ഇങ്ങനെയൊക്കെ പറയുവാൻ ആരാണ് നിന്നെ പഠിപ്പിച്ചത്…. ഇത്ര കാല മായിട്ടും, അമ്മയുടെ നേർക്ക്, ഒരു വാക്കുപോലും, ഉരിയാടാതെ അനുസരണയോടെ നിന്ന് നീ……

പാതി

എഴുത്ത്:- മിത്ര വിന്ദ

“ദേവീ….. നീ കാലത്തെ തന്നെ ഉണർന്നോ”

രാജീവൻ അടുക്കളയിലേക്ക് വന്നപ്പോൾ ദേവി ഉച്ചത്തേക്ക് ഉള്ളത് വരെയും കാലം ആക്കി കഴിഞ്ഞിരുന്നു.

“ഞാൻ.. എല്ലാ ദിവസം നേരത്തെ ഉണരുന്നത് അല്ലേ ഏട്ടാ… പിന്നെ എന്താ “

“ഇന്നലെ രാത്രിയിൽ മുഴുവൻ വയ്യാണ്ടായി കിടക്കുവല്ലായിരുന്നോ നീയ്… പനിയും തലവേദനയും ഒക്കെ മാറിയോ… എവിടെ നോക്കട്ടെ “

ഭർത്താവ് അവളുടെ അടുത്തേക്ക് വന്നു നിന്നു അവളുടെ നെറ്റിമേൽ തന്റെ കൈ പത്തി വെച്ചു നോക്കി.

“കുറവുണ്ട് ഏട്ടാ….. ഏട്ടൻ മുറിയിലേക്ക് പൊയ്ക്കോളൂ.. ഇനി അമ്മയോ, ഭാമേടത്തി യൊ ഒക്കെ ഉണർന്ന് വന്നാൽ പിന്നെ, ഇതു കണ്ടാൽ അതോടെ തീരും ഇന്നത്തെ കാര്യങൾ..

“ആര് കണ്ടാലും എന്താടി… വേറെ ആരും അല്ലല്ലോ

നീ എന്റെ ഭാര്യ അല്ലേ…”

അവൻ പറഞ്ഞു തീർന്നില്ല അതിനു മുന്നേ അവന്റെ സഹോദരി ഭാമ അവിടേക്ക് കയറി വന്നു.

“നീ ഇതു എന്ത് ചെയ്യുവാടാ… നിനക്ക് കുറച്ചു നേരം കൂടി കിടന്ന് ഉറങ്ങീട്ട് വന്നാൽ പോരേ “

“ദേവി യ്ക്ക് ആണെങ്കിൽ രാത്രിയിൽ മുഴോനും പനി ആയിരുന്നു ….. എന്നിട്ടും ഇവൾ പുലർച്ചെ തന്നെ അടുക്കളയിൽ കയറി.. ആരോഗ്യം നോക്കാതെ ഇങ്ങനെ നടന്നാൽ മതിയോ ഏടത്തി… ഞാൻ രണ്ടെണം പറയുക ആയിരുന്നു ഇവളോട് “

അല്പം ഉച്ചത്തിൽ അവൻ പറഞ്ഞു.

“ആരോഗ്യം നോക്കി ഇരുന്നാൽ വായിലേക്ക് എന്തേലും ചെല്ലുവോട….”

സാവിത്രിയമ്മ കണ്ണട ഒന്നു ഇളക്കികൊണ്ട് മകന്റെ അടുത്തേക്ക് വന്നു.

“വായിലേക്ക് എന്തേലും ചെല്ലണമെങ്കിൽ, അമ്മ യും ഏടത്തിയും നേരത്തെ എഴുന്നേൽക്കണം .. അല്ലാതെ ഉച്ച വരെയും കിടന്നു ഉറങ്ങിയിട്ട് എഴുനേറ്റ് ഊണ് കഴിയ്ക്കാനായി അല്ല വരേണ്ടത്….”

രണ്ടാളെയും നോക്കി ക്ഷോഭിച്ചു കൊണ്ട് അവൻ ഉമ്മറത്തേക്ക് ഇറങ്ങി പോയ്‌.

തലയിണ മന്ത്രത്തിന്റെ ശക്തി..

അല്ലാതെ എന്ത് പറയാനാ മോളെ…. പക്ഷെ വിരട്ടൽ ഒന്നും.ഇങ്ങട് ചിലവാകില്ല…. ഇതു ആള് വേറെ ആണ്…

സാവിത്രിയമ്മ മകളോടായി കടുപ്പത്തിൽ പറഞ്ഞു.

എന്നിട്ട് ചവിട്ടിത്തുള്ളി കൊണ്ട് ഇറങ്ങി വെളിയിലേക്ക് പോയ്‌.

****************

ഇതു രാജീവൻ..

കിഴക്കെ വീട്ടിലെ പരേതനായ ശ്രീധരന്റെ യും സാവിത്രി യുടെയും മൂന്നാമത്തെ മകൻ.

മൂത്തത് ഭാമ..

ഭർത്താവ് മരിച്ച ശേഷം സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു.

ഒരു മകൾ ഉള്ളത് വിവാഹ കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ആണ്..

രണ്ടാമൻ ശേഖർ…

അയാൾ ഒരു കോൺട്രാക്ടർ ആണ്.

ഭാര്യ യും മക്കളും ഒത്തു തരക്കേടില്ലാതെ കഴിയുന്നു.

രാജീവൻ ആണെങ്കിൽ ഒരു പ്രവാസി ആയിരുന്നു…

15വർഷത്തെ പ്രവാസം മതിയാക്കി ഇപ്പൊൾ നാട്ടിലേക്ക് തിരികെ വന്നു.

എന്തെങ്കിലും ബിസിനസ്‌ ചെയ്തു ജീവിക്കാം എന്നോർത്ത് കൊണ്ട്.

അതിനേക്കാൾ ഉപരി, അവനെ നാട്ടിലേക്ക് വരാനായി കൂടുതൽ സമ്മർദ്ദം ചെലുത്തിയ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.

തന്റെ ഭാര്യ.. ശ്രീദേവി..

വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം ആയി..

പക്ഷെ തങ്ങൾക്ക് ഒരു കുഞ്ഞ്.. ആണ് ഭാഗ്യം ഇതെ വരെ ആയിട്ടും ഈശ്വരൻ തന്നിട്ടില്ല..

കഴിഞ്ഞ ലീവിന് വന്നപ്പോൾ രണ്ടാളും കൂടി ഒരു ഹോസ്പിറ്റലിൽ പോയിരിന്നു.

കുറഞ്ഞത് ആറ് മാസം എങ്കിലും നാട്ടിൽ നിൽക്കാൻ ഉള്ള രീതിയിൽ വരുവാൻ ആയിരുന്നു dr വൈദേഹി അന്ന് അറിയിച്ചത്..

പക്ഷെ ഒരു മാസം…

അതിൽ കൂടുതൽ ഒറ്റ ദിവസം പോലും തനിക്ക് തന്റെ നാട്ടിൽ ഈ പതിനഞ്ചു വർഷത്തിനിടയിൽ സാധിച്ചിട്ടില്ല..

വിവാഹം കഴിഞ്ഞു പിറ്റേ ദിവസം തന്നെ തന്റെ പെണ്ണിനെ പിരിഞ്ഞു പോകേണ്ടി വന്നവൻ ആണ്…

അമ്പല മുറ്റത്തെ ആൽത്തറയിൽ ഇരുന്നു കൊണ്ട്, അവൻ ഓരോന്ന് ആലോചിക്കുക ആയിരുന്നു..

അപ്പോളാണ് ഫോൺ ബെല്ലടിച്ചത്.

നോക്കിയപ്പോൾ ദേവി ആണ്.

“ഹെലോ… ദേവി…”

“ഏട്ടാ… ഇതു എവിടെയാ”

“ഞാൻ ഇവിടെ ഉണ്ട്.. എന്താടി “…

“ഒന്നുല്ല്യ…ഊണ് കഴിക്കണ്ടേ….. കാണാഞ്ഞത് കൊണ്ടാ “

“ഒരു പത്തു മിനിറ്റ്… ദാ വരുന്നു “

അവൻ ഫോൺ കട്ട്‌ ചെയ്തു.

സ്വീകരണ മുറിയിൽ നിന്നും പൊട്ടിച്ചിരികളും ആർത്ത നാദങ്ങളും ഉയർന്നു വ
രുന്നുണ്ട്.

