താൻ അകലം പാലിക്കാൻ ശ്രെമിച്ചപ്പോഴും ചെറിയകുട്ടികളേ പോലെ അവളെന്നിലേക്കു അടുത്തു വന്നു….

അവൾ

Story written by Latheesh Kaitheri

അമ്മ ഒരുപാടു ആഗ്രഹിച്ചതാണ് എന്നെ ഒരു ഉന്നതനിലയിൽ എത്തിക്കാൻ. അച്ഛൻ തന്റെ മൂന്നാം വയസ്സിൽ ഉപേക്ഷിച്ചു പോയപ്പോൾ മുതൽ മറ്റുള്ള വീടുകളിൽ വീട്ടുപണിചെയ്താണ് ‘അമ്മ തന്നെ വളർത്തിയത്.

ജീവിതത്തിൽ കാര്യമായ സുഖങ്ങളൊന്നും ലഭിക്കാത്ത ഒരുപാവം. തന്റെ ഓരൊരു കാര്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ടി വന്നപ്പോൾ അവരുടെ പരിഹസവാക്കുകൾ കണ്ടുമടുത്തിട്ടാ അമ്മ ജോലിക്കിറങ്ങിയത്.

പേരുകേട്ട നായർ തറവാട്ടിലെ ഒരംഗം അതിലും താഴെയുള്ള വീട്ടിൽ അടുക്കള പണിക്കുനിൽക്കുന്നതിൽ കുടുബക്കാർ മൊത്തം എതിരാണ്. എങ്കിലോ അവർക്കൊന്നും കൈയറഞ്ഞു സഹായിക്കാനും പറ്റില്ല. പിന്നെ ഞങ്ങളെങ്ങനെ ജീവിക്കും?

കുടുംബത്തിലുള്ള കല്യാണങ്ങളിലൊന്നും ഞങ്ങളെ വിളിക്കാറില്ല. ഒന്നിനും കൊള്ളാത്തവരെന്ന തോന്നലാണ് എല്ലാവര്ക്കും

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ ചെറിയ ചെറിയ ജോലിക്കൊക്കെ പോയി തുടങ്ങി.

എങ്കിലും കടങ്ങളും പ്രാബ്ദങ്ങളും തീരുന്നില്ല. തറവാടുവകയിൽ മിടുക്കൻ മാരായ അമ്മാവന്മാരൊക്കെ മുന്തിയ ഭാഗമൊക്കെ കൈക്കലാക്കിയപ്പോൾ ഒന്നും ചോദിച്ചുവാങ്ങാൻ കെൽപ്പില്ലാത്ത അമ്മയ്ക്കും കിട്ടി ഒരു സ്ഥലം. അവിടെ ഒരു ചെറിയ വീടുവെച്ചു.

അതിനെ വീടെന്നു വിളിക്കാൻ പറ്റുമോ എന്നറിയില്ല. എങ്കിലും ഒന്നറിയാം ആ വകയിൽ ഒരു ലക്ഷം രൂപ ബാങ്കിൽ കടമുണ്ട്.

എല്ലായ്പ്പോഴും പലിശയടച്ചുപോകാനല്ലാതെ മുതലിലേക്കു ഒന്നുമടക്കാൻ ഇതുവരെ പറ്റിയിട്ടില്ല.

ഡിഗ്രി നല്ല രീതീയിൽ തന്നെ പാസ്സായി.

തുടർന്ന് പഠിക്കണം എന്നുണ്ടായിരുന്നു.

ചെറിയ വിഷമത്തോടെ ആണെങ്കിലും അത് പിന്നത്തേക്കു മാറ്റിവെച്ചു.

അമ്മയുടെ ആരോഗ്യം നാൾക്കുനാൾ മോശമായി വന്നു. ഡോക്ടറെ കാണാൻ പറഞ്ഞാൽ ‘അമ്മ കേൾക്കില്ല.

അപ്പൊ പറയും ഈ മാസത്തെ പൈസയിൽ നിന്നെങ്കിലും കുറച്ചു കാശ് ബാങ്കിലടക്കണം, ആസ്പത്രീയിൽ പോയാൽ കുറെ കാശു ആകും.

കയ്യിലുള്ള സർട്ടിഫിക്കറ്റുമായി നമ്മുടെ ചുറ്റുവട്ട പ്രദേശങ്ങളിൽ ഉള്ള ടൗണുകളിലൊക്കെ കുറെ അലഞ്ഞു. ഒന്നും ശരിയായില്ല. നാടൻ പണിക്കു കൂട്ടുകാരുടെ കൂടെ പോകാൻ തുടങ്ങിയാൽ അമ്മ കരയും. അമ്മയ്ക്കു എന്നെ തറവാട്ടിലുള്ള മറ്റുള്ളവരെ പോലെ ഉദ്യഗസ്ഥനാക്കണം.

ഒടുവിൽ രണ്ടും കൽപ്പിച്ചാണ് കൊച്ചിക്കു ടിക്കറ്റു എടുത്തത്.

വെറും നിലയുടെ എണ്ണം മാത്രം നോക്കിയാണെങ്കിൽ ഇപ്പൊ ഞാനും ഉയർന്ന നിലയിലാണ് എന്ന് അമ്മോയോട് ധൈര്യമായി പറയാം.

വര്ഷം അഞ്ചു കഴിഞ്ഞു.

കൊച്ചി കുറച്ചു കൂടി എന്നിലേക്ക്‌ അടുത്തു കൂട്ടുകൂടി എന്ന് തോന്നുന്നു.

കൊറിയർ ആയി യാത്രചെയ്തു അവിടെയുള്ള മിക്കവാറും സ്ഥലങ്ങളൊക്കെ എനിക്ക് പരിചിതമായി.

രൂപത്തിലും ഭാവത്തിലും ഭാഷയിലും സ്വാഭാവത്തിലും സംസ്കാരത്തിലും എല്ലാത്തിലും വിഭിന്നരായ പലതരം ആൾക്കാർ. അവരുടെ സൗഹൃദം എല്ലാം തന്റെ മനസ്സിനെ പക്വതപ്പെടുത്തി.

ഇപ്പൊ എല്ലാകാര്യത്തിലും മുന്പില്ലാത്തൊരു ധൈര്യം കൈവന്നപോലെ.

ഒരു വിധം തരക്കേടില്ലാതെ ജോലിചെയ്യുന്നത് കൊണ്ടാകാം ഫീൽഡ് വർക്ക് നിർത്തി മാനേജർ ഇനിമുതൽ ഓഫീസ്‌ വർക്ക് ചെയ്താൽ മതി എന്നുപറഞ്ഞത്.

തുടക്കത്തിൽ ഫീൽഡ് വർക്ക് കിട്ടിയപ്പോള് വിഷമിച്ചെങ്കിലും പിന്നീട് അത് ഒരു സുഖമായി തോന്നിയിരുന്നു.

ബൈക്കുമായുമുള്ള കറക്കം സുഹൃത്തുക്കളുമായുള്ള നിമിഷങ്ങൾ ഒക്കെ ഇനി നഷടമാവും.

പിന്നീടങ്ങോട്ട് ആ നാലുചുമരിനകത്തായി തന്റെ ജീവിതം. വല്ലാതെ മടുക്കുമ്പോൾ അവിടെയുള്ള ചേച്ചിയോടു പറഞ്ഞു പുറത്തേക്കിറങ്ങി നടക്കും.

എപ്പോഴാണെന്നറിയില്ല തൊട്ടടുത്തുള്ള ബിൽഡിങ്ങിൽ അക്കൗണ്ടിംഗ് സ്ഥാപനത്തിൽ വർക്ക് ചെയ്യുന്ന കുട്ടി കണ്ണിൽ ഉടക്കിയത്.

എന്തോ വല്ലാത്ത പരിചയം തോന്നുന്ന പോലുള്ള മുഖം. എങ്കിലും ആള് ഇപ്പോഴും തിരക്കാണെന്നു തോന്നുന്നു.

എപ്പോഴും ആളുടെ മുൻപിലുള്ള സീറ്റിൽ ആരെങ്കിലുമൊക്കെ ഉണ്ടാകും.

പിന്നീടങ്ങോട്ട് പുറത്തുപോകുന്നത് വേണ്ടെന്നു വെച്ച് അവിടെ തന്നെ ഇരിപ്പായി.

ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്ന് നോക്കിയാൽ അവളെ ഭംഗിയായി കാണാം, തിരിച്ചു ഇങ്ങോട്ടും. ഇടക്കിടെ അങ്ങോട്ട് നോക്കുമെങ്കിലും അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ല.

ഒരു മൂന്നു മാസം കഴിഞ്ഞുകാണും.

തൊട്ടു മുൻപിലുള്ള ബസ്‌സ്റ്റോപ്പിൽ ബസ്സുകാത്തുനിൽക്കുകയായിരുന്നു താൻ

കോണിപ്പടികൾ ഇറങ്ങി അവൾ തന്നെ ലക്ഷ്യമാക്കി വരുന്നത് കാണാം.

അല്പം ബലം പിടിച്ചു തന്നെ നിന്നു

എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞവൾ നടന്നു നീങ്ങി.

പിറകെ താനും

അലപം അകലെ എത്തിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി

ഒരു പാട് ദിവസമായി നിങ്ങളെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കാണുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിക്കാതെ വിട്ടെങ്കിലും ഇപ്പോൾ അതെന്റെ സുഹൃത്തുക്കൾ കണ്ടു നിങ്ങളുടെ പേര് പറഞ്ഞു എന്നെ കളിയാക്കുകയാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശം എനിക്ക് ഇങ്ങനെയുള്ള കാര്യത്തിലൊന്നും തീരെ താല്പര്യാമില്ല. അതിനുള്ള മനസികാവസ്ഥയിലും അല്ല ഞാൻ. ഒരുപാടു കഷ്ടപ്പെട്ടു കിട്ടിയ ജോലിയാണ് നിങ്ങള് കാരണം ഇതു ജോലി ഇല്ലാതാക്കരുത്.

അവൾ ഒരു ശ്വാസത്തിൽ അത് പറഞ്ഞു മുഴുമിപ്പിച്ചപ്പോൾ കുറച്ചു നിമിഷങ്ങൾ എന്തുപറയണം എന്നറിയാത്ത അവസ്ഥയിലായിപ്പോയി ഞാൻ.

പിന്നെ എവിടുന്നോ സംഭരിച്ച ധൈര്യം കൈമുതലാക്കികൊണ്ടു പറഞ്ഞു.

കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി എന്നുള്ളത് ശരിയാണ്. അതുവെച്ചുഞാൻ ഒരു ശല്യത്തിനൊന്നും വന്നില്ലാലോ? എന്റെ ജീവിതത്തിൽ ആദ്യമായ സംഗതിയാണ് ഇതൊക്ക, അതുകൊണ്ടു ഇത് എങ്ങനെ അവതരിപ്പിക്കണം എന്നൊന്നും എനിക്കറിയില്ല. നേരിട്ടുവന്നു പറയാനുള്ള ധൈര്യമുണ്ടെങ്കിലും ഒറ്റക്കുകാണുന്നതു ആദ്യമായാണ് അതിനുള്ള സാഹചര്യവും ഇപ്പോഴാണ് വന്നത്. തനിക്കെന്നെ ഇഷ്ട്ടപ്പെടുമെങ്കിൽ ഞാൻ പറയുന്നത് കേൾക്കുക. വെറുതെ പ്രേമിച്ചു നടക്കാനല്ല ഞാനും ആഗ്രഹിക്കുന്നത് ഇയാളെ വിവാഹം കഴിക്കാനാണ് , എന്നാൽ അത് നാളെ തന്നെ വേണമെന്നു പറഞ്ഞാൽ എനിക്കുബുദ്ധിമുട്ടുമാണ്. എനിക്ക് എന്റേതായ കുറച്ചുകാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്.

എന്നും പറഞ്ഞു തിരിഞ്ഞു നോക്കതെ താൻ മുന്നോട്ടുനടന്നു.

പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് തന്റെ ടേബിൾ അവിടെ നിന്നുമാറ്റിടുക എന്നതായിരുന്നു.

എന്തിനാ നമ്മളെകൊണ്ട് ഒരുബുദ്ധിമുട്ട്. അതുവേണ്ടെന്നു വിചാരിച്ചു.

ചിലപ്പോഴൊക്കെ എന്തെങ്കിലും ആവശ്യത്തിന് ആ ജനലിനു അരികിലേക്ക് പോകുമ്പോൾ അവളെന്നേയും ശ്രെദ്ധിക്കുന്നതായി തനിക്കും ബോധ്യപ്പെട്ടു. എങ്കിലും അതു കാര്യമാക്കാറില്ല, അങ്ങോട്ട് നോക്കാറേ ഇല്ല ,ചെറുതായൊരു പകരംവീട്ടലിന്റെ സുഖം അതെനിക്കക്കും ലഭിച്ചുതുടങ്ങി.

ഒരാഴ്ച കഴിഞ്ഞപ്പോൾ തൊട്ടടുത്ത ചേച്ചി തനിക്കൊരു നമ്പർ തന്നു പറഞ്ഞു , ഇതു മറ്റേ കൊച്ചുതന്നതാ, നീയൊന്നുവിളിക്കാൻ പറഞ്ഞു.

ഇവിടെ നടക്കുന്ന പ്രണയ നാടകങ്ങളിൽ മൂകസാക്ഷിയാണ് ചേച്ചി.

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ഒരു ഒമ്പതുമണിക്ക് അവളെ വിളിച്ചു.

താൻ തന്നെ സ്വയം പരിചയപെടുത്തിയപ്പോൾ അവൾ ഫോൺ കട്ടു ചെയ്തു.

എനിക്കുവല്ലാതെ വഷളായത് പോലെ തോന്നി.

എങ്കിലും അല്പനിമിഷങ്ങൾക്കകം വാട്സപ്പിൽ മെസ്സേജ് വന്നു.

പിന്നീടങ്ങോട്ട് രാവുകൾ അവസാനിക്കും വരെ ഫോണുകൾ നമ്മുടെ രാത്രികൾ സ്വന്തമാക്കി.

ഒരേ രീതിയിൽ ദുഃഖം അനുഭവിക്കുന്ന രണ്ടുപേർ. പ്രാരാബ്ധം ഇല്ലെങ്കിലും അവൾക്കു സ്വന്തമായി വീടുപോലുമില്ല. അച്ചനുപേക്ഷിച്ചു പോയതിനു പിറകേ അമ്മയും കൂടി പോയപ്പോൾ വില്യച്ഛനാണ്‌ വളർത്തിയത്. അവരുടെ ഒരു സ്വത്തിലും അവൾക്കു പങ്കില്ല, കാരണം അതുമുഴുവൻ അവളുടെ വല്യച്ഛനായി അദ്വാനിച്ചുണ്ടാക്കിയതാണ്.

അവൾക്കുണ്ടായിരുന്നതൊക്കെ നശിപ്പിച്ചിട്ടാ അച്ഛനെന്നെ മഹത്‌വ്യക്തി നാടുവിട്ടത്.

കല്യാണത്തിനൊക്കെ വല്യച്ഛൻ മനസ്സറിഞ്ഞു വല്ലതും തന്നാൽ മേടിക്കാം അത്രമാത്രം.

പിന്നീട് ഞായറാഴ്ച്ച ദിവസങ്ങളിൽ നമ്മൾ എന്നും കാണും.

മറൈൻ ഡ്രൈവിൽ കുറച്ചുസമയമിരിക്കും. നഷ്ടപ്പെട്ട ഒരു ജീവിതം തിരികെ കിട്ടുന്ന പ്രതീക്ഷയും സന്തോഷവും അവളുടെ മുഖത്തുണ്ടായിരുന്നു.

എന്ത് കാര്യം ചെയ്യുമ്പോഴും എന്നോട് ചോദിച്ചിട്ടേ ചെയ്യൂ. ഞാൻ പലതവണ വേണ്ടെന്നു പറഞ്ഞിട്ടും എന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞു അവൾ എന്നിലേക്ക്‌ ചുരുങ്ങി അതിലവൾ സന്തോഷം കണ്ടെത്തി.

ഏതെങ്കിലും ഒരുഞായറഴ്ച വീട്ടിലേക്കുവരണം എന്നുപറഞ്ഞു വല്യച്ഛൻ വിളിപ്പിച്ചാൽ അന്നുവൈകിട്ടു തന്നെക്കണ്ടുള്ള കണ്ണുനീർ പൊഴിക്കൽ തീർച്ചയാണ്.

കുറെ നാളായി വിചാരിക്കുന്നു അമ്മയ്ക്കൊന്നു ഇവളെ കാണണം എന്ന്. കൂട്ടത്തിൽ തിരിച്ചുവരുമ്പോൾ ഗുരുവായൂരും ഒന്നുകയറി തൊഴണം അത് അവളുടെയും ആഗ്രഹമാണ്.

തൊട്ടടുത്ത ഞായാറഴ്ച രാവിലെ തന്നെ നാട്ടിലേക്കുവിട്ടു.

അമ്മയ്ക്കവളെ ഒരുപാടു ഇഷ്ട്ടമായി. സ്വന്തം വീട്ടിൽ എന്ന പോലെ അമ്മയെക്കൊണ്ട് ഒന്നും ചെയ്യിക്കാതെ അന്നത്തെ പാചകം പൂര്ണ്ണമായി അവളേറ്റെടുത്തു.

എന്റെ എല്ലാ ഇല്ലായ്മകളും അവള്ക്കൊരു പ്രശ്‌നമേ അല്ലെന്നു എനിക്ക് ബോധ്യമായ നിമിഷം.

ഒടുവിൽ തിരിച്ചുവരുമ്പോൾ അമ്മയെ കെട്ടിപിടിച്ചു ഉമ്മയൊക്കെ കൊടുത്താ ഗുരുവായൂർക്കുവേണ്ടി കയറിയത്.

അവളെ നന്നായി അറിയുന്നതുകൊണ്ടു അവളുടെ പെരുമാറ്റത്തിൽ അല്പം പോലും കളങ്കം ഇല്ലാ എന്ന് തനിക്കറിയാം.

സ്നേഹിക്കാനല്ലാതെ വേറൊന്നും അറിയാത്തൊരു പാവം. തന്റെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഒരുപക്ഷെ എന്തായിരിക്കും അവസ്ഥ. ചിന്തകൾ നീണ്ടുപോയപ്പോൾ ചെറുതായൊന്നു മയങ്ങിപോയി.

അഞ്ചുമണി ആയിക്കാണുമെന്നു തോന്നുന്നു.

അവള് തട്ടിവിളിച്ചു ഗുരുവായൂർ എത്തി.

വീട്ടിൽ നിന്നും കുളിച്ചു റെഡി ആയിട്ടാണ് വന്നത് അതുകൊണ്ടു നേരെ ദർശനത്തിലുള്ള ക്യൂവിലേക്കു തന്നെ പോയി.

ക്യൂവിൽ നിൽക്കുമ്പോൾ തന്നെ കാണാമായിരുന്നു ഒരുകൂട്ടം ആൾക്കാർ വന്നു കടകളൊക്കെ അടപ്പിക്കുന്നു.അടക്കാൻ കൂട്ടാക്കാത്തവരായതുകൊണ്ടാകണം കുറച്ചു കൂടുതൽ ഒച്ചവെച്ചവരെ ഭയപ്പെടുത്താൻ നോക്കുന്നുണ്ട്.

ദർശനം കഴിഞ്ഞു പുറത്തുവന്നപ്പോൾ അമ്പലത്തിൽ വരുന്ന ആൾക്കാരും കുറച്ചുവഴിയോര കച്ചവടക്കാരും മാത്രം. കടകളൊക്കെ ശൂന്യം. അലപം കൂടി മുന്നോട്ടുനടന്നു ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ K S R T സി ബസ്സിന്റെ കണ്ടക്റ്റർ പറഞ്ഞു , ഒരു മണിക്കൂർ മുൻപ് ഒരു പാർട്ടിക്കാരനെ മറ്റൊരു പാർട്ടിക്കാർ നടുറോഡിൽ ഇട്ടു വെട്ടിക്കൊന്നു ,,ഇന്നിനി വണ്ടികളൊന്നും ഓടില്ല.

അല്പം കൂടി നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നാളെ പുലർച്ചക്കെ ഇനി അങ്ങോട്ടു ട്രയിൻ ഉള്ളു.

തിരിച്ചുവരുമ്പോൾ കണ്ടു ചിലയിടങ്ങളിൽ ചെറിയ സങ്കർഷവും ചിലർ വണ്ടി തല്ലിപൊട്ടിക്കുന്നതുമൊക്കെ

ഇവളേയും കൂട്ടി ഇങ്ങനെ റോഡുവക്കിൽ നില്കുകന്നതു എന്തായാലും പന്തിയല്ല , അങ്ങനെ റൂമെടുക്കാതെ വേറെനിവൃത്തി ഇല്ലാതായി.

കുറെ കാര്യങ്ങളൊക്കെ പരസ്പരം സംസാരിച്ചു. പതിനൊന്നുമണി ആയപ്പോഴേക്കും കുളിച്ചു ഭക്ഷണം കഴിച്ചുകിടന്നു.

താൻ അകലം പാലിക്കാൻ ശ്രെമിച്ചപ്പോഴും ചെറിയകുട്ടികളേ പോലെ അവളെന്നിലേക്കു അടുത്തു വന്നു.

പിന്നീടുള്ള സ്വയം മറന്ന നിമിഷത്തിൽ നമ്മൾ പൂർണ്ണമായും ഒന്നായി.

അതിൽ ഒരു പശ്ചാത്താപവും അവൾക്കില്ല. ഒരു താലിയില്ലെങ്കിലും അവൾ മനസ്സുകൊണ്ട് അതിനുമുന്പെ എന്റെ ഭാര്യയായി മാറിയിരുന്നു..

