“സുൽഫി….
എഴുത്ത്:- നൗഫു ചാലിയം
ഇജ്ജ് വരുമ്പോ ഉമ്മുമ്മാക്ക് ഒരു മൊബൈൽ ഫോൺ വാങ്ങികൊണ്ട് വരുമോ…??? “
“ലീവടിച്ചു കിട്ടിയപ്പോൾ നാട്ടിലേക് വിളിച്ചു ആർക്കൊക്കെ എന്തൊക്കെ വേണമെന്ന് ചോദിച്ചു അവസാനം ഉമ്മയുടെ ഉമ്മയുടെ അടുത്ത് ഫോൺ കൊണ്ട് കൊടുത്തപ്പോൾ കേട്ട ചോദ്യം അതായിരുന്നു…”
ഉമ്മുമ്മാക്ക് ഇപ്പൊ എന്തിനാ മൊബൈൽ എന്ന് മനസിൽ കരുതിയപ്പോയെക്കും അടുത്ത ആവശ്യവും വന്നിരുന്നു ..
“ഉമ്മച്ചിക് ഞെക്കുന്നത് വേണ്ടാട്ടോ. ഇങ്ങനെ വിരൽ കൊണ്ട് നീക്കുന്നത് മതി…”
ഉമ്മുമ്മ വിരൽ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞപ്പോൾ…
“ഞാൻ ചിരിച്ചു പോയി…”
“എന്റെ ചിരി കണ്ട് അതിനേക്കാൾ മനോഹരമായി അവിടുന്ന് പുഞ്ചിരിച്ചു…
പല്ലില്ലാത്ത മോണ കാട്ടി…”
“ആഹാ…
വയസ്സാം കാലത്ത് പറ്റിയ ആഗ്രഹം തന്നെ…
ഇനി വല്ല ഗെയിം കളിക്കാൻ മറ്റോ ആണോ എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല…”
“ഓൺലൈൻ ഗെയിം വളരുന്ന കാലമല്ലേ…”
“ഏതായാലും ഉമ്മുമ്മന്റെ ഒരു പൂതിയല്ലേ മൂപ്പത്തിക്ക് പറ്റിയ ഒരെണ്ണം വാങ്ങി കയ്യിൽ വെച്ചു…
ഇതെങ്ങനെ ഉപയോഗിക്കണമെന്നൊക്കെ അറിയോ ആവോ..
വാങ്ങുമ്പോൾ ഞാൻ ചിന്തിക്കാതെ ഇരുന്നില്ല…”
“ഞാൻ സുൽഫിക്കർ… ഉമ്മുമ്മയുടെ സുൽഫി..
നാട്ടിൽ മലപ്പുറം ചേളാരി ക്കടുത്ത്…”
“വീട്ടിൽ ഉമ്മുമ്മയും എന്റെ ഭാര്യയും ഒരു മകനും…”
“ചെറു പ്രായത്തിൽ ഉമ്മ മരണ പെട്ടപ്പോൾ ഉപ്പ മറ്റൊരു ബീവിയെ സ്വന്തം ജീവിതത്തിലേക്കു കൊണ്ട് വന്നത് മുതൽ ഉമ്മുമ്മ യുടെ തണലിൽ ആയിരുന്നു ഞാനും എന്റെ പെങ്ങളും…
“പണ്ടെങ്ങോ മുണ്ട് മുറുക്കി സ്വന്തം മക്കളെ പോറ്റാനായി ജീവിച്ച ഉമ്മുമ്മ മോളെ മക്കളെ വളർത്തി എടുക്കാൻ വീണ്ടും പണിക്കിറങ്ങി…
തോട്ടത്തിലും പാടത്തും പണിയെടുത്തു തഴമ്പ് പൊട്ടിയ കൈ വീണ്ടും വീണ്ടു കീറി…
അവസാനം കൈ കൊണ്ട് ചോറ് കഴിക്കാൻ പറ്റില്ലെന്ന് ആയപ്പോൾ ആയിരുന്നു അടുത്തുള്ള ഒരു കമ്പിനിയിൽ ജോലി കിട്ടിയത്…”
“ചോറ് കഴിക്കാൻ കഴിയാതെ ഞങ്ങളുടെ മുന്നിൽ ഇരുന്ന് ഞങ്ങളെ നോക്കി യുള്ള ഒരു ഇരിപ്പുണ്ട്…
കാലൊക്കെ നീട്ടി വെച്ച് “
“കുറേ ദിവസം കഞ്ഞി കുടിച് വിശപ് അടക്കി എങ്കിലും കഞ്ഞി തന്നെ എന്നും കുടിച്ചിട്ടുള്ള മടുപ്പ് കൊണ്ടായിരിക്കാം…
പെങ്ങൾ ആയിരുന്നു പറഞ്ഞത് ഉമ്മുമ്മക്ക് വിശപ്പ് ഇല്ലാഞ്ഞിട്ടല്ല കറി കയ്യിൽ ആകുമ്പോൾ വേദന എടുത്തിട്ടാണെന്ന്…
നാലു വയസുള്ള അവൾക് അറിയില്ലല്ലോ കൈ മുറിഞ്ഞാൽ അവിടെ വേദനയല്ല ചുട്ട് നീറി പുകയുകയായിരിക്കുമെന്ന്…
പിന്നെ ഞാൻ ആയിരുന്നു ഉമ്മുമ്മക് ചോറ് വാരി കൊടുത്തിരുന്നത്…
അത് കാണുമ്പോൾ ഉമ്മുമ്മ കരയും…
എന്തിനാ കരയുന്നെ…ഞാൻ വലുതായിട്ട് എന്റെ ഉമ്മാനെ പൊന്നു പോലെ നോക്കാട്ടോ…
അന്നെനിക്ക് അതേ പറയാൻ അറിയുമായിരുന്നുള്ളു…ഇന്നും വാക് തെറ്റിക്കാത്ത എന്റെ വാക്…”
“അടുത്തുള്ള തീപ്പട്ടി കമ്പിനിയിലെ കൊള്ളി അടുക്കി വെച്ചാൽ കിട്ടുന്ന പത്തോ ഇരുപതോ രൂപ ആയിരുന്നു പിന്നെ കുറേ കാലം ഞങ്ങളുടെ പട്ടിണി മാറ്റിയിരുന്നത്…
എനിക്കൊരു സൈക്കിൾ വേണമെന്ന് പറഞ്ഞപ്പോൾ ആയിരുന്നു ആദ്യമായി ഉമ്മുമ്മ പടച്ചോനെ വിളിച്ചു കരയുന്നത് ഞാൻ കണ്ടത്..
ഉമ്മുമ്മ യോട് പറയണ്ടായിരുന്നു എന്ന് തോന്നൽ പോലും വരാത്ത പ്രായം..
പക്ഷെ ആ സമയത്തായിരുന്നു എന്റെ മാമന് കർണാടകയിൽ ജോലി കിട്ടുന്നതും ആദ്യത്തെ ശമ്പളം മണിയോർഡർ ആയി വീട്ടിലേക് വരുന്നതും..”
“ആ പൈസ കിട്ടിയപ്പോൾ എന്റെ ഉമ്മുമ്മ…അല്ല എന്റെ ഉമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു…
മോനേ സുൽഫി…
പടച്ചോൻ ഉണ്ടെടാ.. പടച്ചോൻ ഉണ്ട്…”
“വീണ്ടും കാലങ്ങൾ ഞങ്ങളെ പ്രാരാബ്ധവും കൊണ്ട് മുന്നോട്ട് തന്നെ നീങ്ങി…”
“അഞ്ചാറു പ്രാവശ്യം മാത്രം വന്ന ആ മണിയോർഡറും പിന്നെ വരാതെ യായി..
മാമനെ കുറിച്ച് കുറേ കാലം ഒരു വിവരവും ഉണ്ടായിരുന്നില്ല…
പിന്നെ നാട്ടിലെ പല ആളുകളും ബാംഗ്ലൂർ വെച്ച് കണ്ടെന്നു പറഞ്ഞു…
അവിടെ പെണ്ണോക്കെ കെട്ടിയെന്നും അതിൽ രണ്ടു മക്കളുണ്ടെന്നും കേട്ടു…”
“ഇപ്പൊ അടുത്താണ് മാമൻ വീണ്ടും ഉമ്മയുമായി ബന്ധം സ്ഥാപിക്കുന്നത്..
ഒരു ദിവസം അവർ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞിരുന്നു…”
“കാറ്റും കൊടുംകാറ്റും പേമാരിയും തളർത്താത്ത പോരാളിയായ ഞങ്ങളുടെ ഉമ്മ തളർന്നു പോയത് ഞങ്ങൾക് കുഞ്ഞു പനി യെങ്കിലും വരുന്ന നേരത്തായിരുന്നു.. അന്നേരം ഒരു പരിഭവം പറച്ചിലുണ്ട്…ഇടങ്ങേറ് ആക്കുന്ന പടച്ചോനെ കുറ്റം പറയും…
ദേഷ്യ പെടും..
ഒന്നും രോഗം തന്നതിനായിരുന്നില്ല..
ആ രോഗം എനിക്ക് തന്നിട്ട് എന്റെ മക്കളെ എടങ്ങേറാക്കല്ലേ റബ്ബേ എന്ന് പറഞ്ഞിട്ടായിരുന്നു…”
വീണ്ടും കാലം മുന്നോട്ട് നീങ്ങി…
“എനിക്ക് പതിനെട്ടു വയസ്സായി എന്ന് ഞാൻ അറിഞ്ഞപ്പോൾ കയറി ദുബായിലേക്…
അവിടെയും ഉമ്മുമ്മ യുടെ കാതിലെ ഒരു തരി പൊന്നായിരുന്നു എന്റെ ആദ്യത്തെ ഇൻവെസ്റ്റമെന്റ്…
ഒന്നിനെ പത്തായും.. പത്തിനെ നൂറായും…നൂറിനെ ആയിരമായും.. പതിനായിരമായും എനിക്ക് തിരികെ തരാൻ കഴിയുമായിരുന്നു എന്റെ പൊന്നുമ്മ യുടെ ഇത്തിരി പൊന്ന് “
ഇന്ന് ഞാൻ ആ പൊന്നിന്റെ സ്ഥാനത് എന്റെ പൊന്നുമ്മയെ പൊന്ന് കൊണ്ട് മൂടിയിട്ടുണ്ട്…”
“കരിപ്പൂരിൽ വിമാന മിറങ്ങി…ഉമ്മയെ കാണാനുള്ള ആഗ്രഹത്തോടെ വീട്ടിലേക് കയറി ചെന്നു..
എന്നെ കണ്ട ഉടനെ ചോദിക്കാനുള്ള ചോദ്യം നേരത്തെ പറഞ്ഞ ആവശ്യം തന്നെ ആയിരുന്നു…
“ഫോൺ കൊണ്ട് വന്നോ..”
“കയ്യിലെ ഹാൻഡ് ബാഗിൽ നിന്ന് തന്നെ ഉമ്മാന്റെ മൊബൈൽ എടുത്തു കൊടുത്തു…”
“മോളെ ഇതൊന്ന് ഓൺ ആക്കിക്കേ.. “
എന്നിട്ട് ഓനെ ഒന്നു വിളിച്ച…
“ഞാൻ വന്നിട്ടും എന്നോട് വിശേഷം പോലും ചോദിക്കാതെ.. ഉമ്മുമ്മ പൊണ്ടാട്ടിയോട് പറയുന്നത് കേട്ടു ഞാൻ ഓളെ നോക്കി..
ഓള് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു..
“ഇങ്ങള് ഇന്ന് വരുമെന്ന് അറിഞ്ഞത് മുതലേ എനിക്കൊരു ഇരിക്ക പൊരുതി തന്നിട്ടില്ല ഇങ്ങളെ ഉമ്മ…ഇന്നലെ തന്നെ പുതിയ സിമ്മ് വങ്ങിപ്പിച്ചു…”
“ഉമ്മാക് ഉമ്മാന്റെ മോനേ കണ്ട് സംസാരിക്കാനാണ് ഫോൺ…”
അവൾ സിമ്മും ഇട്ട് കൊടുത്തു അതിൽ വീഡിയോ കാൾ സെറ്റപ്പാക്കി ഉമ്മാന്റെ മോനേ വിളിച്ചു…
അസ്സലാമുഅലൈക്കും ഉമ്മാ…
ഉമ്മാന്റെ ഇമേജ് കണ്ടിട്ടാണെന്ന് തോന്നുന്നു അവിടെ ഫോൺ എടുത്തപ്പോൾ തന്നെ മാമൻ പറഞ്ഞു…
ഉമ്മുമ്മ സലാം മടക്കി…
“മോനേ കണ്ട ഉടനെ ഉമ്മുമ്മ കരയാൻ തുടങ്ങി…നീണ്ട പത്തിരുപത്തിഅഞ്ചു കൊല്ലത്തിനു ശേഷമാണ് ഉമ്മുമ്മ മോനേ കാണുന്നത്…”
കരച്ചിൽ നിർത്തിയപ്പോൾ പറയാൻ തുടങ്ങി…
“എന്റെ മോൻ കൊണ്ട് വന്നതാണ് ഈ ഫോൺ..
കണ്ടോ…നിന്നെ ഒന്നു കാണാനായി ഞാൻ പറഞ്ഞപ്പോൾ തന്നെ അവൻ കൊണ്ട് വന്നു തന്നു..”
“അവർ ആ ഫോൺ കാണില്ലെന്ന് അറിയാതെ ആയിരുന്നു ഉമ്മയുടെ സംസാരമെങ്കിലും… എന്നെ നോക്കി മോണ കാട്ടി ചിരിക്കാൻ ഉമ്മുമ്മ മറന്നില്ല …”
“ഞാൻ മരിക്കുന്നതിന് മുമ്പ് നേരിട്ടെങ്കിലും എന്റെ മോനേ എനിക്ക് കാണാൻ പറ്റിയില്ലേ…”
“അവരുടെ സംസാരത്തിന് ഇടയിൽ ഞാൻ എന്റെ പൊണ്ടാട്ടിയോട് ചോദിച്ചു നിനക്ക് നിന്റെ ഫോണിൽ നിന്നും വിളിച്ചു കൊടുത്തൂടായിരുന്നോ എന്ന്…
അതിന് അവിടെയും ഇന്നലെയാണ് പുതിയ സ്മാർട്ട് ഫോൺ വാങ്ങിയതെന്നായിരുന്നു മറുപടി…
പിന്നെ ഇക്ക ഉമ്മാക് ഫോൺ കൊണ്ടു വരുമെന്ന് ഉമ്മാക് ആരെക്കാളും ഉറപ്പായിരുന്നു…
അത് കൊണ്ട് ഇന്ന് അതിൽ നിന്നും വിളിക്കാമെന്ന് പറഞ്ഞു ഇന്നലെ..”
“എന്നാലും ബന്ധം പുതുക്കിയപ്പോൾ ഒന്നു വന്നു കണ്ടു കൂടായിരുന്നോ എന്നുള്ള എന്റെ സംശയത്തിനും മറുപടി ഉണ്ടായിരുന്നു…
മാമൻ അവിടെ പെണ്ണ് കെട്ടി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ആക്‌സിഡന്റ് ആയി കുറേ വർഷങ്ങൾ ഓർമ്മ നശിച്ച് ഒരു ഭാഗം തളർന്ന് പോയാണ് ജീവിച്ചത്..
ഇപ്പഴും ഒന്നു ചെരിഞ്ഞു കിടക്കാൻ പോലും പര സഹായം വേണം…”
“ഭർത്താവിന്റെ നാട് കേരളം ആണെന്ന് അറിയാമെങ്കിലും അവിടെ എവിടെ ആണെന്ന് മാമിക് അറിയില്ലായിരുന്നു..
കുറേ വർഷങ്ങളുടെ ചികിത്സക്ക് ശേഷം ഓർമ്മ തിരികെ കിട്ടിയപ്പോൾ ആദ്യമായി ഉമ്മയെ ആയിരുന്നു അന്വേക്ഷിച്ചത് പോലും..
അങ്ങനെ ആണ് അവർ ഉമ്മയെ കണ്ടെത്തി ബന്ധം പുനസ്ഥാപിച്ചത്…”
“ഫോണൊക്കെ വിളിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉമ്മുമ്മയെ ഒന്നു നോക്കി…
ആള് നാണം പോലെ എന്നെ നോക്കി ചിരിച്ചു.. “
“ആഹാ… മോനേ കണ്ടപ്പോ ഞങ്ങളെ വേണ്ടാതായി അല്ലേ…”
“പോടാ അവിടുന്ന്..
എനിക്ക് നാലു മക്കളാണ്…
അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് എന്റെ മോനാണ്
എന്റെ സുൽഫി…”
“അത് പറയുമ്പോൾ ഉമ്മുമ്മയുടെ രണ്ടു കണ്ണുകളും നിറഞ്ഞു പോയിരുന്നു.. “
“ആ സമയം ഉമ്മുമ്മയെ ഞാൻ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു… പോയാലോ നമുക്ക് മാമനെ കാണാൻ… “
ഒരു വിശ്വാസം വരാത്ത പോലെ എന്നെ ഉമ്മുമ്മ നോക്കി…
“ആ തലയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു…
പോകാം നമുക്ക്…ഇന്ന് തന്നെ… “
ഇഷ്ട്ടപെട്ടാൽ…👍
ബൈ
…☺️

