പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ ആദ്യം തിരഞ്ഞത് ഭാഗ്യത്തിനെ തന്നെയായിരുന്നു. അവൾ വന്നപ്പോൾ പതിവില്ലാതെ ഞാൻ ചിരിച്ചു. ഇന്നെന്ത്‌ പറ്റിയെന്ന് അവൾ ചോദിക്കുകയും ചെയ്തു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പ്രായം കൂടി വരുകയാണ്. ഓഫീസിലെ ഭാഗ്യമെന്ന പേരിലുള്ള പെൺകുട്ടി ഇഷ്ട്ടം പറഞ്ഞിട്ട് ആഴ്ച്ചയൊന്ന് കഴിഞ്ഞു. പഠനം കഴിഞ്ഞപ്പോൾ പ്രണയം നിർത്തിയ ഒരുത്തി പ്രാണനിൽ നിന്ന് പോകാത്തത് കൊണ്ടുമാത്രം എനിക്ക് ഭാഗ്യത്തിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ പറ്റിയില്ല. ആ തീരുമാനം ഞാൻ പുനഃപരിശോധിച്ചു.

അച്ഛൻ പറഞ്ഞത് പോലെ ജീവിതമെന്നാൽ മുന്നോട്ട് പോകാനുള്ളതാണ്. നിന്നുപോകുമെന്ന് തോന്നുന്ന ഒരുകാര്യത്തിലേക്കും തിരിഞ്ഞുനോക്കരുത്. ചിലപ്പോൾ ഭാഗ്യം തന്നെ ആയിരിക്കും എന്റെ ഭാഗ്യമെന്ന് അന്നുരാത്രിൽ എനിക്ക് തോന്നി.

കോളേജ് പഠനകാലത്തിൽ എനിക്കൊരു പ്രണയമുണ്ടായിരുന്നു. പ്രാണൻ വലിച്ചൂരി കൊണ്ടുപോയത് പോലെയാണ് അവൾ വേർപിരിഞ്ഞത്. മൂന്നുവർഷം എടുത്തു അതിൽ നിന്നൊന്ന് കരകയറാൻ. അമ്മയും അച്ഛനും ഒരുപോലെ സഹായിച്ചതുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു ..

ഞാൻ പു കവലിക്കില്ല. മ ദ്യം ഇഷ്ടമേയല്ല. എന്റെ ല ഹരി മുഴുവൻ എന്നോട് തന്നെയായിരുന്നു. ജീവിതം വളരേ സന്തോഷകരമായി ജീവിക്കണമെന്ന് തോന്നുമ്പോഴൊക്കെ ഒരു പെണ്ണിനെ ഞാൻ ആഗ്രഹിക്കാറുണ്ട്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ആണിന് ചേരാനുള്ളതാണ് പെണ്ണെന്ന പ്രഥമ ബോധം കൊണ്ടുതന്നെയാണ്. ഭൂമിയിൽ എനിക്കും അവൾക്കും മാത്രം ഉലാത്താൻ പ്രണയത്തിന്റെയൊരു യാഥാർഥ്യലോകം തന്നെ ഞാൻ എന്റെ സങ്കല്പത്തിൽ തീർത്തിട്ടുണ്ട്. എന്നും ഇണക്കുരുവികളെ പോലെ കുറുകുന്ന അച്ഛന്റേയും അമ്മയുടേയും ഇടയിൽ എന്റെ പെണ്ണും കുഞ്ഞുമായി ഇടപെടുന്ന മനോഹരമായ കുടുംബ ചിത്രം മിക്കപ്പോഴും എന്റെ സ്വപ്നമാണ്.

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ ആദ്യം തിരഞ്ഞത് ഭാഗ്യത്തിനെ തന്നെയായിരുന്നു. അവൾ വന്നപ്പോൾ പതിവില്ലാതെ ഞാൻ ചിരിച്ചു. ഇന്നെന്ത്‌ പറ്റിയെന്ന് അവൾ ചോദിക്കുകയും ചെയ്തു. അതിനും ഞാൻ ചിരിച്ചു. ജോലി കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ തിരക്കിലേക്ക് കടന്നു. അപ്പോഴും പരസ്പരം ചിരിച്ചുകൊണ്ട് ശ്രദ്ധിക്കാൻ കിട്ടിയ ഒരുനേരവും ഞങ്ങൾ പാഴാക്കിയില്ല.

ആഴ്ച്ചകൾ കഴിഞ്ഞു. ഒരിക്കൽ ആളൊഴിഞ്ഞ റോഡരികിൽ കാറുനിർത്തി ഞങ്ങൾ ചും ബിക്കുകയായിരുന്നു. പുറത്ത് മഴയില്ലെങ്കിലും അകത്ത് നല്ല തണുപ്പുണ്ട്. എന്നിട്ടും ഭാഗ്യത്തിന്റെ ചില സ്പർശനങ്ങളിൽ ഞാൻ വിയർത്തു. എന്നെ കുറിച്ച് എല്ലാം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടപ്പോൾ എന്നെ പോലെയൊരുത്തനെ കിട്ടിയത് ഭാഗ്യമാണെന്നാണ് അവൾ പറഞ്ഞത്. അല്ല…! എല്ലാം അറിഞ്ഞിട്ടും എന്നെ സ്നേഹിക്കുന്ന അവൾ തന്നെയാണ് എന്റെ ഭാഗ്യം.

ഒരുനാൾ അമ്മയ്ക്കും അച്ഛനും നിന്നെ കാണണമെന്ന് ഞാൻ ഭാഗ്യത്തിനോട് പറഞ്ഞു. ഇപ്പോഴേ വീട്ടിൽ പറഞ്ഞുവോയെന്ന് അന്താളിച്ച് അവളുടെ കണ്ണുകൾ വികസിച്ചു. അതിനെന്താണ് കുഴപ്പമെന്ന് ഞാൻ ചോദിച്ചപ്പോൾ ഭാഗ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. അന്ന് അവൾ പതിവിലും നേരത്തേ വീട്ടിലേക്ക് പോയി.

പിന്നീടുള്ള നാളുകളിൽ ഭാഗ്യം എന്നോട് അകലുകയാണോയെന്ന് സംശയിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ പോയിരുന്നത്. ജോലി കഴിഞ്ഞാൽ ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ നേരത്തേ പോകാൻ തുടങ്ങി. പണ്ട് പോകാമെന്ന് പറഞ്ഞാലും കുറച്ചുകൂടി കഴിയട്ടേയെന്ന് പറയുന്ന പെണ്ണായിരുന്നു. അടുത്തയൊരു വേർപാട് കാലം വരുകയാണോയെന്ന് ഞാൻ സംശയിച്ചു. ഭയന്നു.

രണ്ടും കരുതിയതുപോലെ സംഭവിച്ചു. പതിയേ അവൾ അകന്നു.. ഓഫീസിലേക്ക് തന്നെ വരാതായി. അന്വേഷിച്ചപ്പോൾ ഭാഗ്യത്തിന് മദ്രാസ്സിൽ മറ്റൊരു ജോലി തരപ്പെട്ടുപോലും. സംസ്ഥാനമേ വിട്ടുപോയെന്ന് അറിഞ്ഞപ്പോൾ ആദ്യം എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഞാൻ ചിരിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വരെ ചിരിച്ചുകൊണ്ടേയിരുന്നു…

പരസ്പരം സ്നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ജീവിച്ചവർ എത്ര പെട്ടെന്നാണ് ഈ ലോകത്തിൽ നിന്നും അപ്രത്യക്ഷമാകുന്നത്! തന്റെ ജീവിത സാഹചര്യങ്ങൾ മാറുമ്പോൾ കൂട്ടുകൂടിയവരെ കുഴിച്ചുമൂടാൻ എങ്ങനെയാണ് ഇവർക്കൊക്കെ സാധിക്കുന്നത്!

നാളുകളോളം എന്റെ കരച്ചിൽ മുറിയിൽ കെട്ടിക്കിടന്നിരുന്നു. അച്ഛനേയും അമ്മയേയും ജീവിതകാലം മുഴുവൻ നീറാൻ വിട്ടുകൊടുക്കുന്ന എന്റെ ആത്മഹത്യയെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. ജീവിതം മുന്നോട്ടേക്കാണെന്ന അച്ഛന്റെ വാക്കുകളെ വീണ്ടും ഞാൻ കച്ചിത്തുരുമ്പാക്കി. എന്നിരുന്നാലും ജീവൻ വല്ലാതെ തളർന്നതുപോലെ.. കബളിപ്പിക്കപ്പെട്ട പ്രണയത്തിന്റെ മൂർച്ച എത്രത്തോളം ഒരു മനുഷ്യന്റെ കരളിൽ കുത്തുമെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..!

വീണ്ടും ഞാൻ ഓഫീസിലേക്ക് പോയിത്തുടങ്ങി. ജീവിതത്തിന്റെ രണ്ടുഘട്ടത്തിൽ വന്ന രണ്ട് പെൺകുട്ടികൾ ഒരേ ആഴത്തിലേക്ക് എന്നെ തള്ളിയിട്ടുകൊണ്ടാണ് കടന്നുപോയിരിക്കുന്നത്. അങ്ങനെ ചിന്തിച്ചപ്പോൾ കുഴപ്പം എനിക്കാണോയെന്നുപോലും ഞാൻ സംശയിച്ചു.

ഈ ഭൂമിയിൽ ഓരോ മനുഷ്യനും എങ്ങനെയാണ് ജീവിക്കേണ്ടതെന്ന സ്വാതന്ത്ര്യമുണ്ട്. വേണമെന്നും വേണ്ടായെന്നും പറയാനുള്ള അവകാശവുമുണ്ട്. എന്നുവെച്ച് എന്തുകൊണ്ടാണ് വിട്ടുപോയതെന്നുകൂടി പറയാതെ മറ്റൊരു മനുഷ്യനെ വിഡ്ഢിയാക്കാൻ ആരും തുനിയരുത്. അത് അങ്ങേയറ്റം വേദനാജനകമാണെന്ന് ഓർത്തുകൊണ്ട് ഞാൻ കണ്ണുകൾ അടച്ചു. ആ ഇരുട്ടിലേക്ക് പതിയേ ഒരു കൂട്ടത്തിന്റെ ആക്രോശം ഉയരുന്നതുപോലെ…

ഞാൻ കണ്ണുകൾ തുറന്നു. ഓഫീസിന്റെ ജനാലയിലൂടെ നോക്കിയപ്പോൾ ഒരു പ്രതിഷേധ ജാഥയാണ് പോകുന്നത്. അതിൽ നിന്നും ഉയരുന്ന മുദ്രാവാക്യങ്ങളിലേക്ക് ഞാൻ കാതോർത്തു. പ്രണയത്തിൽ ആയിരിക്കെ ഒരു പെൺകുട്ടിയെ ഒരുത്തൻ പെ ട്രോൾ ഒഴി ച്ച് ക ത്തിച്ചുപോലും.. കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവിശ്യം. ശരിയാണ്. മറ്റൊരു ജീവൻ എടുക്കുന്ന ആരേയും വെറുതേ വിടരുത്. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്ക് ജീവനുണ്ടോയെന്ന് വെറുതേ ഞാൻ സംശയിച്ചുപോയി….!!!

Leave a Reply

Your email address will not be published. Required fields are marked *