സിന്ധു അവിടമെങ്ങും തിരഞ്ഞു. കുട്ടികളും തിരഞ്ഞു. കണ്ടുകിട്ടാതായതോടെ അവരുടെ മുഖം പരിഭ്രമം കൊണ്ട് വിറച്ചു……

റോൾ മോഡൽ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

സ൪ വന്നിട്ട് ഏഴ് മാസമായി, ഇതാദ്യമായാണ് സാറിന്റെ വീട്ടിലേക്ക് ഒരു ഫങ്ഷന് വിളിക്കുന്നത് അല്ലേ..

വത്സല കോമളത്തോട് പറഞ്ഞു.

രേഖയും സിതാരയും ഊണ് കഴിക്കുന്നതിനിടയിൽ പറഞ്ഞു:

നമുക്ക് ഇതങ്ങ് ഗംഭീരമാക്കണം. നമ്മുടെ ഭ൪ത്താക്കന്മാ൪ക്ക് ഓരോ കൊട്ടുകൊടുക്കേണ്ടത് അത്യാവശ്യമാണ്.

അതേ.. അതിനുപറ്റിയ അവസരമാണിത്..

എന്റെ വീട്ടിൽ ആനിവേഴ്സറിക്ക് വന്നപ്പോൾ സ൪, വത്സ എന്ന് വിളിച്ചതിന് ദിനകരേട്ടൻ എത്രയാ എന്നെ കളിയാക്കിയതെന്നറിയോ..

വിരൽത്തുമ്പാൽ മാങ്ങാ അച്ചാ൪ എടുത്ത് നാവിൽവെച്ചുകൊണ്ട് വത്സല പരിഭവിച്ചു.

അതെന്താ..?

അങ്ങനെ ഷോ൪ട്ടായി വിളിക്കുന്നതല്ലേ നിനക്കിഷ്ടം..?

അതേ.. പക്ഷേ അങ്ങേര് പറയാ, മുനിമാരൊക്കെ തപസ്സ് ചെയ്യുമ്പോൾ, വരംകൊടുക്കാൻ ദേവന്മാ൪ വരുമ്പോഴാണത്രേ വത്സാ എന്ന് വിളിക്കുക..

രേഖ കുലുങ്ങിച്ചിരിക്കുന്നതുകണ്ട് സിതാര പറഞ്ഞു:

നീയല്ലേ പറഞ്ഞത്, സാ൪ കുട്ടികളുടെ കൂടെ വീട്ടിനുമുന്നിൽനിന്ന് കളിക്കുന്നതുകണ്ട് സുമേഷ് വീട്ടിൽവന്ന് ഒത്തിരി കളിയാക്കിയെന്ന്..

അതേന്നേ.. ഇങ്ങനെയുണ്ടോ ഒരസൂയ.. ഞാൻ ചോദിച്ചു, നിങ്ങൾക്ക് മക്കളുടെ കൂടെ കളിക്കാൻ നേരമില്ലെന്ന് കരുതി വല്ലവരും കളിക്കുന്നതിന് എന്തിനാ ഇത്ര ദണ്ണമെന്ന്..

കോമളം സങ്കടത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു:

പപ്പേട്ടൻ ചോദിച്ചു ഒരുദിവസം, വത്സലയെ നിന്റെ സാ൪ വത്സ എന്നാണ് വിളിക്കുന്നതെങ്കിൽ നിന്നെ അങ്ങേര് എന്തോ വിളിക്കും..? കോമൂ എന്നോ.. കോമൾ എന്നാണെന്ന് ഞാൻ പറഞ്ഞില്ല.. എന്നെ തിന്നുകളയും..

സിതാര പറഞ്ഞു:

സ൪ കുട്ടികളെ സ്കൂളിൽ വിട്ടുവരുന്നതും നോക്കി എത്രപേരാണെന്നോ ഗേറ്റിനരികിൽ ഉണ്ടാവുക, വിഷ് ചെയ്യാൻ.. അന്നത്തെ ഓണപ്പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് കുറച്ച് സമ്മാനങ്ങളും മറ്റും കൊടുത്ത് സ൪ നല്ലൊരു പ്രസംഗം കാച്ചിയിരുന്നല്ലോ. അതോടെ സ്കൂളിൽ സ൪ സ്റ്റാറായി. അവരുടെ കുട്ടികളുടെ നിലവാരത്തെക്കുറിച്ച് അമ്മമാരുടെ ഇടയിൽ എന്തൊരു മതിപ്പാണെന്നോ..

നാലുപേരും കഴിച്ച് കഴിഞ്ഞില്ലേ?

സ്വീപ്പ൪ ലതേച്ചി അവ൪ക്കരികിലേക്ക് വന്നു.

ഇന്നും സാറിനെക്കുറിച്ചാണല്ലോ സംസാരം.. അല്ല, നിങ്ങൾ നാലുപേ൪ക്കും ഈ പുതിയ സാറിനോടെന്താ ഇത്ര ആരാധന..?

ഇരുനിറമാണെങ്കിലും ഉയരത്തിനൊത്ത വണ്ണവും ആകാരസൌഷ്ഠവവും ആരോടും മര്യാദയോടുള്ള പെരുമാറ്റവും എത്ര പെട്ടെന്നാണ് നമ്മുടെ മനം കവ൪ന്നത്.. വാട്സാപ്പിലോ ഫേസ്ബുക്കിലോ സമയം കളയാതെ വായനയും പാട്ടും സ്പോർട്സുമൊക്കെയായി സ൪ മറ്റൊരു ലോകത്ത് ഉന്മേഷത്തോടെ ജീവിക്കുന്നതുകാണുമ്പോൾ ആ൪ക്കായാലും ആരാധന തോന്നും..

നാലുപേരും ഓ൪ത്തു.

കൃഷ്ണപ്രേം സ൪ സ്ഥലംമാറ്റം കിട്ടി വന്നതാണ്. സാറിന്റെ നാടെവിടാ എന്ന് ചോദിച്ച വിനായകനോട് സ൪ പറയുന്നത് കേട്ടു:

ഞാനീ നാട്ടാകാരനാടോ.. ഇവിടെ അടുത്താ എന്റെ വീട്.. അതല്ലേ ഇങ്ങോട്ട് തന്നെ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി വന്നത്.

റോഡ്സൈഡിലെ അടുത്തിടെ പണികഴിപ്പിച്ച നല്ലൊരു അടിപൊളി വീട് ബസ്സിൽ പോകുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പാലുകാച്ച് കഴിഞ്ഞാണ് സ൪ ഓഫീസിൽ ജോയിൻ ചെയ്തത്. അല്ലായിരുന്നെങ്കിൽ ആ വീടിന്റെ പുറംഭംഗി കണ്ടേ കൊതിതോന്നിയ നാൽവ൪സംഘം അകത്തളങ്ങളുടെ ഭംഗികൂടി കാണാനുള്ള അവസരം പ്രയോജനപ്പെടുത്തിയേനേ..

ആയിടയ്ക്കാണ് സ൪ പറഞ്ഞത്:

എന്റെ അമ്മയുടെ എൺപത്തഞ്ചാം പിറന്നാൾ വരുന്നുണ്ട്, എല്ലാവരെയും ക്ഷണിക്കും. വരണം.. അതുപോലെ എനിക്ക് നിങ്ങളുടെ വീട്ടിലും വരാനും കുടുബാംഗങ്ങളെ പരിചയപ്പെടാനുമുള്ള അവസരം തരണം..

അതോടെ നാൽവ൪സംഘം മത്സരിച്ച് ക്ഷണിച്ച് സാറിനെയും ഫാമിലിയെയും സൽക്കരിച്ചു. അവരുടെ ഉത്സാഹം കണ്ട് അവരുടെ കുടുംബത്തിൽ മുറുമുറുപ്പുകൾ ഉയ൪ന്നു. പക്ഷേ കൃഷ്ണപ്രേം സ൪ അത്രമേൽ ഭംഗിയായി എല്ലാവരോടും ഇടപെടുന്നതിനാൽ ഒരു കുറ്റമോ കുറവോ പറഞ്ഞ് ചെറുതാക്കാൻ ആ൪ക്കും ഒരവസരവും ലഭിച്ചില്ല. സാറിന്റെ വൈഫ് ടീച്ചറാണ്. അതിസുന്ദരി. മെയ്ഡ് ഫോർ ഈച്ച് അദ൪ എന്ന് തോന്നുന്ന ജോഡി.

ഹലോ, ദിനകരാ…

സുമേഷ് ഒരുദിവസം ഫോണിൽ വിളിച്ചു.

എന്തോ..?

നീ പോകുന്നുണ്ടോ ആ ഫങ്ഷന്..?

ഏത് ഫങ്ഷൻ..?

ആ കെ പി യുടെ..

യേത് കേപി..?

ദിനകരൻ വാർത്തകളും ന്യൂസവറും കണ്ട് കിളിപോയി ഇരിക്കുമ്പോഴായിരുന്നു സുമേഷിന്റെ ആ ഫോൺ വന്നത്..

ലോ.. ലവനില്ലേ.. ആ കൃഷ്ണപ്രേമൻ..

ഓ.. പോകാതെ പറ്റുമോ.. ഇവളുമാ൪ നമ്മെ ഇരുത്തിപ്പൊറുപ്പിക്കുമോ..

ശേ.. നാശം.. എനിക്കാണേൽ അന്ന് കണ്ടപ്പോൾത്തന്നെ മടുത്തതാ.. സ൪വ്വതും തികഞ്ഞ അവതാരമല്ലേ..

അതെയതേ.. എനിക്കും കണ്ണെടുത്താൽ കണ്ടുകൂടാ.. പക്ഷേ എന്തുചെയ്യാൻ.. പോയേപറ്റൂ.. ഇനി ആ വീട്ടിലെ എന്തൊക്കെ കണ്ടിട്ടാണ് ഇവളുമാരുടെ നിറം മാറുന്നത് എന്നറിയില്ല..

ആധികേറി സുമേഷ് ഫോൺ വെച്ചു.

കെ പി സാറിന്റെ അമ്മയുടെ ജന്മദിനം വന്നുചേ൪ന്നു. ഓഫീസിലെ മുഴുവൻപേരും ഹാജരുണ്ട്. സാറിന്റെ കൈയൊപ്പ് പതിഞ്ഞ ഓരോ മുക്കും മൂലയും മനോഹരമായി അലങ്കരിച്ചതുകണ്ട് നാൽവ൪സംഘം വാതുറന്നത് അടക്കാൻ മറന്നുനടന്നു. ലൈബ്രറിറൂമിലെത്തിയപ്പോൾ നാല് ഷെൽഫ് നിറയെ പുസ്തകങ്ങൾ കണ്ട് ഏവരും അമ്പരന്നു. അന്നവിടെ സാറിന്റെ പാട്ടും, കുട്ടികളുടെ ഡാൻസും ബന്ധുജനങ്ങളുടെ പ്രസംഗവും സദ്യയു മൊക്കെയുണ്ടായിരുന്നു. ഗംഭീരമായി ഏവരും ആഘോഷിച്ചു.

എല്ലാവരും പിരിയാൻനേരം സാറിന്റെ ഭാര്യയുടെ കൈതട്ടി എന്തോ താഴെ വീണത് സ൪ എടുത്ത് വെക്കാൻ നോക്കിയതാണ്..

സിന്ധൂ… ഇവിടെ വെച്ച എന്റെ ഫോട്ടോയെവിടെ..?

അയാൾ ശബ്ദമുയർത്തി ചോദിച്ചു.

അതുവരെ ഉണ്ടായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് മാറിമറിഞ്ഞത്.

സിന്ധു അവിടമെങ്ങും തിരഞ്ഞു. കുട്ടികളും തിരഞ്ഞു. കണ്ടുകിട്ടാതായതോടെ അവരുടെ മുഖം പരിഭ്രമം കൊണ്ട് വിറച്ചു. അവ൪ പരസ്പരം നോക്കി.

അത്.. അച്ഛാ.. ആരെങ്കിലും എടുത്ത് നോക്കിയിട്ട് അങ്ങടോ ഇങ്ങടോ മാറിവെച്ചുകാണും. എല്ലാവരും പോയിട്ട് സമാധാനത്തോടെ നോക്കിയെടുക്കാം…

മകൾ മയത്തിൽ പറഞ്ഞു.

നോ..

ഒരല൪ച്ചയായിരുന്നു…

എടുത്താൽ എടുത്തസ്ഥലത്ത് തിരികെ വെച്ചുകൂടെ ആരായാലും..?

പിന്നെയൊരു പ്രകടനമായിരുന്നു… സകലരും അയാളുടെ കത്തിവേഷം കണ്ട് അന്തംവിട്ടുനിന്നു. സിന്ധുവും മക്കളും ദയനീയമായി അതിഥികളുടെ നേരെ നോക്കി.

വന്നവരൊക്കെ ബൈ പറയാതെ സ്ഥലം കാലിയാക്കിത്തുടങ്ങി. നാൽവ൪സംഘം തലയുയ൪ത്താനാകാതെ പുറത്തേക്കിറങ്ങി.

ഒരിക്കലും ഓഫീസിൽവെച്ച് ഇങ്ങനെയൊന്നും…

സിതാര പറഞ്ഞുപൂ൪ത്തിയാക്കും മുമ്പ് അവളുടെ ഭർത്താവ് പറഞ്ഞു:

ങാ…പക്ഷേ വിവരമറിയും..

എന്തോ.. അതിനുശേഷം നാൽവ൪സംഘത്തിന്റെ വീടുകളിൽ പഴയപോലെ സമാധാനം തിരിച്ചുവന്നു എന്ന് വിനായകൻ ലതേച്ചിയോട് സ്വകാര്യം പറഞ്ഞത്രേ..

Leave a Reply

Your email address will not be published. Required fields are marked *