അമ്മയും ഏടത്തിയും കൂടി ഇരുന്ന് ടി വി കാണുന്നത് ആണ്.

അവൻ അവരെ രണ്ടാളെയും ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയ്‌.

മുറിയിൽ എത്തിയപ്പോൾ വെള്ളം വീഴുന്ന ശബ്ദം കേട്ടു.

ദേവി കുളിക്കുക ആണെന്ന് തോന്നുന്നു.

അവൻ ഷർട്ട്‌ മാറി ഇട്ടിട്ട് കസേരയിൽ ഇരുന്നു.

അല്പം കഴിഞ്ഞതും ദേവി കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു.

“ആഹ്…. ഏട്ടൻ ഇതു എപ്പോ വന്നു… ഞാൻ കുറെ നേരം നോക്കി ഇരുന്നിട്ടാണു കുളിയ്ക്കാൻ കേറിയേ “?

തോർത്ത്‌ തലമുടിയിൽ ചുഴറ്റി കൊണ്ട് അവൾ ഭർത്താവിന്റെ അരികിലേക്ക് വന്നു….

“ഇപ്പൊ ഇങ്ങട് എത്തിയതേ ഒള്ളു… നീ വാ നമ്മൾക്ക് ഭക്ഷണം കഴിക്കാം…”

“മ്മ്…..”

രണ്ടാളും കൂടി വെളിയിലേക്ക് ഇറങ്ങി പോയ്‌.

ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേറ്റു.

*************

എങ്ങോട്ടാ കാലത്തെ കുളിയും കഴിഞ്ഞു..

സാവിത്രിയമ്മ ആണെകിൽ ദേവിയെ അടിമുടി നോക്കി..

ഹോസ്പിറ്റലിൽ പോകാനായി അവൾ തിടുക്കത്തിൽ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നതായിരുന്നു.

“അത് പിന്നെ അമ്മേ….”

അത്രമാത്രം പറഞ്ഞപ്പോളേക്കും രാജീവൻ എത്തിയിരുന്നു.

“അമ്മേ… ഞങ്ങൾ രണ്ടാളും കൂടി ഒന്നു കറങ്ങാൻ പോകുവാ…. വൈകുന്നേരം തിരിച്ചു എത്തുക ഒള്ളു….”

ഷർട്ട്‌ ന്റെ കൈ തെറുത്തു കേറ്റി കൊണ്ട് മകൻ വന്നതും സാവിത്രി മകനെ സൂക്ഷിച്ചു നോക്കി.

എന്താ അമ്മ ഇങ്ങനെ നോക്കുന്നെ… ഞാൻ പറഞ്ഞത് കേട്ടില്ലേ….

“കേട്ടു…..നീ നിന്റെ ഭാര്യയെയും കൂട്ടി കറങ്ങാൻ പോയിട്ട് വാടാ…

“ഓക്കേ അമ്മേ…..”

അവൻ അവരുടെ തോളിൽ ഒന്നു തട്ടി.

“എന്താടാ നിനക്ക് ഇത്രയും ഇളക്കം…..”

ഭാമ ആയിരുന്നു അതു..

” ഏടത്തിക്ക് അങ്ങനെ തോന്നിയോ “

” ആ തോന്നി അതുകൊണ്ടല്ലേ പറഞ്ഞത്…. “

“മ്മ്…….. ദേവി ഇങ്ങനെ ഇവിടെ, പണി ചെയ്തു കൊണ്ട് നിന്നാലേ നമ്മുടെ പ്ലാനിങ് ഒന്നും നടക്കുകയില്ല…. വേഗം ആവട്ടെ പോയി റെഡിയായി വരൂ….ഞാൻ വണ്ടി ഇറക്കാൻ പോവുക….”

രാജീവൻ ഉമ്മറത്തേക്ക് ഇറങ്ങി..

കരി നീല നിറമുള്ള ഒരു കോട്ടൺ സാരിയും ഉടുത്തുകൊണ്ട്, ദേവി ഓടി ഇറങ്ങി വന്നു.

*****************

ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒന്നിച്ച് ഇങ്ങനെ ഒരു യാത്ര….

രാജീവൻ ലീവിന് വരുമ്പോൾ എല്ലാം, എവിടെയെങ്കിലും ഒക്കെ ഒന്ന്,ദേവി യെയും കൂട്ടി പോകണം എന്ന് വിചാരിച്ചാലും, അതൊന്നും നടക്കുകയില്ല…കാരണം, എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് അമ്മയും ഭാമേടത്തിയും മുൻപിൽ കാണും..അത് കാണുമ്പോൾ തന്നെ ദേവി പുറകിലേക്ക് വലിയും… പിന്നീട് തനിക്കും ദേഷ്യമാകും…അങ്ങനെയായിരുന്നു ഈ കഴിഞ്ഞ നാളുകൾ എല്ലാം…

ഇത് താൻ ദേവിയോട് പോലും പറഞ്ഞിരുന്നില്ല ഇങ്ങനെ ഒരു യാത്രയെ കുറിച്ച്…..

എറണാകുളത്തുള്ള ലക്ഷ്മി ഹോസ്പിറ്റലിൽ ആണ് ദേവിയെയും കൂട്ടി രാജീവൻ ചെന്നെത്തിയത്…

ഡോക്ടറെ കണ്ടു ഇരുവരും ചെക്കപ്പ് ഒക്കെ നടത്തി…

” ഈ പറയുന്ന യാതൊരുവിധ പ്രശ്നങ്ങളും നിങ്ങൾക്ക് രണ്ടാൾക്കും ഇല്ല…. ആദ്യമായി നിങ്ങൾക്ക് വേണ്ടത്,സമാധാനത്തിലും സന്തോഷത്തിലും ഉള്ള ഒരു ജീവിതമാണ്….. നിങ്ങൾ നിങ്ങളെ അറിഞ്ഞു ജീവിക്കുക….. പരസ്പരം മനസ്സിലാക്കുക…..ഈ ടെൻഷൻ ഒക്കെ ദൂരേക്ക് വലിച്ചെറിയൂ…..എന്നിട്ടും ഈശ്വരൻ നിങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നില്ലെങ്കിൽ എന്റെ അടുത്തേക്ക് വരിക…..

അതായിരുന്നു ഡോക്ടർ മൃദുല വിജയ് അവരോട് പറഞ്ഞ വാക്കുകൾ..

അവിടെനിന്നും ഇറങ്ങുമ്പോഴേക്കും രാജീവൻ തന്റെ ജീവിതത്തിലേക്ക് വേണ്ട കുറച്ചു സുപ്രധാനമായ തീരുമാനങ്ങളൊക്കെ എടുത്തിരുന്നു…

ദേവിയെയും കൂട്ടി അവൻ നേരെ വീട്ടിലേക്ക് ചെന്നു…

വരാൻ താമസിച്ചു എന്നും പറഞ്ഞ് അമ്മയുടെയും ഏടത്തിയുടെയും ശകാരവർഷങ്ങൾ തുടങ്ങുകയായി..

” എവിടെ നിരങ്ങാൻ പോയതായിരുന്നു…. ഉടുത്തൊരുങ്ങി ഇറങ്ങിയാൽ മതിയല്ലോ….ഈ വീട്ടിൽ ജോലി എന്തെല്ലാം ഉണ്ടായിരുന്നു…. ആരും ചെയ്യും എന്ന് കരുതി ആയിരുന്നു നീ…. കെട്ടിലമ്മ ആയി കഴിയാൻ ആണോടി ഭാവം…. “

ദേവി ഒന്നും പറയാതെ കൊണ്ട് ഒരു മൂലയ്ക്ക് മുഖവും താഴ്ത്തി നിന്നു…

” ഞാൻ എന്റെ ഭാര്യയെയും കൂട്ടി എവിടെ വേണമെങ്കിലും പോകും…. ഇതൊക്കെ ചോദിക്കുവാൻ നിങ്ങൾക്ക് എന്താണ് അവകാശം…. “

ആദ്യമായി രാജീവൻ അമ്മയുടെ നേർക്ക് ശബ്ദമുയർത്തി..

“ട…. ഇങ്ങനെയൊക്കെ പറയുവാൻ ആരാണ് നിന്നെ പഠിപ്പിച്ചത്…. ഇത്ര കാല മായിട്ടും, അമ്മയുടെ നേർക്ക്, ഒരു വാക്കുപോലും, ഉരിയാടാതെ അനുസരണയോടെ നിന്ന് നീ…… ഇത്രമാത്രം എന്റെ അനിയനെ നീ മാറ്റിയെടുത്തല്ലോടി…”

ഭാമ അവളുടെ വലതു കൈ, ദേവിയുടെ നേർക്ക് ഉയർത്തിയതും, രാജീവൻ ആ കൈയിൽ കയറി പിടിച്ചു..

“ടാ……”

” തൊട്ടുപോകരുത് എന്റെ ഭാര്യയെ….. ഇത്രയും കാലം ഒരു അടിമയെ പോലെ അവൾ ഇവിടെ കഴിഞ്ഞു…… ഇനി ഞാൻ അതിന് സമ്മതിക്കുകയില്ല…… മര്യാദ ആണെങ്കിൽ മര്യാദ ഇല്ലെങ്കിൽ ഇറങ്ങിക്കോണം ഇവിടെ നിന്ന് എല്ലാവരും….. “

കിതച്ചുകൊണ്ട് തന്റെ നേർക്ക് പറയുന്നവനെ നോക്കി അമ്മയും ഭാമയും തരിച്ചു നിന്നു.

” എന്റെ പേരിൽ കിടക്കുന്ന വസ്തുവാണിത്…. നിനക്ക് മര്യാദയ്ക്ക് ഇവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ നീ ഇറങ്ങടാ നിന്റെ ഭാര്യയും വിളിച്ചുകൊണ്ട്…. “

സാവത്രിയമ്മയും വിട്ടുകൊടുത്തില്ല…

“ഓഹോ.. അപ്പോൾ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ അല്ലേ അമ്മേ….”

രാജീവൻ അവരെ നോക്കി.

“അതേടാ….. നീ ആണ് ഇറങ്ങേണ്ടത് ഈ വീട്ടിൽ നിന്നും….”

അവർ ഒച്ച എടുത്തപ്പോൾ ദേവി രാജീവന്റെ അടുത്തേക്ക് വന്നു..

“ഏട്ടാ ദയവു ചെയ്തു.. ഇത് ഒന്നു നിർത്തുന്നുണ്ടോ….”

പിന്നീട് കൂടുതൽ ഒന്നും ആരുംമാരും സംസാരിക്കുവാൻ പോയില്ല.

അടുത്തദിവസം കാലത്തെ തന്നെ രാജീവൻ ദേവിയെയും കൂട്ടി അവിടെ നിന്നും താമസം മാറ്റിയിരുന്നു..

പുതിയൊരു ജീവിതം പടുത്തു ഉയർത്തുവാനായി..

****************

രണ്ട് വർഷങ്ങൾക്ക് ശേഷം…

രാജീവനും ദേവിയും അവരുടെ, ആറുമാസം പ്രായമായ അവന്തികക്കുട്ടിയും ആയി ലക്ഷ്മി ഹോസ്പിറ്റലിലേക്ക് പോയിരിക്കുക ആണ്.

ഡോക്ടർ മൃദുല വിജയ് യേ കാണുവാൻ…

“ഡോക്ടർ ഞങ്ങളെ ഓർക്കുന്നുണ്ടോ..എന്റെ പേര് രാജീവൻ….”

അവൻ കാര്യങ്ങളൊക്കെ വിശദീകരിച്ചപ്പോൾ ഡോക്ടർക്ക് മെല്ലെ അവരെ ഓർമ്മ വന്നു…

“ഓഹ് യെസ് യെസ്….ഞാൻ ഓർക്കുന്നു ..”

അവർ കുട്ടിയെ എടുത്തു തന്റെ മടിയിൽ വെച്ചു കൊണ്ട് അവരോട് ഒരുപാട് സമയം സംസാരിച്ചു ഇരുന്നു.

“സീ മിസ്റ്റർ രാജീവൻ…. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളൊക്കെ വരും… എല്ലാം പരിഹരിച്ചു കഴിഞ്ഞ് ജീവിക്കാം എന്ന് വിചാരിച്ചാൽ ഒന്നും നടക്കുകയില്ല…. പണ്ടുള്ള കാരണവന്മാർ പറയുകയില്ലേ.. ഒഴുക്കിനൊത്ത് നീന്തുക എന്ന്…. അത്രതന്നെ….”

അതു കേട്ടു കൊണ്ട് അവർ ഇരുവരും പുഞ്ചിരിച്ചു.

അവസാനിച്ചു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *