക്ക് പോകണം. അവിടെയും വല്ലപ്പോഴുമെങ്കിലും നീ വരണം. ഈ ലോകത്ത് നിന്നെ പോലുള്ള ചെങ്ങായി എനിക്ക് നീയേ ഉണ്ടാകൂ.”

അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീർത്തുള്ളികളെ പിന്നോട്ടു വലിച്ചു ഒന്നും പറയാതെ തിരിഞ്ഞ് നടക്കുമ്പോൾ മനസ് കൊണ്ട് ഒരായിരം വട്ടം അവന്റെ കാലിൽ വീണ് മാപ്പിരക്കുകയായിരുന്നു ഞാൻ. ഞാനല്ല ചങ്ങായി, നിന്നെപ്പോലെ ഒരാളെ ചങ്കായി കിട്ടിയ ഞാനാണ് ഭാഗ്യവാൻ

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *