Story written by Ammu Santhosh
” നിഷാൻ ” അല്ല “ഹന്ന ഷെയ്ഖ “
കോഫി ഷോപ്പിലെ ചില്ലു ജാലകങ്ങളിലേക്കു മഴ തുള്ളികൾ വന്നു വീണു തുടങ്ങിയിരുന്നു. അർഷാദ് എതിരിൽ ഇരിക്കുന്ന ഹന്നയെ നോക്കി .കോഫി മഗ് തിരിച്ചു വെറുതെ ചിന്തിച്ചു ഇരിക്കുകയാണ്.അവരുടെ ആദ്യ കൂടി കാഴ്ച ആയിരുന്നു അത്.
“ഞാൻ ഒരു ട്രാൻസ്‌ജെൻഡർ ആണ് “ഹന്ന മെല്ലെ പറഞ്ഞു തീരെ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിൽ ആകാശം പൊട്ടി അടർന്നു ഭൂമിയിലേക്ക് പതിച്ചത് പോലെ ഒരു നടുക്കമുണ്ടായി അർഷാദിന്റെ ഹൃദയത്തിൽ .
“എന്ന് വെച്ചാൽ?”
“നിങ്ങൾ ഒരു കോളേജ് പ്രൊഫസർ അല്ലെ ? അറിയാമായിരിക്കുമല്ലോ?” ഫോണിലൂടെ കേട്ട മധുസ്വരത്തെ പ്രണയിച്ചു തുടങ്ങിയെ ഉണ്ടായിരുന്നുള്ളു അയാൾ.ഒരു മിസ്ഡ് കോളിൽ ആരംഭിച്ച സൗഹ്രദം ആയിരുന്നു അത് .
“അറിയാം. പക്ഷേ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ?” അവൻ തളർച്ചയോടെ ചോദിച്ചു “നിങ്ങൾ എന്നെ പ്രണയിക്കുന്നു എന്ന് ഇപ്പോൾ അല്ലെ പറഞ്ഞുള്ളു?” ശാന്തമായി അവൾ കാപ്പി മൊത്തി കൊണ്ട് തണുത്ത സ്വരത്തിൽ ചോദിച്ചു. അവൻ വേഗം എഴുനേറ്റു കോഫീ ഷോപ്പിന്റെ വാതിൽ തുറന്നു മഴയിലേക്ക് തന്റെ കാലുകൾനീട്ടി വലിച്ചു വെച്ച് നടന്നു പോയി.
ഹന്ന നേർത്ത ചിരിയോടെ അത് നോക്കി കൊണ്ടിരുന്നു തനിയാവർത്തനങ്ങൾ. എത്ര പേര് ഇത് പോലെ ….അവൾ ദീർഘമായി നിശ്വസിച്ചു. കൗമാരത്തിലാണ് തനിക്കെന്തോ മാറ്റം സംഭവിക്കുന്നുണ്ട് എന്ന് താൻ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്.നിഷാൻ എന്ന മിടുക്കൻ വിദ്യാർത്ഥിആയിരുന്നു അന്ന് താൻ. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ക്കൊപ്പം സമയം ചിലവഴിക്കാൻ താൻ എപ്പോളും ഇഷ്ടപ്പെട്ടു. അന്നേരം താൻ സുരക്ഷിതമായ ഒരു ചട്ടക്കൂടിലെന്ന പോൽ തോന്നുമായിരുന്നു.ആരും കാണാതെ അനിയത്തിയുടെ വസ്ത്രങ്ങൾ ധരിക്കുമ്പോൾ, അവളുടെ ചമയങ്ങൾ അണിയുമ്പോൾ,കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തെ താൻ തന്നെ മോഹിച്ചു തുടങ്ങി. “ഇവൾ ആയാൽ മതി “”ഇതാണ് താൻ” “തന്റെ സ്വത്വം”എന്ന തിരിച്ചറിവ് വന്നു തുടങ്ങി.തന്നിലെ മാറ്റം മാതാപിതാക്കളുടെ ആധി ആയി.അനിയത്തിക്ക് അപമാനം ആയി ..പതിയെ പതിയെ പലരു ചോദിച്ചു തുടങ്ങി “ഇതെന്താ ഇങ്ങനെ? ഒരു ഡോക്ടറെ കാണിക്കൂ?
പുരുഷനും സ്ത്രീയുമായി നടക്കുക തീയിൽ കൂടി നടക്കും പോലെ ആണ്.വെന്തു വെന്തു …ഉരുകി ഉരുകി കണ്ണീരു ഉണങ്ങാത്ത ദിനരാത്രങ്ങൾ കഴിഞ്ഞു പൊക്കോണ്ടിരുന്നു പഠനം നിന്നു.വീട്ടു തടങ്കലിൽ ആയി.പെണ്ണാകാനുള്ള ത്വര തന്നിൽ പ്രവേശിച്ചു തുടങ്ങി ഒരു ഭ്രാന്തിയെ പോലെ മുറിക്കുള്ളിൽ അലറി വിളിച്ചു തറയിൽ കിടന്നുരുണ്ടു കഴിഞ്ഞ ദിവസങ്ങൾ…
ആയിടയ്ക്കാണ് ഭാരതി എന്ന ഒരു ഡോക്ടർ അയല്പക്കത്തു താമസിക്കാൻ എത്തിയത്.അവർ ഒറ്റക്കായിരുന്നു. വീണു കിട്ടുന്ന ഇട വേളകളിൽ താൻ ഓടി അവർക്കരികിൽ എത്തും ഒരു മാലാഖയെ പോലെ അവർ തന്റെ ജീവിതം മാറ്റി മറിച്ചു ഒരു ദിവസം അവർ തന്റെ അച്ഛനോട് പറഞ്ഞു
“നിഷാന്റെ പപ്പാ നിങ്ങൾ വിദ്യാഭ്യാസം ഉള്ള ആളല്ലേ?ഇത് അവളുടെ കുറ്റം അല്ല. മനഃപൂർവ്വമല്ല എങ്കിലും നിങ്ങളുടെ തെറ്റാണു അത്” കാര്യം മനസിലാക്കാതെ നിന്ന അച്ഛനോട് അവർ വിശദീകരിച്ചു ” “മനുഷ്യന്റെലിം ഗ നിർണയം ഗർഭാ വസ്ഥയിൽ ക്രോമോസോമുകളുടെ സഹായത്തോടെ നിര്ണയിക്കപ്പെടുന്നു.XX ക്രോമോസോമുകളുടെ സംയോഗത്താൽ പെൺകുഞ്ഞും Xy ക്രോമ സോമുകളുടെ സംയോഗത്താൽ ആൺകുഞ്ഞും ജനിക്കുന്നു.ഈ ക്രോമ സോമുകളുടെ ഏറ്റക്കുറച്ചിൽ കാരണം Y ക്രോമസോമിന്റെ ദുര്ബലതയോടെ ജനിക്കുന്ന കുട്ടികളാണ് ഭിന്ന ലിംഗക്കാരായി കണക്കാക്കപ്പെടുന്നത്.”
ഡോകറ്ററുടെ വാക്കുകൾ വലിയ മാറ്റമാണ് വരുത്തിയത് താൻ വീണ്ടും പഠിക്കാൻ തുടങ്ങി പക്ഷേ അതത്ര എളുപ്പമായിരുന്നില്ല വഴിയരികിൽ, കോളേജിൽ, കുത്തുവാക്കുകൾ,ഉള്ളുലയ്ക്കുന്ന പരിഹാസങ്ങൾ..തളരാൻ വയ്യ പക്ഷേ ഒരു ദിനംമുഖത്തേക്ക് കാർക്കിച്ചു തുപ്പിയ ഗംഗാധരേട്ടന്റെ മുഖം ഇന്നും ഉള്ളിലൊരു തീക്കനലായി കിടപ്പുണ്ട്. പിന്നീട്.ഒരു വൈകുന്നേരം ക്‌ളാസ് കഴിഞ്ഞു വന്ന തന്നെ ഒരു കൂട്ടം പേര് ചേർന്ന് വസ്ത്രങ്ങൾ വലിച്ചു കീറി കാറ്റിൽ പരത്തിയ സായാഹ്നം… “ആണാണോ പെണ്ണാണോ എന്ന് കൺഫേം ചെയ്യട്ടെടാ.. “ആക്രോശങ്ങൾ അട്ടഹാസങ്ങളും പൊട്ടിച്ചിരികൾ ..
മരിക്കാൻ ഒരുങ്ങി ആ രാത്രി …അവിടെയും ഡോക്ടർ രക്ഷ ആയി. ഡെൽഹിയിൽ നടത്തിയ ലിം ഗമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നു.ഏറെക്കാലം ഡൽഹിയിൽ കഴിഞ്ഞു -ബിസിനെസ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം എടുത്തു…എന്നിട്ടും സമൂഹം മാറിയില്ല .ഇങ്ങനെ ഒരു മാതാപിതാക്കൾ അല്ലായിരുന്നെങ്കിൽ താൻ…! എല്ലാവര്ക്കും ഇങ്ങനെ മാതാപിതാക്കൾ. ഉണ്ടായിരു ന്നെങ്കിൽ കൂടുതൽപേരും ലൈം ഗിക തൊഴിലാളികൾ ആവുമാ യിരുന്നില്ല. മനസികവൈകല്യമുള്ളവരെയും ശാരീരിക വൈകല്യമുള്ളവരെയും ചേർത്ത് പിടിക്കുന്ന ഈ സമൂഹം എന്ത് കൊണ്ട് തങ്ങളെ മൂന്നാം ലിം ഗക്കാരായി അപശകുനങ്ങൾ ആയി മാത്രം കാണുന്നു? ഉള്ളിൽ ഇരുന്നു തിളയ്ക്കുകയാണ് ചോദ്യങ്ങൾ.തങ്ങൾക്കു ഒരേ സമയം സ്ത്രീയുടെ ആർദ്രതയും പുരുഷന്റെ ആര്ജ്ജവും ഉണ്ടെന്നു ഇവരെന്നാണ് മനസിലാക്കുക?
ഇന്ന് മൾട്ടി നാഷണൽ കമ്പനിയിലെ HR എന്ന തസ്തിക വഹിക്കുമ്പോളും ഉള്ളിൽ ഒരു കുഞ്ഞു സ്വപ്നം….ഒരു കുഞ്ഞു തന്നെ “അമ്മെ “എന്ന് വിളിച്ചെങ്കിൽ…….. ഒരിക്കലും പ്രസവിക്കാനാവില്ല എന്ന തിരിച്ചറിവിലും ഒരു ഓമനമുഖം വിങ്ങൽ ആയി ഉള്ളിനെ നീറ്റുന്നു.
ഫോൺ ബെല്ലിന്റെ ശബ്ദം കേട്ടു ഹന്നാ ചിന്തകളിൽ നിന്ന് ഉണർന്നു “മിയ അറോറ” തന്റെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ .ഇപ്പോൾ …??? “ഹന്നാ ഇന്ന് ആശുപത്രിയിൽ ഒരു പ്രസവം നടന്നു ഇരട്ടക്കുഞ്ഞുങ്ങൾ ആണ് ഒരു ആൺ കുട്ടിയും ഒരു പെൺകുട്ടിയും ..ഇവർക്ക് കുഞ്ഞുങ്ങളെ വേണ്ടത്രേ.’അമ്മ പ്രസവത്തിൽ മരിക്കയും ചെയ്തു.. ഡൽഹിയിലെ ഈ ഗ്രാമത്തിലെ ആശു പത്രിയിൽ നിയമകുരുക്കുകൾ ഒന്നുമുണ്ടാവില്ല.നിനെക്കെതു കുഞ്ഞിനെ വേണം?ആണോ ?പെണ്ണോ?” കണ്ണ് നിറഞ്ഞു കാതടഞ്ഞു അവൾ ഇരുന്നു “ഹന്നാ”
“എനിക്ക് രണ്ടു പേരെയും വേണം”അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു “എങ്കിൽ പോര് അടുത്ത ഫ്ലൈറ്റിനു”ഫോൺ കട്ട് ആയി
ഹന്നാ എഴുനേറ്റു …ഒരു ട്രാൻസ്ഫർ വാങ്ങണം ഡൽഹിയിലേക്ക്.ആ രണ്ടു കുഞ്ഞുങ്ങളും തന്റെനേർപതികളാണ് ആണും പെണ്ണും.താൻ അവരെ വളർത്തുന്നത് ഭൂമിയിൽ എല്ലാ ജീവജാലകങ്ങൾക്കും ജീവിക്കാൻ ഒരേ പോലെ അവകാശം ഉണ്ടെന്ന പാഠം ചൊല്ലി കൊടുത്തു ആയിരിക്കും ..
ജീവിതം ചിലപ്പോൾ അങ്ങനെയാണ്.ഓർക്കാത്ത നേരത്തു അത്ഭുത ങ്ങളുടെയും അമൃതിന്റെയും പെരുമഴ പൊഴിച്ച് കളയും ഭൂതകാലത്തിൽ ആവേശിച്ചിരുന്ന സന്നിപാതജ്വരം പോലെ തന്നെ തളർത്തിയിരുന്ന അപമാനത്തിന്റെ ആവരണം ഊരി പോകുകയാണ് ..”‘അമ്മ”എന്ന വിശിഷ്ട സ്ഥാനത്തേക്ക് ഉയർത്ത പ്പെടുകയാണ് മഴ കഴിഞ്ഞ .ഭൂമിയിൽ പുതു നാമ്പുകൾ മുളയ്ക്കുന്ന പോലെ ജീവിതത്തിലെ പുതു വസന്തത്തെ വരവേൽക്കാനെന്ന വണ്ണം അവൾ രണ്ടു കൈകളും വിടർത്തി മഴയെ ഉടലിലേക്കു സ്വീകരിച്ചു..