തിരിച്ചുവരുമ്പോൾ ചിന്തകൾ എന്നെ കാർന്നു തിന്നുകയായിരുന്നു. തന്നോട് ഒട്ടികിടക്കാനേ അവൾ ആഗ്രഹിച്ചുള്ളൂ, പിന്നീട് ഒരാണിന്റെ സ്വാഭാവം പൂർണ്ണമായി പുറത്തെടുത്തത് താനാണ് , കടങ്ങൾ തത്കാലം അവിടെനില്കട്ടെ ,തന്റെ സുഹൃത്തു ഇടക്കിടെ പറയുന്നപോലെ തിരയടങ്ങിയിട്ടൊന്നും കപ്പലോടിക്കാൻ കഴിയില്ല. പെട്ടെന്ന് തന്നെ വിവാഹത്തിന്റെ പരിപാടികൾ നോക്കണം. അല്ലെങ്കിൽ വീണ്ടും വീണ്ടും എന്റെ കുറ്റബോധം എന്നെ….അവളോട് ഒരുപാടു ആദർശങ്ങൾ പറഞ്ഞിട്ട് വലിയ ആളായിട്ടു ഇപ്പോൾ താനും ഒരു സാധാരണ പുരുഷനെ പോലെ

ദിവസങ്ങൾ മാസങ്ങളിൽ ലയിച്ചു.

ഒരു ദിവസം അവൾ വിളിച്ചു പറഞ്ഞു, ഞാൻ വല്യച്ഛന്റെ അടുത്തുപോകുകയാണ് , ഇപ്രാവശ്യം നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചിട്ടേ ഞാൻ വരൂ, അവളുടെ വാക്കുകളിൽ എന്നെവിട്ടുപോകുന്ന അടർച്ച എനിക്ക് കേൾക്കാമായിരുന്നു.

സാധാരണ പോയ ദിവസങ്ങളിലാണ് വാട്സപ്പിൽ മെസ്സേജുകൾകൂടുതൽ അയക്കാറ്.

ഇന്ന് രാത്രി പത്തുമണിയായിട്ടും ഒരു മെസ്സെജുപോലും വന്നില്ല.

ഞാൻ അയച്ച മെസ്സേജിന് മറുപടിയും ഇല്ല

അങ്ങോട്ട് വിളിച്ചപ്പോൾ മറുപടിയും ഇല്ല

ഉറങ്ങാൻ കിടന്നിട്ടും സാധിക്കുന്നില്ല, തിരിഞ്ഞും മറഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

അതിരാവിലെ തന്നെ ഓഫീസിലേക്ക് വിട്ടു.

അവളെ കാത്തു ഞാനും ഇന്നിന്റെ മണിക്കൂറൂകളും പോയതല്ലാതെ അവള് വന്നില്ല.

എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.

എന്തെങ്കിലും ഒരു മറുപടി കിട്ടിയിരുന്നെങ്കിൽ എത്രവേണമെങ്കിലും കാത്തിരിക്കാമായിരുന്നു.

അതിനിടയിൽ അവളുടെ മൊബൈൽ പൂർണ്ണമായും ഓഫായി.

രാത്രി തന്നെ മാനേജരെ വിളിച്ചു നാളത്തേക്ക് ലീവ് പറഞ്ഞു.

നാളെ അവളെ തിരക്കി അവളുടെ വീട്ടിലേക്കു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു താൻ.

പിറ്റെന്നാൾ രാവിലെ പോകാനായി ബസ്സ് സ്റ്റാൻഡിൽ വന്നപ്പോഴാണ് ഓർത്തത് മൊബൈലിൽ നെറ്റ് കഴിഞ്ഞു ,അത് റീചാർജ് ചെയ്യണം എന്ന്.

റീചാർജ് ചെയ്തപ്പോൾ തന്നെ അവളുടെ മെസ്സേജ്… വന്നുകണ്ടു

ദൈവം എപ്പോഴും വളരെ ക്രൂരമായേ എന്റെ ജീവിതത്തിൽ പെരുമാറിയിട്ടുള്ളു. സ്വന്തമായതും സ്വാന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ എന്നെ കാണിച്ചു മോഹിപ്പിച്ചു പറ്റിക്കും , എല്ലാ കാര്യത്തിലും എന്നെ തോല്പിച്ചു ,നിന്നെ എനിക്ക് തന്നപ്പോൾ ഞാൻ വീണ്ടും വിശ്വസിച്ചു തുടങ്ങിയതാ ഞാൻ പ്രാത്ഥിച്ചു തുടങ്ങിയതാ , ഇപ്പോഴെനിക്കുമനസ്സിലായി എന്റെ മരണം കൊണ്ടേ ഇതിനു മുഴുവനായ ഉത്തരം ഉള്ളുവെന്ന്, വേദനിപ്പിക്കുന്ന ചില സത്യങ്ങൾ ഞാനറിഞ്ഞു ,അത് എന്റെ മനസ്സിൽ ആണിപോലെ കുത്തിയിറങ്ങുന്നുണ്ട് അതിന്റെ നോവ് എനിക്ക് വയ്യ ,അതിനുമുൻപ്‌ എനിക്ക് സ്വയം ഇല്ലാതാകണം , ദൈവത്തിന്റെ മുൻപിൽ നമ്മൾ രണ്ടാളും തെറ്റുകാരല്ല ഏട്ടാ

—————————

വായിച്ചിട്ട് വ്യക്തമായി ഒന്നും മനസ്സിലായില്ല.

മെസ്സേജ് അയച്ച സമയം നോക്കുമ്പോൾ ഇന്നലെ രാത്രി രണ്ടുമണി.

ആലോചിക്കുംതോറും തല ചുറ്റുന്നപോലെ ,ബസ്സിന്‌ കാത്തുനിൽക്കാതെ ഒരു ടാക്സി പിടിച്ചു അവിടേക്ക് വിട്ടു.

അവൾ പലപ്പോഴായി പറഞ്ഞുതന്നു സ്ഥലം ഏകദേശം അറിയാം.

അവിടെ എത്തിയപ്പോൾ ആരോടും അധികം ചോദിക്കേണ്ടി വന്നില്ല , കാരണം ആ ചുറ്റുവട്ടത്തുള്ള ജനങ്ങൾ മുഴുവൻ അവിടെ ഉണ്ടായിരുന്നു.

തിരക്കിനിടയിൽ നന്നേ ബുദ്ധിമുട്ടി ഞാൻ കണ്ടു ആ ഇലയിൽ അവൾ കിടക്കുന്നതു. എന്നെ നോക്കി എന്താ വരാൻ വൈകിയത് എന്ന പരിഭവവും.

ഒരിക്കലേ നോക്കാൻ സാധിച്ചുള്ളൂ ,അപ്പോൾ തന്നെ താൻ കുഴഞ്ഞുവീണു ,ആരോക്കെയോ ചേർന്ന് തന്നെ താങ്ങി പിടിച്ചു ഒരു കസേരയിൽ ഇരുത്തി.

അവളുടെ ഒന്നിച്ചു ജോലിചെയ്യുന്ന ആളായിരിക്കും എന്നൊക്കെ പറഞ്ഞു പലരും അടക്കം പറയുന്നു.

ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവളുടെ വല്ല്യച്ചന്റെ മക്കളൊക്കെ വന്നു മുത്തം കൊടുക്കുമ്പോൾ അവളുടെ ആ ശരീരം വാരിപ്പുണർന്നു കരയണം എന്നെനിക്കുണ്ടയിരുന്നു. പിന്നെ എല്ലാം സ്വയം അടക്കി.

വൈകുന്നേരമായപ്പോൾ പോകാൻ തുടങ്ങിയപ്പോൾ അവളുടെ വല്യച്ഛൻ എന്റടുത്തേക്കുവന്നു.

നിങ്ങൾ ആരാണെന്നു എനിക്കറിയാം , എല്ലാം എന്നോട് മോളുപറഞ്ഞിരുന്നു. എനിക്ക് അവള് കഴിച്ചിട്ടേ ഉള്ളു എന്റെ മക്കൾ പോലും , അച്ഛന്റെയും അമ്മയുടെയും എല്ലാ ലാളനയും കൊടുത്താ നമ്മളളവളെ വളർത്തിയത്.

അതുകഴിഞ്ഞു അയാൾ ഒരു ഫോട്ടോ തന്നിക്കുനേരെ നീട്ടി

ഇദ്ദേഹത്തിനെ അറിയുമോ അവളുടെ അച്ഛനാണ് , ഉപേക്ഷിച്ചുപോയേപ്പിന്നെ ഞാൻ തന്നെ അന്നത്തെ ദൈഷ്യത്തിനു വലിച്ചെറിഞ്ഞതാണ് , ഇപ്പൊ പത്തായപ്പുര പൊളിച്ചുപണിയുമ്പോൾ അതിൽ നിന്നും കിട്ടായതാണ്‌ , ഈ ഫോട്ടോ കണ്ടതിനു ശേഷം അവൾ പിന്നെ ഈ വീട്ടിൽ ആരോടും മിണ്ടിയിട്ടില്ല ,മുഴുവൻ സമയവും മുറി അടച്ചിരിപ്പായിരുന്നു , എന്തുപറ്റി എന്ന് ഞാൻ പലതവണചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല , എങ്കിലും ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഒരു ഞെട്ടലോടെ അപ്പോഴും താൻ ആ ഫോട്ടോയിൽ തന്നെ നോക്കിയിരിപ്പാണ്.

യാത്രപോലും പറയാതെ താൻ ഇറങ്ങി നടന്നു.

നിർത്തിയിട്ട ഒരു ബസ്സിൽ കയറി ഇരുന്നു.

അതുകൊച്ചിക്കുതന്നെ എന്ന് ഉറപ്പൊന്നുമില്ല.

എങ്കിലും അപ്പോൾ എവിടെയെങ്കിലും ഓടി ഒളിക്കണം എന്നെനിക്കു തോന്നി.

അവൾ പറഞ്ഞു പൂർത്തിയാക്കാതെ പോയ കഥ എനിക്ക് സ്വയം പൂർത്തിയാക്കാൻ പറ്റി.

വീട്ടിൽ വന്നപ്പോൾ പഴയ ആൽബം ‘അമ്മ കാണിച്ചുകൊടുക്കുണ്ടായിരുന്നു.

അതിൽ നിന്നും തന്റെ അച്ചനെ അവൾ മനസ്സിലാക്കി.

പിന്നീട് വര്ഷങ്ങള്ക്കു ശേഷം സ്വന്തം അച്ഛനെ അവളുടെ കുടുബക്കാർ കാട്ടിക്കൊടുത്തതും അതെ വ്യക്തിയെ !

അപ്പോൾ സത്യത്തിൽഅവളാര് ? അവളെന്റെ സഹോദരി

———————

അവളെക്കുറിച്ചുള്ള ഓർമ്മകൾ കുറച്ചൊന്നുമല്ല എന്നെനോമ്പരപ്പെടുത്തുന്നത്. കടന്നുവരുന്ന ചിന്തകൾ മുഴുവൻ കഴിഞ്ഞകാല പ്രണയ നിമിഷങ്ങൾ. ഒരു സഹോദരിയെക്കുറിച്ചു ഇങ്ങനെ ചിന്തിക്കാൻ പാടില്ലാ. അതിനെ അകറ്റാൻ ശ്രെമിക്കുമ്പോഴും പതിന്മടങ് ഇരട്ടിയായി എന്റെ ചിന്തകളുടെ രാജപീഠത്തിൽ കയറിയിരുന്ന് അവളെന്നെ നോക്കി ചിരിക്കുന്നു.

താനിപ്പോഴും ആ ഇരുപതാം നിലയിൽ തന്നെ. അവളുടെ സീറ്റിൽ മറ്റാരോ പുതുതായി വന്നിട്ടുണ്ട്.

ഇനി എനിക്കിവിടെ വയ്യ , മാനേജരോട് പറഞ്ഞു ഫീൽഡ് വർക്ക് ചോദിച്ചു വാങ്ങി പുറത്തിറങ്ങി നടക്കുമ്പോൾ കുറച്ചു ആശ്വാസം കിട്ടുന്നു.

എങ്കിലും തനിക്കു എവിടെപ്പോയാലും ഈ കൊച്ചിയിൽ സമാധാനം കിട്ടില്ല എന്നുമനസ്സിലാകാൻ അധികം സമയം വേണ്ടിവന്നില്ല.

വയ്യ ഇനി ഇവിടെ വയ്യ, മിക്കവാറും എല്ലാ സ്ഥലങ്ങളും അവളുമായി വന്നതാണ്. എവിടെ നോക്കിയാലും അവളുടെ ഓർമ്മകൾ.

ഇന്ന് തന്നെപോയി മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റം ചോദിക്കണം.

തന്നില്ലെങ്കിൽ ജോലി വേണ്ടെന്നു വെക്കണം.

കൊച്ചി അങ്ങനെയാണ് ഒരു പാട്‌സുഖങ്ങളുടെയും ദുഖങ്ങളുടെയും കൂട്ടുകാരൻ.

താൻ പോയാൽ ആ സ്ഥാനത്തിനു ദിനം പ്രതി നൂറുപേർ തനിക്കു പിന്നിലായി മത്‌സരിക്കുന്നുണ്ട് , അവർക്കുവേണ്ടി താൻ തോറ്റുകൊണ്ടു വഴിമാറുന്നു.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *