ഞാൻ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

പ്രഥമദൃഷ്ട്ടിയിൽ എല്ലാമുണ്ട്. കരുതൽ കൊണ്ട് പൊതിയുന്ന ഭർത്താവ്. ഇനി വസന്തത്തിലേക്കെന്ന പോലെ പാറാൻ തുടങ്ങിയ തന്നോളം വളർന്ന മക്കൾ. എന്നിട്ടും എന്നിലൊരു വിഷാദം വെറുതേ മറിയാതെ തുളുമ്പുന്നു..

എന്തുകൊണ്ടായിരിക്കും ചില രാത്രികളിൽ എന്റെ കണ്ണുകൾ ഉറങ്ങാതെ മിഴിച്ചിരിക്കുന്നത്..?

എന്തുകൊണ്ടായിരിക്കും ചില നേരങ്ങളിൽ എന്റെ മനസ്സിൽ മൗനങ്ങൾ നിർത്താതെ കലഹിക്കുന്നത്..?

അന്ന് അതിയാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ ഞാൻ കണ്ണുകൾ തുറന്നൊരു കിനാവ് കാണുകയായിരുന്നു. പെരുമഴയിൽ ആരുടെയോ കൂടെ ഞാൻ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു..

‘എടീ… പിള്ളേര് കിടന്നോ…?’

“ഉം…….!”

വേഷമൊക്കെ മാറി അതിയാൻ കുളിക്കാനായി പോയി. കണ്ണുകളിൽ നിന്ന് കണ്ടതൊന്നും മായിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു. പണ്ട് വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിൽ ഇതുപോലെയൊരു പെയ്ത്ത് ഭൂമിയിലേക്ക് ഇറങ്ങിയിരുന്നു. അന്ന് അതിയായ സന്തോഷത്തോടെ നമുക്കൊന്ന് നനഞ്ഞാലോയെന്ന് അതിയാനോട് ഞാൻ ചോദിക്കുകയും ചെയ്തു. മഴയത്ത് കളിക്കാൻ നീയെന്താ കൊച്ചുകുട്ടിയോ എന്ന് ചോദിച്ച് അതിയാൻ എത്രയോ മുതിർന്നതാണെന്ന് എന്നോട് പറയാതെ പറഞ്ഞു.

പിന്നീടൊരു നാൾ തിരകളിലെ നുരയിൽ കാൽ പതിച്ച് മണൽത്തരികളിൽ ഊർന്നൂർന്ന് നടക്കാൻ എനിക്കൊരു കൊതി തോന്നി. അതിയാനോട് പറഞ്ഞപ്പോൾ നിന്റെയോരോ വട്ടുകളെന്നും പറഞ്ഞ് പൊട്ടിച്ചിരിച്ചു. കേട്ടാൽ നിസ്സാരമാണെന്ന് തോന്നുന്ന ഇത്തരം ആഗ്രഹങ്ങൾ പിന്നീട് എന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നില്ല. അപ്പോഴേക്കും എന്റെ ശരീരം ആദ്യകുഞ്ഞിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തിരുന്നു..

തുടരെ തുടരെ രണ്ട് പ്രസവകാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്ന സ്ത്രീകളുടെ ലോകത്തായിരുന്നു പിന്നീട് ഞാൻ.. തുടർന്ന് എന്റെ ലോകം അവരുടെ വളർച്ചയിലേക്കും അതിയാന്റെ സന്തോഷങ്ങളിലേക്കും മാത്രമായി കണ്ണുകൾ തുറന്നു. തള്ളിക്കളയേണ്ട മോഹങ്ങളായിരിക്കാം എന്നിൽ കുരുത്തതെന്ന ധാരണയിൽ അതിനെയെല്ലാം ഞാൻ മണ്ണിൽ മറച്ചു. പക്ഷേ, കാലം പിന്നീട് ആ മറവികളെയെല്ലാം വീണ്ടുമെന്നിൽ  മുളപ്പിക്കുമെന്ന് ഞാൻ കരുതിയതേയില്ല…

തിരക്കുകളും ബഹളങ്ങളും ഒഴിഞ്ഞപ്പോൾ ജീവിതത്തിൽ എന്തോയൊരു കുറവുപോലെ.. അതിയാൻ വല്ലാതെ മുതിർന്നെന്ന് തോന്നിപ്പിക്കും വിധം എന്നിൽ നിന്ന് അകന്നുപോകുന്നത് പോലെ.. മുട്ടിയിരിക്കുമ്പോഴും മനസ്സ് തുറന്നൊന്ന് സംസാരിക്കാൻ പറ്റാത്ത അത്രത്തോളം അതിയാൻ അകന്നുപോയെന്ന് ഞാൻ അറിഞ്ഞു.  പരസ്പരം ഒട്ടി നിൽക്കുന്നവർ അകന്നാൽ ആ ദൂരമളക്കാൻ കാലത്തിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നതിൽ ഒരു തീർച്ചയുമില്ല.

അതിയാന് പകരം മറ്റൊരാളെ ചിന്തിക്കാനൊന്നും എനിക്ക് സാധിക്കില്ല.   എന്നിരുന്നാലും ഒരു നഷ്ടബോധം  തലയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് പോലെ. എന്റെ കുഞ്ഞുകുഞ്ഞ് മോഹങ്ങളുടെ കൈകൾ പിടിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ഞാൻ ആഗ്രഹിക്കുന്നത് അപ്പോഴാണ്. അങ്ങനെയാണ് കണ്ണുകൾ മിഴിച്ച് കിനാക്കൾ കാണുന്ന സിദ്ധി ഞാൻ കൈവരിച്ചത്…

‘നീ കഴിച്ചോ…?’

“ഇല്ല..”

കുളികഴിഞ്ഞ് അതിയാൻ വന്നു. കഴിക്കാനുള്ളതെല്ലാം ഞാൻ വിളമ്പി. ടീവിയുടെ റിമോർട്ട് മാത്രം ചോദിച്ച് വിളമ്പിയതെല്ലാം അതിയാൻ തിന്നു. എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. ആ രംഗത്തിന് ഏതോയൊരു പഴയ സിനിമയിലെ പ്രേമഗാനത്തിന്റെ അകമ്പടിയുണ്ടായിരുന്നു.

അടുക്കളെയൊക്കെ ഒരുക്കി ഞാനും കുളിച്ചു. കിടന്നപ്പോൾ എനിക്ക് മുമ്പേ കിടക്കയിലേക്ക് ചാഞ്ഞ അതിയാൻ പതിവുപോലെ ഉണർന്നു. എന്നിൽ നിന്ന് അടർന്ന് വീണ് മയങ്ങുന്നത് വരെ ഞാൻ അതിയാന് പതിവുപോലെ വഴങ്ങി. എനിക്കന്ന് ഉറങ്ങാനേ സാധിച്ചില്ല. ജനൽ അഴികളിലൂടെ ദൂരേ നിന്നൊരു കുഞ്ഞ് നക്ഷത്രം എന്തുപറ്റിയെന്ന് ചോദിക്കുന്നത് പോലെ എന്നോട് ചിമ്മുന്നു. ഒന്നുമില്ലെന്ന് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കേൾക്കാനും സംസാരിക്കാനും പേരറിയാത്ത ബന്ധത്തിൽ ഒരാൾ കൂടെ ഉണ്ടായിരുന്നുവെങ്കിലെന്ന് മനസ്സ് വല്ലാതെ കൊതിക്കുന്നു. ആയുസ്സിന്റെ പുസ്തകം മറിഞ്ഞുതീരും മുമ്പേ അങ്ങനെ ഒരാളെ എനിക്ക് കണ്ടെത്താൻ സാധിക്കുമോ..? സാധിച്ചാലും അയാളുമായി ചേർന്ന് നിൽക്കാൻ എനിക്ക് കഴിയുമോ..?

ഒരു മനുഷ്യന് സുഖമുള്ള സ്വപ്നങ്ങൾ കാണാൻ സാധിക്കുന്നത് ജീവനിൽ സ്വാതന്ത്ര്യം തൊടുമ്പോഴാണ്.. അല്ലാത്ത പക്ഷം കണ്ട സ്വപ്നങ്ങളൊക്കേയും എത്രയോ ദൂരത്താണെന്ന് ഓർത്തുകൊണ്ട് മനസ്സിൽ വിഷാദം നിറയും. അത് ജീവിതത്തിലൊരു സംതൃപ്തിയുടെ നിറപുഞ്ചിരി പോലും സമ്മാനിക്കില്ല…

ജനിച്ച പഞ്ചായത്ത് വിട്ട് പുറത്തേക്ക് പോകാൻ കെൽപ്പില്ലാത്ത എന്നെപ്പോലെ ഉള്ളവരുടെ ജീവിതം ഇങ്ങനെയാണ്. ആഗ്രഹിക്കുന്ന രസങ്ങളൊന്നും തേടിപ്പോകാൻ ഞങ്ങൾക്ക് അനുവാദമില്ല. കിനാക്കളെ പോലും സ്വാഗതം ചെയ്യാൻ അർഹതയില്ല. എല്ലാം വെറുതേ ആയിരുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റ് ഒന്നുകൂടി കുളിച്ചു. ഒരു പെരുമഴയിൽ എന്നപോലെ ഏറെ നേരം നനഞ്ഞു. ഒടുവിൽ നിരാശകളിൽ തനിയേ കുതിർന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *